മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രം: ധനുഷ്, മനോജ് ബാജ്പെയ് നടന്മാർ
Mail This Article
2019–ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 11 പുരസ്കാരങ്ങൾ നേടി മലയാള സിനിമ മിന്നും നേട്ടമാണ് കൈവരിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ള നോട്ടത്തിനാണ്. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം ഹെലൻ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ നേടി. മനോജ് ബാജ്പെയി ധനുഷ് എന്നിവർ മികച്ച നടന്മാർക്കുള്ള പുരസ്കാരം പങ്കിട്ടു. കങ്കണ റണാവത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം.
മികച്ച പണിയ സിനിമയ്ക്കുള്ള പുരസ്കാരം മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിരയ്ക്കാണ്. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ നേടി. മലയാള ചിത്രം ബിരിയാണി സംവിധാനം ചെയ്ത സജിൻ ബാബു പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി. മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം ജല്ലിക്കെട്ടിലൂടെ ഗിരീഷ് ഗംഗാധരൻ നേടി. വിജയ് സേതുപതിക്ക് മികച്ച സഹനടനുള്ള പുരസ്കാരമുണ്ട്.
സ്പെഷൽ ഇഫക്റ്റ്സിനുള്ള പുരസ്കാരം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ സിദ്ധാർഥ് പ്രിയദർശൻ നേടി. ഇതേ ഗണത്തിലുള്ള സംസ്ഥാനപുരസ്കാരവും സിദ്ധാർഥിനായിരുന്നു. കോളാമ്പിയിലെ ഗാനരചനയ്ക്ക് പ്രഭാവർമ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് നേടി. ഹെലനിലെ മേക്കപ്പിന് രഞ്ജിത്ത് പുരസ്കാരത്തിന് അർഹനായി. മരക്കാറിലെ കോസ്റ്റ്യൂം ഡിസൈനിങ്ങിന് സുജിത് സുധാകരനും വി. ശശിയും പുരസ്കാരം നേടി.
നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സംഗീത സംവിധായകൻ ബിശാഖ് ജ്യോതി. മികച്ച എഡിറ്റിങ്ങ് അർജുൻ ഗോരിസരിയ. രാധ എന്ന ആനിമേഷൻ ചിത്രത്തിനാണ് മികച്ച ഒാഡിയോഗ്രാഫിക്കുള്ള പുരസ്കാരം. സപർഷി സർക്കാറിന് ഒാൺ ലൊക്കേഷൻ സൗണ്ട് റെക്കോർഡിങ് പുരസ്കാരം. മികച്ച ഛായാഗ്രഹക സവിതാ സിങ്. മികച്ച സംവിധായകൻ നോക്ക് നോക്ക് സംവിധാനം ചെയ്ത സുധാൻഷു. ഒരു പാതിരാ സ്വപ്നം പോലെ എന്ന മലയാള ചിത്രം മികച്ച കുടുംബമൂല്യങ്ങളുള്ള ചിത്രത്തിനുള്ള പുരസ്കാരം നേടി. ആൻ എഞ്ചിനീയർഡ് ഡ്രീം ആണ് മികച്ച നോൺ ഫീച്ചർ സിനിമ. മികച്ച സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്കാരം സിക്കിം നേടി.