‘അന്ന് മരണപ്പെട്ടത് 25 പേർ’; ദുരൂഹത ഉണർത്തി ‘കുരുതി’ ട്രെയിലർ
Mail This Article
അടിമുടി ദുരൂഹത ഉണർത്തുന്ന രംഗങ്ങളുമായി പൃഥ്വിരാജ് ചിത്രം കുരുതിയുടെ ട്രെയിലർ പുറത്ത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ഒരുക്കുന്ന ചിത്രം നവാഗതനായ മനു വാര്യരാണ് സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനെ കൂടാതെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുരളി ഗോപി,ഷെെൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ, മാമുക്കോയ, നവാസ് വള്ളിക്കുന്ന്, നാസ്ലിൻ ഗഫൂർ, സാഗർ സൂര്യ, ശ്രിന്ദ എന്നിവരും താരനിരയിലുണ്ട്.
മലയോര പ്രദേശമായ ഈരാറ്റുപേട്ടയുടെ പശ്ചാത്തലത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന ഇബ്രാഹിമിന്റെ ജീവിതത്തിലേക്കാണ് ട്രെയിലര്‍ വെളിച്ചം വീശുന്നത്. ഇന്നും തന്നെ അലട്ടുന്ന ഭൂതകാലത്തെ കയ്പ്പേറിയ ഓര്‍മകളെ മറക്കാന്‍ പാടുപെടുന്ന ഇബ്രാഹിമിന്റെ വീട്ടില്‍ ഒരു രാത്രി ഒരു തടവുകാരനൊപ്പം പരുക്കുകളോടെ ഒരു പൊലീസ് ഉദ്യോഗസ്ഥന് അഭയം ചോദിച്ചെത്തുന്നു. അവരെ പിന്തുടര്ന്ന് പ്രതികാരവാഞ്ചയോടെ ശക്തനായ ഒരു ശത്രു അയാളുടെ വീട്ടിലെത്തുമ്പോള്‍ തന്റെ വിശ്വാസപ്രമാണങ്ങളെക്കുറിച്ചുള്ള നിര്‍ണായക ചോദ്യങ്ങള്‍ അയാള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു.
കൊല്ലാനുള്ള ശപഥവും സംരക്ഷിക്കാനുള്ള പ്രതിജ്ഞയുമാണ് കുരുതിയുടെ ഇതിവൃത്തമെന്നും സിനിമയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്താണോ അതിന്റെയൊരു അംശമാണ് ട്രെയിലര്‍ നല്‍കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. ‘ഞാന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും തീക്ഷണവും വേഗതയാര്‍ന്നതുമായ ചിത്രങ്ങളില്‍ ഒന്നാണ് കുരുതി. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയുന്ന ആകര്‍ഷണീയമായ കഥയും തുടര്‍ച്ചയായ ത്രില്ലുകളുമുള്ള ഈ ചിത്രം ചെയ്യാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ട്. ആമസോണ്‍ പ്രൈമുമായുള്ള സഹകരണം എനിക്കേറെ ഗുണം ചെയ്തിട്ടുണ്ട്. ഈ സ്ട്രീമിങ് സേവനത്തിലൂടെ ആഗോള പ്രേക്ഷകര്‍ക്കായി കുരുതി അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ ഏറെ ആവേശഭരിതനാണ്. ചിത്രത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും വേണ്ടി ഞങ്ങളുടെ ആരാധകര്‍ക്ക് ഓണാശംസ മുന്‍കൂറായി നേരുന്നു’. പൃഥ്വിരാജ് പറഞ്ഞു.
ഓരോ കഥാപാത്രത്തിന്റെയും രചനയിലുള്ള മികവും അവര്‍ ഈ ചിത്രത്തിന്റെ വളരെ സങ്കീര്‍ണമായ ഇതിവൃത്തത്തിന് എങ്ങനെ മാറ്റുകൂട്ടുന്നുവെന്നതുമാണ് ഈ ചിത്രത്തിന്റെ ആകര്‍ഷണമെന്ന് നടന് മുരളി ഗോപി പറഞ്ഞു. വച്ചുപുലര്‍ത്തുന്ന വിശ്വാസപ്രമാണങ്ങള്ക്കിടയിലും മനുഷ്യബന്ധങ്ങളില്‍ അഹങ്കാരവും വെറുപ്പും പൊരുതിനില്‍ക്കുന്നു. സങ്കീര്‍ണമായ ഈ വികാരങ്ങളെയാണ് കുരുതി ഉയര്‍ത്തിക്കാട്ടുന്നത്. ഒരു നടന് എന്ന നിലയില്‍ മികച്ച ഒരു സംഘം കലാകാരന്മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും മുരളി ഗോപി പറഞ്ഞു.
അനീഷ് പള്ളിയൽ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്. റഫീഖ് അഹമ്മദ്, സജേഷ് ഹരി എന്നിവരുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകർന്നിരിക്കുന്നു. സംഗീത സംവിധായകന്റേത് തന്നെയാണ് പശ്ചാത്തലസംഗീതവും. ഓഗസ്റ്റ് 11ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യും.