ADVERTISEMENT

മമ്മൂട്ടിയുടെ മുഖം വെള്ളിത്തിരയിൽ പതിഞ്ഞിട്ട് അരനൂറ്റാണ്ട്. എന്നാൽ മമ്മൂട്ടി നടനായി അരങ്ങേറ്റം കുറിച്ചത് പിന്നെയും 9 വർഷത്തിനു ശേഷം. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത് സത്യനും ഷീലയും മുഖ്യവേഷങ്ങളിൽ അഭിനയിച്ച ‘അനുഭവങ്ങൾ പാളിച്ചകൾ ’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയുടെ മുഖം ആദ്യമായി സിനിമയിൽ തെളിയുന്നത്. 1971 ഓഗസ്റ്റ് 6 നാണ് ഈ ചിത്രം റിലീസ് ചെയ്തത്. സത്യന്റെ അവസാന ചിത്രം മമ്മൂട്ടിയുടെ സ്ക്രീൻടെസ്റ്റായത് ചരിത്രത്തിന്റെ ആകസ്മികത.

ഈ സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിനു പേരോ സംഭാഷണമോ ഇല്ല. ചിത്രത്തിന്റെ ടൈറ്റിൽ കാർഡിലും മമ്മൂട്ടിയുടെ പേരില്ല. ‌ആൾക്കൂട്ടത്തിൽ ഒരാളായി പ്രത്യക്ഷപ്പെട്ട ഈ ചിത്രം മമ്മൂട്ടി എന്ന നടന്റെ ആദ്യ ചിത്രമായി കണക്കാക്കാനാവില്ലെന്നാണ് ഒരു വാദം. ചിത്രത്തിലെ പൊടിമീശക്കാരന്റെ ചിത്രം മമ്മൂട്ടി തന്നെ അടുത്തിടെ സാമുഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത് വൈറലായിരുന്നു.

1980 ൽ റിലീസ് ചെയ്ത ‘വിൽക്കാനുണ്ട് സ്വപ്നങ്ങളാണ്’ മമ്മൂട്ടി നടനായി അരങ്ങേറിയ ചിത്രം. ടൈറ്റിലിൽ ആദ്യം പേരു തെളിഞ്ഞതും ഈ സിനിമയിലാണ്. എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ആസാദ് സംവിധാനം ചെയ്ത ഈ സിനിമയാണ് മമ്മൂട്ടിയുടെ ആദ്യ ചിത്രമായി പരിഗണിക്കേണ്ടതെന്നാണ് മറുവാദം. ഈ ചിത്രത്തിലെ മാധവൻകുട്ടിയെന്ന കഥാപാത്രത്തിൽ നിന്നാണ് മലയാള സിനിമയിലെ മമ്മൂട്ടി യുഗം തുടങ്ങുന്നതും മമ്മൂട്ടി സ്വപ്നങ്ങളുടെ വ്യാപാരിയാകുന്നതും.

സ്വന്തം ജീവിതകഥ പറയുന്ന ‘ചമയങ്ങളില്ലാതെ’ എന്ന പുസ്തകത്തിൽ മമ്മൂട്ടി തന്നെ ആദ്യ സിനിമയെന്നു രേഖപ്പെടുത്തിയിരിക്കുന്നത് ‘അനുഭവങ്ങൾ പാളിച്ചകളാണ് ’. ‘‘ചേർത്തലയിലായിരുന്നു ഷൂട്ടിങ്. മേക്കപ്പ്മാൻ കെ.വി. ഭാസ്കരന്റെ സഹായി എന്റെ മുഖത്ത് സ്പ്രേ അടിച്ചു, യൂഡികൊളോൺ . ഞാൻ മുണ്ട് അലക്ഷ്യമായിക്കുത്തി. ഷർട്ടിന്റെ കൈ മുകളിലേക്ക് തെറുത്തുവച്ചു. മുടി ചിതറിയിട്ടു. ഈ റോളിൽ ഷൈൻ ചെയ്തിട്ടു വേണം. കൂടുതൽ അവസരങ്ങൾ നേടാൻ.വലിയ സ്റ്റാറാകാൻ ’’– ആദ്യ സിനിമയുടെ ആവേശം മമ്മൂട്ടി പങ്കുവച്ചത് ഇങ്ങനെയാണ്.

‘‘1971 ൽ മമ്മൂട്ടി സിനിമയിൽ വന്നുവെങ്കിൽ പിന്നീട് 9 വർഷം അദ്ദേഹം എത്ര സിനിമ ചെയ്തു എന്ന ചോദ്യം പ്രസക്തമാണ്. അനുഭവങ്ങൾ പാളിച്ചകൾക്കു ശേഷം ചെയ്ത കാലചക്രത്തിൽ മമ്മൂട്ടിക്ക് സംഭാഷണമുള്ള സീനുകളുണ്ട്. പ്രേനസീറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ‘‘എനിക്ക് പകരം വന്ന ആളാണല്ലേ ?’ എന്ന് ഈ സിനിമയിൽ നസീർ മമ്മൂട്ടിയുടെ കഥാപാത്രത്തോടു ചോദിക്കുന്നുമുണ്ട്. അതുപോലും ഒരു മമ്മൂട്ടി ചിത്രമായി പരിഗണിക്കുന്നില്ല. അങ്ങനെയെങ്കിൽ ‘ഓടയിൽ നിന്ന്’ എന്ന സിനിമയിൽ സുരേഷ്ഗോപി അഭിനയിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ ആദ്യ സിനിമയായി കണക്കാക്കുന്നുണ്ടോ ? മമ്മൂട്ടിയുടെ സിനിമയെ എണ്ണിത്തുടങ്ങേണ്ടത് 1980 മുതലാണ്. വിൽക്കാനുണ്ട് സ്വപ്നങ്ങൾ മുതലാണ് ’’– അരനൂറ്റാണ്ട് ആഘോഷവാദങ്ങളെ ഖണ്ഡിക്കുന്നവരുടെ വാദവും ചോദ്യവും ഇതാണ്.

എന്തായാലും രണ്ടു സിനിമകളും രണ്ടു വാദങ്ങളും ഉയരുമ്പോഴും ആഘോഷങ്ങൾക്കോ പരസ്യപ്രതികരണങ്ങൾക്കോ ഇല്ലെന്നാണ് മമ്മൂട്ടിയുടെ നിലപാട്. മുൻപും സ്ക്രീനിലെ വർഷങ്ങൾ പറഞ്ഞുള്ള ആഘോഷങ്ങളിൽ നിന്നു മമ്മൂട്ടി മാറിനിന്നിട്ടേയുള്ളൂ. അമൽ നീരദിന്റെ ‘ ഭീഷ്മപർവം ’ ആണ് ഇപ്പോൾ അഭിനയിക്കുന്ന ചിത്രം. അതിനായി നീട്ടിയ താടിയും മുടിയും ഒരു വർഷം പിന്നിടുന്നു. ലോക്ഡൗൺ പിന്നിട്ട് ഷൂട്ട് തീർന്നാൽ താടിയെടുത്ത് മുടിയൊതുക്കണം. അതാണ് തൽക്കാലം മമ്മൂട്ടിയുടെ പ്ലാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com