‘സെറ്റിൽ ചെന്നിറങ്ങിയ ശേഷമല്ല അയാൾ ചന്തുവാകുന്നത്’
Mail This Article
ഒരിക്കൽ എറണാകുളത്തുനിന്നു തൃശൂരിലേക്കുള്ള യാത്രയിൽ മമ്മൂട്ടിയുടെ കാറിൽ കയറി. മമ്മൂട്ടിയൊരു കസെറ്റിട്ടു. എംടി വാസുദേവൻ നായരുടെ ശബ്ദത്തിലുള്ള ഡയലോഗുകളാണ്. ‘വടക്കൻ വീരഗാഥ’ എന്ന പേരിൽ എംടി എഴുതി ഹരിഹരൻ സംവിധാനം ചെയ്യാൻ പോകുന്ന സിനിമയിലെ തന്റെ ഡയലോഗുകൾ എംടിയുടെ ശബ്ദത്തിൽ വായിച്ചു മമ്മൂട്ടി റെക്കോർഡ് ചെയ്തിരിക്കുകയാണ്. എവിടെ നിർത്തണം, എവിടെ മുറിച്ചു പറയണം എവിടെ മൂളണമെന്നെല്ലാം മനസ്സിലാക്കാൻ അത് എഴുതിയ ആളെക്കൊണ്ടുതന്നെ അദ്ദേഹം വായിപ്പിച്ചിരിക്കുന്നു. എന്നിട്ട് അതേ പോലെ പറഞ്ഞു നോക്കുകയാണ്!
മറ്റാർക്കും വേണ്ടി എംടി ഇതു ചെയ്യില്ല. മറ്റൊരു നടനും ഇങ്ങനെ പരിശീലിക്കില്ല. ഷൂട്ട് തുടങ്ങുന്നതിനു 3 മാസമെങ്കിലും മുൻപാണിത്. സെറ്റിൽ ചെന്നിറങ്ങിയ ശേഷമല്ല അയാൾ ചന്തുവാകുന്നത്. അവിടെ ചെന്നിറങ്ങുന്നതേ ചന്തുവാണ്, മമ്മൂട്ടിയല്ല. ഈ സമർപ്പണമാണു നാം വീരഗാഥയിൽ കണ്ടതും.
ഒരിക്കൽ മമ്മൂട്ടിയും ഞാനും തൊട്ടടുത്ത ഹോട്ടൽ മുറികളിൽ താമസിക്കുന്നു. ഒരു ദിവസം രാവിലെ നോക്കുമ്പോൾ മമ്മൂട്ടി കടുത്ത വ്യായാമത്തിലാണ്. ഞാൻ ചോദിച്ചു, ‘‘പുലർച്ചെ വരെ ഷൂട്ടായിരുന്നില്ലേ? നിങ്ങൾക്കു കിടന്നുറങ്ങിക്കൂടേ?’’ എന്ന്. കൂടെവിടെയും കാണാമറയത്തും റിലീസ് ചെയ്തു കഴിഞ്ഞ സമയമാണ്. മമ്മൂട്ടി പറഞ്ഞു, ‘‘സത്യാ, റഹ്മാനെപ്പോലുള്ള പിള്ളേർ വന്നിട്ടുണ്ട്. നമുക്കവരോടു മത്സരിക്കണമെങ്കിൽ ശരിക്കും ഒരുങ്ങണം.’’
മമ്മൂട്ടി ഇന്നും മത്സരിക്കുന്നതു പുതുമുഖങ്ങളോടാണ്. മലയാളത്തിൽ സർവകാല പുതുമുഖമെന്നു പറയാവുന്ന ഒരു മുഖമേ ഞാനിതുവരെ കണ്ടിട്ടുള്ളു. അതു മമ്മൂട്ടിയുടേതാണ്. ഇന്നും ശരീരം കൊണ്ടും മനസ്സു കൊണ്ടും മമ്മൂട്ടി പുതുമുഖമാണ്.