ADVERTISEMENT

നടന്‍ കൈലാഷിനെതിരെയുള്ള വ്യാപക ട്രോൾ ആക്രമണത്തിൽ പ്രതികരണവുമായി ‘മിഷൻ സി’ സിനിമയുടെ സംവിധായകൻ വിനോദ് ഗുരുവായൂർ. വിനോദ് സംവിധാനം ചെയ്യുന്ന മിഷൻ സിയിൽ കമാൻഡോയുടെ വേഷത്തിലാണ് കൈലാഷ് പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ അദ്ദേഹത്തിന്റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഇതോടെയാണ് പോസ്റ്റർ ട്രോളന്മാർ ഏറ്റെടുത്തത്. കൈലാഷിന്റെ പഴയകാല ചിത്രങ്ങളെ താരതമ്യപ്പെടുത്തിയായിരുന്നു ട്രോൾ ആക്രമണം. ഒരാളെ വ്യക്തിഹത്യ ചെയ്യുന്നതിനൊരു പരിധി ഉണ്ടെന്നും ട്രോളെന്ന രൂപേണ ആർക്കെതിരെയും  എന്തും ചെയ്യാമെന്ന അവസ്ഥയാണ് ഇപ്പോഴുളളതെന്നും സംവിധായകൻ വിനോദ് ഗുരുവായൂർ മനോരമ ഓൺലൈനിനോടു പറഞ്ഞു.

 

വിനോദ് ഗുരുവായൂറിന്റെ വാക്കുകൾ: 

 

കഴിഞ്ഞ ദിവസം മിഷൻ സി എന്ന ചിത്രത്തിലെ പോസ്റ്റർ റിലീസ് ചെയ്തിട്ടുണ്ടായി. കൈലാഷിന്റെ ഫോട്ടോ ആണ് അതിൽ ഉണ്ടായിരുന്നത്. വിഷമത്തോടെ തന്നെ പറയട്ടെ വളരെ മോശമായി ഒരു നടനെ ചിത്രീകരിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ആ നടനെതിരെ ഇത്രയും ആക്രമണം എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായില്ല. കാരണം ഒരു സാധാരണ കുടുംബത്തിൽ നിന്നും വളർന്ന് അധ്വാനിച്ച് ചാൻസ് ചോദിച്ച് സംവിധായകരുടെയും പുറകെ നടന്ന് ഈ നിലയിൽ എത്തിയ താരമാണ് കൈലാഷ്.

 

ചിലപ്പോൾ എല്ലാ സിനിമകളും വലിയ സംവിധായകർക്കൊപ്പം അഭിനയിക്കാൻ സാധിച്ചന്ന് വരില്ല. സംവിധായകൻ നിർദ്ദേശിക്കുന്നത് അനുസരിച്ചായിരിക്കും പലപ്പോഴും അഭിനയിക്കേണ്ടി വരിക. കഥാപാത്രങ്ങൾക്കനുസരിച്ച് അഭിനയിക്കേണ്ടിയും വരാം. പക്ഷേ ഇന്നും സംവിധായകർ അദ്ദേഹത്തെ വിളിക്കുകയും സിനിമകൾ കൊടുക്കുകയും ചെയ്യുന്നത് എന്തെങ്കിലും ഒരു കഴിവില്ലാതെ ആയിരിക്കില്ല. കഴിവില്ല എന്ന് പറഞ്ഞ് ഒരാളെ മാറ്റി നിർത്തിയാൽ അയാളെ ഒരു സംവിധായകൻ വിളിക്കില്ല. ഇത് സംഘടിത ആക്രമണമാണ്. അയാളുടെ കരിയർ തന്നെ തകർക്കുന്ന സ്ഥിതിയിലുള്ള ൈസബർ ആക്രമണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 

 

മിഷൻ സി എന്ന സിനിമയിൽ അദ്ദേഹം നന്നായി തന്നെ പെർഫോം ചെയ്തിട്ടുണ്ട്. സിനിമ പുറത്തിറങ്ങുമ്പോൾ നിങ്ങൾക്ക് അത് മനസിലാകും. ഇപ്പോൾ സിനിമയിലെ പോലും മോശമായി ചിത്രീകരിക്കുകയാണ്. എന്നോ ഒരു റോള് ചെയ്തതിന്റെ പേരിലാണ് അദ്ദേഹത്തെ ഇങ്ങനെ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. എന്റെ സിനിമയിൽ ശരത് അപ്പാനിയാണ് നായകൻ. സിനിമയിൽ പ്രധാനറോളാണ് തന്റേതെന്ന മനസിലാക്കി സാമ്പത്തികം പോലും നോക്കാതെ വന്ന് അഭിനയിച്ച ആളാണ് കൈലാഷ്. ട്രോളുകൾ നമുക്ക് ആവശ്യമാണ്. പക്ഷേ പരിധി വിടുമ്പോൾ അത് സങ്കടകരമാകും. 

 

‘ജീവിക്കാൻ വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ കഷ്ടപ്പെടുന്നത്. കോടീശ്വരനായ കൈലാഷിനെ ഞാൻ കണ്ടിട്ടില്ല. വളരെ സാധാരണക്കാരനായ ഒരു നടൻ. അതെനിക്ക് വ്യക്തിപരമായി അറിയാം. ഇതൊരു അടിച്ചമർത്തൽ പോലെ തോന്നി. അത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കിൽ സ്വയം മാറിനിൽക്കാൻ നിങ്ങൾ തയാറാകണം. സിനിമ മോശമാകുമോ നല്ലതാകുമോ എന്ന് ചിത്രം പുറത്തിറങ്ങി കഴിഞ്ഞ് തീരുമാനിക്കുക. അതിനു മുമ്പ് തന്നെ വിധി എഴുതരുത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com