ADVERTISEMENT

ഫഹദ് ഫാസിലിന്റെ പേജിൽ 'ജോജി'യിൽ അഭിനയിക്കാൻ പുതുമുഖങ്ങളെ തേടിയിലുള്ള കാസ്റ്റിങ് കോൾ കണ്ടപ്പോൾ കാഞ്ഞിരപ്പിള്ളി സ്വദേശി അലിസ്റ്റർ അലക്സിന്റെ മനസിലും ഒരു ലഡു പൊട്ടി.... ചുമ്മാ ട്രൈ ചെയ്താലോ! സിനിമയിൽ അഭിനയിക്കാൻ 'ട്രൈ' ചെയ്യുന്ന കാര്യം വീട്ടുകാർ അറിഞ്ഞാലുള്ള ചമ്മലോർത്ത് സെൽഫി വിഡിയോ എടുത്തതും ബയോഡാറ്റ അയച്ചതും ആരോടും പറഞ്ഞില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അമ്മയുടെ ഫോണിലേക്ക് ദിലീഷ് പോത്തന്റെ ടീമിൽ നിന്നു വിളി... ഓഡിഷനിൽ പങ്കെടുക്കാൻ നേരിട്ടെത്തണം. 'ഇതെന്താ... ആളെ കളിയാക്കുന്നതാണോ' എന്ന മട്ടിൽ ആദ്യം കാര്യങ്ങൾ കേട്ട അലിസ്റ്ററിന്റെ അമ്മയ്ക്ക് പിന്നീട് ചിത്രം വ്യക്തമായി. അങ്ങനെയാണ് കാഞ്ഞിരപ്പള്ളിയിലെ മണ്ണംപ്ലാക്കൽ കുടുംബത്തിൽ അലക്സ് ചാണ്ടിയുടേയും ജിജിയുടേയും മകനായ അലിസ്റ്റർ പനച്ചേൽ വീട്ടിലെ ജോമോന്റെ പോപ്പിയായത്. രാജ്യം ചർച്ച ചെയ്യുന്ന സിനിമയുടെ ഭാഗമായതിന്റെ അനുഭവവും ഷൂട്ടിങ് വിശേഷങ്ങളും പങ്കുവച്ച് അലിസ്റ്റർ അലക്സ് മനോരമ ഓൺലൈനിൽ. 

 

ഓഡിഷന് അയച്ചത് വീട്ടുകാർ അറിയാതെ

 

ഫഹദ് ഫാസിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സിനിമയിലേക്കുള്ള കാസ്റ്റിങ് കോൾ കണ്ടത്. ഞാൻ അമ്മയോടൊന്നും പറഞ്ഞില്ല. സ്വയം പരിചയപ്പെടുത്തുന്ന വിഡിയോയും ബയോഡാറ്റയുമാണ് അയയ്ക്കാൻ പറഞ്ഞത്. ഞാൻ ലാപ്ടോപ്പിൽ ഷൂട്ട് ചെയ്ത് അയച്ചു കൊടുത്തു. വിളിക്കുമെന്നൊന്നും കരുതിയില്ല. രണ്ടാഴ്ച കഴിഞ്ഞപ്പോൾ അമ്മയുടെ ഫോണിലേക്ക് വിളിയെത്തി. അമ്മ ഫ്രീസ് ആയിപ്പോയി.

 

alister-joji

ആദ്യമോർത്തു, വല്ലവരും കളിപ്പിക്കാൻ ചെയ്യുന്നതാവുമെന്ന്! പിന്നെ, ഞാൻ വല്ല ഓഡിഷനും അപേക്ഷിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു. അപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്. ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഓഡിഷന് അയയ്ക്കുന്നത്. ദിലീഷ് പോത്തൻ–ഫഹദ് ഫാസിൽ–ശ്യാം പുഷ്കരൻ കൂട്ടുകെട്ട് എനിക്ക് വലിയ ഇഷ്ടമാണ്. അതു കണ്ടതുകൊണ്ടാണ് അയച്ചത്. ഞാൻ അയച്ച സെൽഫി വിഡിയോ അവർ കാണുമെന്നോ വിളിക്കുമെന്നോ പ്രതീക്ഷിച്ചില്ല. 

