‘പേര് ശശി എന്നാണോ; സംരക്ഷണം കിട്ടുമത്രേ..’; പരിഹസിച്ച് ജോയ് മാത്യു
Mail This Article
ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ രാജിവയ്ക്കേണ്ടെന്ന സര്‍ക്കാരിന്റെ നിലപാടിനെ പരിഹസിച്ച് നടൻ ജോയ് മാത്യു. ‘ശശി എന്നൊരു പേരുണ്ടെങ്കിൽ ഒരു പ്രൊട്ടക്ഷൻ കിട്ടുമത്രേ..’ എന്നാണ് അദ്ദേഹം കുറിച്ചത്. ശശി എന്ന പേരിൽ ഉന്നമിട്ട് മുൻപുണ്ടായ വിവാദം കൂടി ഓർമിപ്പിച്ചാണ് അദ്ദേഹത്തിന്റെ പരിഹാസം. എ.കെ.ശശീന്ദ്രന്‍ രാജിവയ്ക്കേണ്ട കാര്യമില്ലെന്നാണ് എൻസിപിയുടേയും നിലപാട്.
പാര്‍ട്ടി തര്‍ക്കത്തില്‍ ഇടപെട്ടെന്ന ശശീന്ദ്രന്‍റെ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തനാണെന്നാണു സൂചന. പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോടു പറഞ്ഞുവെന്നു ശശീന്ദ്രന്‍ പ്രതികരിച്ചിരുന്നു. ഫോണ്‍വിളിയില്‍ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്നും ജാഗ്രതക്കുറവുണ്ടായെന്നുമാണ് എന്‍സിപിയുടെ നിലപാട്.
മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജി വയ്ക്കേണ്ടതില്ലെന്ന് സിപിഎമ്മിനെ നിലപാട് അറിയിയിച്ചെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ വ്യക്തമാക്കി. ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ പി.സി. ചാക്കോ കേരളത്തിലെ സാഹചര്യം വ്യക്തമാക്കി.
ശശീന്ദ്രൻ രാജിവയ്ക്കേണ്ട സാഹചര്യം ഇല്ലെന്നാണു കൂടിക്കാഴ്ചയ്ക്കു ശേഷം പി.സി. ചാക്കാ പ്രതികരിച്ചത്. പാര്‍ട്ടി സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് കിട്ടി. രാജി വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖവിലയ്ക്കെടുക്കുന്നില്ല. പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പിച്ചവര്‍ക്കെതിരെ നടപടി എടുക്കുമെന്നും പി.സി ചാക്കോ വ്യക്തമാക്കി.