എന്റെ ഹൃദയം ശില്‍പ ഷെട്ടിക്കും കുഞ്ഞുങ്ങള്‍ക്കും ഒപ്പം: പൂനം പാണ്ഡെ
Mail This Article
അശ്ലീല വിഡിയോ നിര്‍മാണത്തില്‍ അറസ്റ്റിലായ രാജ് കുന്ദ്രയ്ക്കെതിരെ മൊഴി നല്‍കിയവരില്‍ നടി പൂനം പാണ്ഡെയും. കരാര്‍ കാലാവധി അവസാനിച്ചതിന് ശേഷവും തന്റെ വിഡിയകളും ചിത്രങ്ങളും രാജ് കുന്ദ്ര അനധികൃതമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പൂനം കഴിഞ്ഞ വര്‍ഷം പൊലീസില്‍ പരാതി നല്‍കിയത്.
അതേസമയം ഇപ്പോള്‍ നടന്ന അറസ്റ്റിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും നടി വ്യക്തമാക്കി. എന്റെ ഹൃദയം ശില്‍പ ഷെട്ടിയുടെയും കുഞ്ഞുങ്ങളുടെയും ഒപ്പമാണ്, അവർ ഏതുതരം മാനസികാവസ്ഥയിലൂടെയാകും കടന്നുപോകുകയെന്ന് ചിന്തിക്കാൻപോലും കഴിയുന്നില്ല. ഞാൻ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കാനുള്ള അവസരം ഇതല്ല. ’–പൂനം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് പൂനം രാജ് കുന്ദ്രയ്ക്കും ഇയാളുടെ സഹായി സൗരവ് കുശ്വാഹയ്ക്കും എതിരെ മുംബൈ ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. രാജ് കുന്ദ്രയും കമ്പനിയും തന്‍റെ വിഡിയോകളും ഫോട്ടോകളും നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നായിരുന്നു പൂനം പാണ്ഡെയുടെ ആരോപണം. പണമിടപാടിലെ ക്രമക്കേടുകൾ മൂലം ഇരുവരും തമ്മിലുള്ള കരാർ അവസാനിപ്പിച്ചതായും പൂനം പറഞ്ഞിരുന്നു.
എന്നാല്‍, പൂനത്തിന്‍റെ ആരോപണം അന്ന് രാജ് കുന്ദ്ര നിഷേധിച്ചിരുന്നു. ഇപ്പോൾ അശ്ലീല സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര കസ്റ്റഡിയിലായത്തോടെ പൂനം പാണ്ഡെയുടെ പഴയ പരാതിയും പൊലീസ് അന്വേഷിക്കും.
സിനിമയും സീരിയലും ലക്ഷ്യമിട്ടെത്തുന്ന യുവതികൾക്ക് അവസരം വാഗ്ദാനം ചെയ്തു ഷൂട്ടിങ്ങിനെത്തിച്ച ശേഷം, ഭീഷണിപ്പെടുത്തി അശ്ലീല രംഗങ്ങൾ ചിത്രീകരിക്കുകയാണു റാക്കറ്റിന്റെ രീതി. രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ആംസ് പ്രൈം കമ്പനി നിർമിച്ച മൊബൈൽ ആപ് വഴിയാണ് വരിസംഖ്യ ഈടാക്കി വിഡിയോകൾ പ്രദർശിപ്പിച്ചിരുന്നത്. ഈ ആപ് പിന്നീട്, കുന്ദ്രയുടെ ബന്ധുവിന്റെ കെൻറിൻ എന്ന സ്ഥാപനത്തിന് വിറ്റെന്നാണ് നേരത്തേ അറസ്റ്റിലായ ഉമേഷ് കാമത്തിന്റെ മൊഴി.
കുന്ദ്രയുടെ മുൻ ജീവനക്കാരനായ ഉമേഷ്, വെബ് സീരീസിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം നഗ്നയായി ഓഡിഷനിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടതായി നടി സാഗരിക ഷോണ ആരോപിച്ചിട്ടുണ്ട്.
അശ്ലീല റാക്കറ്റിനെ ഫെബ്രുവരിയിലാണ് പൊലീസ് കണ്ടെത്തിയത്. മോഡലും നടിയുമായ ഗെഹെന വസിഷ്ഠ് അടക്കം 6 പേരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒരു യുവതി കുന്ദ്രയ്ക്കെതിരെ പരാതി നൽകി. അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണ് അറസ്റ്റ്. അശ്ലീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയ്ക്കെതിരെയുള്ള രണ്ടാമത്തെ കേസാണിത്.