ADVERTISEMENT

പത്തനംതിട്ട കാത്തലിക്കേറ്റ് കോളജിലും തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലും ഒക്കെ പഠിക്കുന്ന കാലത്ത്, രാത്രിയിൽ രണ്ടെണ്ണം അടിക്കുന്ന സഹൃദയരുടെ ഇഷ്ടപ്പെട്ട ടച്ചിങ്‌സ് ആയിരുന്നു ഇച്ചിരി വറുത്ത കപ്പലണ്ടിയും ബാലേട്ടനും! ബാലേട്ടനുണ്ടെങ്കിലെ കഥകൾ വരൂ, കഥകൾ കേൾക്കാതെ ചിരിക്കാതെ വ്യസനപ്പെടാതെ ചിന്തിക്കാതെ കുടിക്കാൻ, കുടിക്കുന്നത് മോരും വെള്ളമല്ലല്ലോ.

 

'വക്കാലത്ത് നാരായണൻകുട്ടിയിൽ' കുളൂർ മാഷിനെ കാണാൻ സെറ്റിലെത്തിയ ബാലേട്ടൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ വരാതിരുന്ന കാരണം ഡയലോഗ് ഉള്ള നടനായി. അതിലും രസം 'ബ്യൂട്ടിഫുൾ' സിനിമയിലൂടെയുള്ള തിരിച്ചു വരവാണ്. മേനകയിൽ കർട്ടൻ മേടിക്കാൻ വന്ന ബാലേട്ടന് വാങ്ങലൊക്കെ കഴിഞ്ഞപ്പോൾ വൈക്കത്തിന് തിരിച്ചു പോവാൻ ഒരു വണ്ടി വേണം, ബസിൽ കൊണ്ടുപോകാൻ പറ്റുന്ന കെട്ടല്ല. എന്തെങ്കിലും ഒരു വഴി തടയാതിരിക്കില്ല എന്ന ഉൾവിളിയിൽ ആശാൻ കൂടെ പഠിച്ച വികെപിയെ(വി.കെ. പ്രകാശ്) കാണാൻ ചെന്നു, ബ്യൂട്ടിഫുൾ സിനിമയുടെ കൊച്ചി ലൊക്കേഷനിൽ. 

 

വന്നതല്ലേ ഒരു ക്യാരക്ടർ ചെയ്യണമെന്ന് വികെപി, സമ്മതിക്കാതെ ബാലേട്ടനും. അന്നേരം അഭിനയിക്കാൻ എനിക്ക് തോന്നിയില്ല എന്നാണ് ബാലേട്ടൻ പറഞ്ഞ ന്യായം. ഒന്നിൽ കൂടുതൽ ക്യാമറ ഉപയോഗിച്ച് ജോമോൻ ടി. ജോൺ ചിത്രീകരിച്ച ഒരു സിനിമയാണത്. അങ്ങനെ ഒരു സംഗതി ബാലേട്ടൻ ആദ്യമായി കാണുകയായിരുന്നു. അതിന്റെ 'ടെക്ക്നിക്ക്' നോക്കി നിന്ന തന്നെ താൻ പോലും അറിയാതെ അവർ വേഷം മാറ്റിയെന്നും, കർട്ടനും തന്നെയും വൈക്കത്ത് കാറിൽ എത്തിക്കാമെന്ന വാഗ്ദാനത്തിൽ താൻ വീണ് പോയി എന്നുമാണ് രണ്ടാം വരവിന്റെ കാരണമായി ബാലേട്ടൻ കണ്ടിരുന്നത്. 

 

കമ്മട്ടിപ്പാടം എഴുതുന്ന സമയത്ത് രാജീവ് രവി പറഞ്ഞു, ദുൽക്കറിന്റെ അച്ഛനാവാൻ സൈസുള്ള സൗന്ദര്യമുള്ള സ്ഥിരം പാറ്റേൺ നടന്മാർ വേണ്ട, കാണാൻ ലുക്കില്ലാത്ത ഒരാള് മതി. അതിനിപ്പോ ആരുണ്ടെന്ന് ആത്മഗതം പറഞ്ഞ ബാലേട്ടനോട് എഴുന്നേറ്റ് ഒന്ന്‌ കണ്ണാടിയിൽ നോക്കാൻ പറഞ്ഞു കാസ്റ്റിങ് ചെയ്ത വിജയകുമാർ! ഈ കഥയൊക്കെ ബാലേട്ടൻ തന്നെയാണ് പറയുന്നത്, അങ്ങനെ പറയുമ്പോൾ കഥയിലെ ബാലേട്ടൻ വേറെ ഒരാളാണെന്ന് തോന്നും. ബാലേട്ടന്റെ കഥകളിൽ ഒക്കെ നായകൻ ബാലേട്ടൻ ആയിരുന്നു, വികൃതിയുള്ള ഒരു കുട്ടി. ആളുകൾ തന്നെ ഏട്ടൻ എന്ന് വിളിച്ചാൽ മതിയെന്നും അങ്ങനെ ഒരിക്കലും താൻ അമ്മാവനായി പിന്നീട് മുത്തച്ഛനായി പ്രായമാവില്ലയെന്നും കണ്ടുപിടിച്ച ഒരു ശാസ്ത്രജ്ഞൻ!