 

പോത്തേട്ടനെ ആദ്യം കണ്ടപ്പോൾ

alister-fahadh

 

സിനിമയുടെ പ്രിപ്രൊഡക്‌ഷൻ വർക്കുകൾക്ക് കാഞ്ഞിരപ്പിള്ളി അടുത്ത് അവർ ഒരു വീട് വാടകയ്ക്ക് എടുത്തിരുന്നു. അവിടെയായിരുന്നു ഓഡിഷൻ. എനിക്ക് രാവിലെയായിരുന്നു ഓഡിഷൻ. ഉച്ചയോടെ തീർന്നു. ആദ്യം എന്റെ കുറെ സ്റ്റിൽസ് എടുത്തു. ഒരു സിറ്റ്വേഷൻ തന്നിട്ട് അഭിനയിക്കാൻ പറഞ്ഞു. എന്റെ ഫോൺ കാണാതെ പോയെന്ന് ഫ്രണ്ടിനോടു പറയുന്നതായിരുന്നു രംഗം. ഡയലോഗ് എല്ലാം ഞാൻ തന്നെ കയ്യിൽ നിന്നു ഇട്ടു പറയണം. സംവിധായകൻ ദിലീഷ് പോത്തനൊക്കെ ഉണ്ടായിരുന്നു. എല്ലാവരേയും കണ്ടപ്പോൾ ഞാൻ സ്റ്റക്ക് ആയിപ്പോയി. അവർ നല്ല 'ചിൽ' മൂഡിലായിരുന്നു. എന്നെ വേഗം കൂളാക്കി. നല്ല സന്തോഷത്തോടെയാണ് ഓഡിഷൻ കഴിഞ്ഞിറങ്ങിയത്. രണ്ടു ദിവസത്തിനുള്ളിൽ ഞാൻ സെലക്ട് ആയെന്ന് അറിയിച്ചു വിളി വന്നു. ഞങ്ങൾക്ക് ഗ്രൂമിങ് സെഷൻ ഉണ്ടായിരുന്നു. അതിലാണ് എന്റെ കഥാപാത്രത്തെക്കുറിച്ചു പറ​ഞ്ഞു തന്നത്. കാലടി യൂണിവേഴ്സിറ്റിയിലെ വിനോദ് മാഷും കോ–ഡയറക്ടർ റോയ് ചേട്ടനുമാണ് എന്നെ കൂടുതലും പഠിപ്പിച്ചത്. ഡയലോഗും എക്സ്പ്രഷൻസും എല്ലാം അവരാണ് വിശദീകരിച്ചു തന്നത്. ഒരാഴ്ച ഗ്രൂമിങ് ഉണ്ടായിരുന്നു. 

unnimaya-poppy

 

ഫസ്റ്റ് ടേക്കിലെ ടെൻഷൻ

alister-alex-family

 

ഷൂട്ടിന് ഞാൻ ഒറ്റയ്ക്കാണ് പോയത്. പോത്തേട്ടൻ എല്ലാം ഓർഡറിലാണ് ഷൂട്ട് ചെയ്യുന്നത്. ആദ്യത്തെ സീനിൽ തന്നെ ഞാനുണ്ട്. ഞാൻ കോണിപ്പടി കയറുന്നതാണ് രംഗം. അതു കുറെ ടേക്ക് പോയി. ഫസ്റ്റ് ഡേ ആയതുകൊണ്ട് എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു. പോത്തേട്ടന് നല്ല ക്ഷമയാണ്. അദ്ദേഹം പിന്നെയും പിന്നെയും പറഞ്ഞു തരും. അങ്ങനെ കുറെ ടേക്ക് പോയാണ് ആ രംഗം തീർത്തത്. എയർ ഗൺ വച്ച് ഷൂട്ട് ചെയ്യുന്ന രംഗം രസകരമായിരുന്നു.

 

തിര നിറയ്ക്കാത്ത ഗണ്ണാണ് എനിക്ക് തന്നത്. പോത്തേട്ടൻ പറഞ്ഞു, ഇവന് തോക്കു കൊടുത്തിട്ടുള്ള കളിയൊന്നും വേണ്ട എന്ന്. എനിക്ക് പകരം റോയ് ചേട്ടനാണ് ശരിക്കും ആ മരത്തിൽ വെടി വയ്ക്കുന്നത്. പിന്നെ, ക്ലൈമാക്സിലെ ഭാഗങ്ങൾ കുറച്ചു ആയാസകരമായിരുന്നു. അൽപം കോംപ്ലക്സ് ആയിരുന്നു ആ ഇമോഷൻ. ആ മൂഡിലേക്ക് വരാൻ കുറച്ചു ബുദ്ധിമുട്ടി. പോത്തേട്ടൻ കുറെ വിശദീകരിച്ചു തന്നു. ആ സമയത്ത് മുഖം എങ്ങനെ ഇരിക്കണമെന്നത് കുറെ പ്രാക്ടീസ് ചെയ്തു. മൊബൈലിൽ റെക്കോർഡ് ചെയ്തു നോക്കി. ഈ ടിപ്സ് വിനോദ് മാഷ് പറഞ്ഞു തന്നതാണ്. അങ്ങനെയാണ് ഞാൻ ആ കഥാപാത്രം ചെയ്തു തീർത്തത്.  

