തെറ്റായ തീരുമാനം... കാലം മറുപടി പറയും: ടീച്ചർ തന്നെ വേണമെന്ന് താരങ്ങൾ
Mail This Article
രണ്ടാം പിണറായി മന്ത്രിസഭയിൽ സഭയിൽ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ വലിയ പ്രതിേഷധമാണ് ആളുകളുടെ ഇടയിൽ നിന്നും ഉയരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സിനിമാ താരങ്ങളും. ശൈലജ ടീച്ചറുടെ ചിത്രം പങ്കുവച്ചാണ് വിനീത് ശ്രീനിവാസൻ, ഗീതു മോഹൻദാസ്, മധുപാൽ എന്നിവർ അടക്കമുള്ളവർ ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് അറിയിച്ചത്.
സമർഥയായ നേതാവിനെ തഴഞ്ഞതിന് ന്യായീകരണമില്ല എന്നാണ് പാർവതി തിരുവോത്ത് പ്രതികരിച്ചത്. അധികാരം എന്നും ജനങ്ങളുടെ കയ്യിലാണെന്ന കാര്യം മറക്കണ്ട എന്നും പാർവതി കൂട്ടിച്ചേർത്തു. അപ്രതീക്ഷിതവും, അപമാനകരവും, വിഡ്ഢിത്തവും നിറഞ്ഞ തുടക്കം എന്നാണ് രഞ്ജിനി ഹരിദാസിന്റെ വാക്കുകള്‍. തെറ്റായി പോയ തീരുമാനം...കാലം മറുപടി പറയും എന്ന് സംവിധായകനായ ബോബൻ സാമുവൽ പറയുന്നു.
നടനായ രാജേഷ് ശർമ പറയുന്നതിങ്ങനെ: എങ്കിൽ.....കെ.കെ. ഷൈലജ ടീച്ചറെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുതായിരുന്നു, ഇതിപ്പൊ ‘പാലം കടക്കുവോളം നാരായണ’. ടീച്ചർ നാളത്തെ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തപ്പെട്ട് ചരിത്രമാകാൻ സാധ്യതയുള്ള വ്യക്തിയായിരുന്നു. പാർട്ടി അത് മുന്നേ കണ്ട് പ്രവർത്തിക്കാത്തത് പാർട്ടിക്കുള്ളിലെ "ആണധികാര"ത്തിന്റെ കൊഴുപ്പു കൊണ്ട് മാത്രമായിരിക്കും. എന്റെ പ്രതിഷേധം ഞാൻ രേഖപ്പെടുത്തുന്നു.