 

ഈ കഥകൾ ഇന്നെഴുതാൻ വിഷമവും ഒപ്പം നാണവും ഉണ്ടെനിക്ക്. അത്രയ്ക്കുള്ള നീണ്ട പരിചയം എനിക്കില്ല, കൊച്ചിയിൽ വരുമ്പോൾ സൗകര്യം ഒത്താൽ കണ്ടിരുന്നു, പിന്നെ വന്ന ഒരു ഗ്യാപ്പ് ഒഴിവാക്കാനും കാണാനും മിണ്ടി പറഞ്ഞിരിക്കാനുമായി 'എടക്കാട് ബറ്റാലിയൻ' ഷൂട്ടിങ് നടക്കുന്ന സമയത്ത് കോഴിക്കോട് പോയിരുന്നു, ഒപ്പം രണ്ടു ദിവസം തങ്ങി അങ്ങനെയൊക്കെ. ഒരു പക്ഷേ ബാലേട്ടന്റെ സൗഹൃദങ്ങളുടെ ആൾക്കൂട്ടം കണ്ട് എനിക്ക് തോന്നുന്ന അപകർഷതാ ബോധമാവാം ഇത്. 

 

ബാലേട്ടന്റെ ഷർട്ടൊക്കെ ആരാണ് വാങ്ങുന്നത് എന്നൊരിക്കൽ ചോദിച്ചപ്പോൾ പറഞ്ഞത്, ഓരോരുത്തർ വാങ്ങിച്ചു തരുന്നതാണ്, കോഴിക്കോട് എത്തിയാൽ ഷഹബാസ് അമൻ തന്നെ കൊണ്ടു പോയി രണ്ട് ഷർട്ട് വാങ്ങിച്ചു തരുമത്രെ! അവനെന്നെ വേഷം കെട്ടിയ്ക്കാൻ വല്യ ഇഷ്ടമുള്ള ഒരുത്തൻ ആണെന്നായിരുന്നു ബാലേട്ടന്റെ കണ്ടുപിടുത്തം. ബാലേട്ടൻ എഴുതിയ സിനിമകളിൽ ശ്രീ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടോയെന്ന് നോക്കണം, ഇല്ലെന്ന് തോന്നുന്നു പക്ഷേ അവർ തമ്മിൽ വളരെ സുദൃഢമായ ഒരു ബന്ധം ഉണ്ടായിരുന്നു. മനുഷ്യ ബന്ധങ്ങളെ പറ്റി സംസാരിക്കുമ്പോൾ അയാളൊരു ഫിലോസഫർ ആയി മാറും എന്നാണ് ബാലേട്ടൻ പറഞ്ഞിരുന്നത്. 

 

അബൂബക്കർ എന്ന പേരിൽ സിനിമകളെ കുറിച്ചുള്ള വിശദ വായന അൻവർ അബ്ദുള്ള എഴുതിയിരുന്ന കാലത്ത് ബാലേട്ടന്റെ സ്ഥിരം പള്ളീലച്ചൻ വേഷങ്ങളെ അദ്ദേഹം ട്രോളുന്നുണ്ട്, ഇങ്ങനെ പോയാൽ രണ്ടു പടം കൂടി കഴിയുമ്പോൾ വെളുത്ത പുക കണ്ട് ആള് മാർപാപ്പ ആകുമെന്ന്. രസിച്ചു ചിരിച്ച ബാലേട്ടൻ പറഞ്ഞത്, എടാ അവനെ ഞാൻ സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ പഠിപ്പിച്ചിട്ടുണ്ടെന്നാണ്. അൻവർ അലിയും ശിഷ്യൻ.  അങ്ങനെയങ്ങനെ നീണ്ട ലിസ്റ്റിൽ കൂട്ടുകാർ ഉണ്ടായിരുന്ന ഒരു മനുഷ്യൻ. ദാ, ഞാൻ മാരിയേലി ഹെല്ലറുമായി സംസാരിച്ച് വെച്ചതെയുള്ളൂ എന്ന് പറഞ്ഞാലും വിശ്വസിക്കാൻ പറ്റുന്ന ഒരാൾ. 