 

പാക്കപ്പ് പറഞ്ഞപ്പോൾ സങ്കടം

 

ഷൂട്ട് വളരെ രസകരമായിരുന്നു. എല്ലാവരും ഫാമിലി പോലെ ആയിരുന്നു. ഉണ്ണിമായ ചേച്ചിയും ബേസിൽ ജോസഫുമായിട്ടായിരുന്നു ഞാൻ കൂടുതൽ കമ്പനി. ബേസിൽ ചേട്ടന്റെ സുറിയാനി പ്രാർഥന പഠിത്തമൊക്കെ നല്ല രസമായിരുന്നു. സെറ്റിൽ എന്നെ എല്ലാവരും എന്നെ പോപ്പി എന്നാണ് വിളിച്ചിരുന്നത്. എനിക്ക് കൂടുതൽ കോമ്പിനേഷൻ ഉണ്ടായിരുന്നത് ഫഹദ് ഫാസിലുമായിട്ടായിരുന്നു. അദ്ദേഹം കുറെ സംസാരിക്കും. സിനിമയെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമൊക്കെ. അതൊക്കെ സീക്രട്ടാ!  ഷൂട്ട് കഴിഞ്ഞു പോരാൻ നേരം വലിയ സങ്കടമായിരുന്നു. രണ്ടു മാസം ഒരുമിച്ചുണ്ടായിട്ട് പിരിഞ്ഞു പോന്നപ്പോൾ എല്ലാവരും ഇമോഷനൽ ആയി. ഞാൻ കരഞ്ഞുവെന്ന് തന്നെ പറയാം.  

 

കൂട്ടുകാർക്ക് സർപ്രൈസ്

 

പോപ്പി അൽപം നാണമുള്ള, ഉൾവലിഞ്ഞ സ്വഭാവക്കാരനാണ്. ഞാനും ഏകദേശം അങ്ങനെയൊക്കെയാണ്. അതാണ് ഞാനും ആ കഥാപാത്രവും തമ്മിലുള്ള സാമ്യം. പിന്നെ, പോപ്പിയെപ്പോലെ ചെറിയ കുരുത്തക്കേടൊക്കെ ഉണ്ട്. ഞാൻ ഒൻപതു വരെ പഠിച്ചത് ദുബായിലാണ്. അതിനു ശേഷമാണ് നാട്ടിലെത്തിയത്. ഇപ്പോൾ കാഞ്ഞിരപ്പള്ളി അനക്കൽ സെന്റ് ആന്റണീസ് സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്നു. നാട്ടുകാർക്ക് എന്നെ അത്രയും കണ്ടു പരിചയമില്ല.

 

ജോജി റിലീസ് ആയതിനു ശേഷം പുറത്തേക്ക് ഇറങ്ങുമ്പോൾ കുറെ പേർ തിരിച്ചറിയുന്നുണ്ട്. 'പോപ്പി' അല്ലേ എന്ന് അടുത്തു വന്ന് ചോദിക്കും. സിനിമയുടെ ട്രെയിലർ ഇറങ്ങിയപ്പോഴാണ് ഞാൻ കൂട്ടുകാരോടൊക്കെ ഇക്കാര്യം പറയുന്നത്. അതുവരെ സർപ്രൈസ് ആക്കി വച്ചിരിക്കുകയായിരുന്നു. പലരും ട്രെയിലർ കണ്ട്, 'എടാ നീയല്ലേടാ ആ സിനിമയിൽ' എന്നൊക്കെ ചോദിച്ചു. സ്കൂൾ ഉണ്ടായിരുന്നെങ്കിൽ ഷൈൻ ചെയ്യാമായിരുന്നല്ലോ എന്നൊക്കെ തമാശയ്ക്ക് ഓർക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com