 

നടൻ, എഴുത്തുകാരൻ, സംവിധായകൻ എന്നതിനപ്പുറത്ത് ഒരു ശാസ്ത്രജ്ഞൻ ആയിരുന്നു ബാലേട്ടൻ. ഈ ലോകം മുഴുവനും കുഴപ്പം പിടിച്ചതാണെന്നായിരുന്നു ബാലേട്ടന്റെ കണ്ടുപിടുത്തം, അങ്ങനെ ഒരിക്കലും അദ്ദേഹത്തിന് തോന്നിയിരുന്നില്ലെങ്കിലും. മറ്റുള്ളവരിൽ നിന്നാണ് അത് അദ്ദേഹത്തിന് മനസ്സിലായത്. ഹോട്ടലിൽ നിന്നും ഊണ് കഴിച്ചിറങ്ങിയ ഒരാളോട് നമ്മൾ ചോദിക്കുന്നു, ഊണ് എങ്ങനെ? പ്രതീക്ഷിച്ചത്ര കുഴപ്പം ഇല്ലായിരുന്നു! കണക്ക് പരീക്ഷ കഴിഞ്ഞവനോട് പരീക്ഷ എങ്ങനെയെന്ന് ചോദിച്ചാൽ, വല്യ കുഴപ്പം ഇല്ലായിരുന്നു. ഇതിൽ നിന്നൊക്കെയാണ് തന്റെ 'കുഴപ്പം മീറ്റർ' ബാലേട്ടൻ കണ്ടുപിടിച്ചത്. മൊത്തത്തിൽ കുഴപ്പമാണ് ചുറ്റും, അതിന്റെ ഏറ്റകുറച്ചിൽ മാറുമെന്ന് മാത്രം. ഇത്രയും പറഞ്ഞു ആശാൻ ഒരു ചിരി ചിരിച്ചിരുന്നു! 

 

ബാലേട്ടൻ ഒരിക്കലും ആരെയെയും ഉപദേശിച്ച് കണ്ടില്ല, സ്ക്രിപ്റ്റ് വായിച്ചു നോക്കി അഭിപ്രായങ്ങൾ പറഞ്ഞില്ല. കോഴിക്കോട് വച്ച് കണ്ടപ്പോൾ എന്റെ ഒരു സ്ക്രിപ്റ്റിെല മൂന്ന് സീൻ വെട്ടി ആൾ ഒറ്റ സീനാക്കി. ഓരോ സീനിലും എന്തെങ്കിലും ഒരു ഇൻഫോർമേഷൻ പ്രേക്ഷകന് നൽകാൻ കഴിയണം എന്നദ്ദേഹം പറഞ്ഞു. ഏറ്റവും വലിയ പാഠമാണത്. തിരിച്ച് പരശുറാമിൽ ഇരിക്കുമ്പോൾ ഞാനോർത്തത് അത്ര സിമ്പിളായ ഒരു കാര്യം എങ്ങനെ എന്റെ കണ്ണിൽ പെടാതെ പോയിയെന്നാണ്. ഇത്രയേറെ വായിച്ചിട്ടും ചിന്തിച്ചിട്ടും ഏറ്റവും മൂല്യമായ ഈ പാഠം പഠിയ്ക്കാൻ ഇത്രയും കാലം എടുത്തല്ലോയെന്നും. ഗുരുത്വം ഉള്ളവനാവാം ഞാൻ, ഒരറിവും വൈകി എത്തുന്നില്ലല്ലോ.

 

അവസാനമായി കാണുമ്പോൾ ബാലേട്ടൻ കുറച്ചു മച്ചുവർ ആവുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി എന്നെനിക്ക് തോന്നി. അല്ലെങ്കിൽ ഉപദേശങ്ങൾ കേൾക്കാനുള്ള ഒരു മാനസിക നിലയിലേക്ക് ഞാനും എത്തിയതാവാം. ഇനി നീ ഒരു കാര്യം ചെയ്യുമ്പോൾ ആലോചിച്ച് ചെയ്യണമെന്ന് എന്നോട് പറഞ്ഞു. വരുന്ന വഴിക്ക് പോയേക്കണം എന്ന് പറഞ്ഞിരുന്ന അങ്ങനെ ഞാനടക്കമുള്ളവർ പോകുന്നത് കണ്ട് ആസ്വദിച്ച് ചിരിച്ചിരുന്ന ഒരു മനുഷ്യനാണ് മാറ്റി പറഞ്ഞത്. എന്നാലും ഇന്നെടുത്ത തീരുമാനം അത് ആലോചിച്ച് എടുത്തതാണെന്ന് തോന്നുന്നില്ലല്ലോ ബാലേട്ടാ, പരാതി ഉണ്ട്. പരാതിയല്ല, സ്നേഹം ചേർത്ത് പറയേണ്ട   മറ്റൊരു വാക്ക് എനിക്കറിയത്തില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com