ADVERTISEMENT

മലയാള സിനിമയുടെ നിത്യയൗവനമായ മമ്മൂട്ടിക്ക് എഴുപതു വയസ്സ് പൂർത്തിയാകുമ്പോൾ സന്തോഷവും പ്രാർത്ഥനയും മാത്രമേ പങ്കുവയ്ക്കാനുള്ളൂ എന്ന് അദ്ദേഹത്തിന്റെ അനുജൻ ഇബ്രാഹിം കുട്ടി.  ഇച്ചാക്കയുടെ നിഴലായി മമ്മൂട്ടിയുടെ അനുജൻ എന്ന പേരിൽ അറിയപ്പെടാനാണ് എന്നും താല്പര്യം എന്ന് അദ്ദേഹം പറയുന്നു.  കുട്ടിക്കാലം മുതൽ സിനിമയെ സ്നേഹിച്ചിരുന്ന ഏട്ടനോടൊപ്പമുള്ള ചില നിറമുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഇബ്രാഹിം കുട്ടി.

 

mammootty-father

‘അഞ്ച് വയസ്സുള്ളപ്പോൾ തന്നെ ബാപ്പ ഞങ്ങളെ സിനിമ കാണാൻ കൊണ്ടുപോകുമായിരുന്നു.  മതപരമായ കാര്യങ്ങളിൽ കൃത്യനിഷ്ഠ പാലിക്കുന്ന കുടുംബമാണെങ്കിൽ കൂടി ഉത്സവങ്ങൾക്കും സിനിമകൾക്കുമൊക്കെ ഞങ്ങൾ പോകും. സിനിമ അന്ന് മുതൽ തന്നെ ഞങ്ങളുടെ മനസിൽ ഉണ്ടായിരുന്നു.  നായകന്റെ വീര സാഹസിക കൃത്യങ്ങളും അദ്ഭുതക്കാഴ്ചകളും ഞങ്ങളെ അന്നേ ആകർഷിച്ചിരുന്നു.  കുതിരപ്പുറത്ത് വന്നു നായികയെ രക്ഷിക്കുന്ന നായകനായി ഒരു ദിവസം ഞാനും അഭിനയിക്കും എന്നൊക്കെ ഇച്ചാക്ക പറയുമായിരുന്നു.  സിനിമയിൽ അഭിനയിക്കണം എന്ന് ഇച്ചാക്ക പറയുമ്പോൾ അത് വീട്ടിൽ അത്ര സീരിയസ് ആയി എടുത്തിട്ടില്ല.  സിനിമ കാണാൻ പോകണം അല്ലെങ്കിൽ ഉത്സവം കാണാൻ പോകണം, അമ്മവീട്ടിൽ പോകണം എന്നൊക്കെ പറയുന്ന ലാഘവമേ ബാപ്പക്കും ഉമ്മക്കും തോന്നിയിട്ടുള്ളൂ.’  

 

mammootty-father-mother

‘ചെമ്പ് എന്നൊരു ഗ്രാമത്തിൽ നിന്ന് ഒരാൾ നസീർ സാറിന്റെയും മധു സാറിന്റെയും സത്യൻ മാഷിന്റെ കൂടെയുമൊക്കെ സിനിമയിൽ അഭിനയിക്കുന്ന ഒരാൾ ആകും, അവരെ സ്‌ക്രീനിൽ കാണാൻ തിയറ്ററിൽ പോകുന്നപോലെ നമ്മുടെ ചേട്ടനെ കാണാനും തിയറ്ററിൽ പോയി ഇരിക്കും എന്നൊന്നും ഞങ്ങൾ അന്ന് കരുതിയില്ല.  അഭിനയമോഹം ഉണ്ടെങ്കിലും പഠനത്തിൽ ഇച്ചാക്ക ഒട്ടും പുറകോട്ട് പോയിരുന്നില്ല.  എല്ലാ കാര്യത്തിലും പൂർണത നോക്കുന്ന ആളാണ്.  അത് പഠിപ്പായാലും അഭിനയം ആയാലും ഞങ്ങളോടുള്ള അടുപ്പം ആയാലും എല്ലാറ്റിലും പെർഫെക്‌ഷൻ നിർബന്ധമാണ്.’  

 

ebrahimkutty-mammootty

‘ഞങ്ങൾ വളരെ സ്നേഹത്തോടെയാണ് വളർന്നു വന്നത്.  പാണപറമ്പിലെ മക്കളെ കണ്ടു പഠിക്കണം എന്നൊക്കെ എല്ലാവരും അന്ന് പറയാറുണ്ടായിരുന്നു.  ഞങ്ങൾ തമ്മിൽ വഴക്കില്ല , ഇത്തിരി കുരുത്തക്കേട് കാണിച്ചാലും ഞങ്ങൾ മൂവരും ഒരുമിച്ചായിരിക്കും, സിനിമ കാണാൻ പോകുന്നതും ഉറങ്ങുന്നതും ഒക്കെ ഞങ്ങൾ ഒരുമിച്ചു തന്നെ.  ഞങ്ങളുടെ സഹോദരബന്ധം അന്നും ഇന്നും വൈകാരികമാണ്.  കുട്ടിക്കാലത്തെക്കുറിച്ച് എല്ലാം നല്ല ഓർമകളാണ്, മറക്കാൻ ഒന്നുമില്ല.  വീട്ടിൽ അധികം നിയന്ത്രണങ്ങളൊന്നുമില്ല.  സ്വതന്ത്രമായി ചിന്തിക്കാനും പഠിക്കാനും വായിക്കാനും യാത്രപോകാനും ഒക്കെ ചെറുപ്പത്തിലേ തന്നെ അനുവദിച്ചിരുന്നു.’  

 

‘ബാപ്പ ഞങ്ങളുടെ സുഹൃത്ത് തന്നെ ആയിരുന്നു.  ഒരു തരത്തിലുമുള്ള ശിക്ഷാ നടപടികളും കുട്ടിക്കാലത്ത് നേരിട്ടിട്ടില്ല.  ഞങ്ങൾ സിനിമാ ചർച്ച നടത്തിയാൽ ബാപ്പ സജീവമായി അതിൽ പങ്കാളി ആകും.  ഇച്ചാക്ക ഒരു വലിയ നടൻ ആയിക്കഴിഞ്ഞിട്ടും ബാപ്പ അത് ലാഘവത്തോടെയേ എടുത്തിട്ടുള്ളൂ.  മകൻ എവിടെ എന്ന് ആരെങ്കിലും ചോദിച്ചാൽ അവൻ എവിടെയോ ഷൂട്ടിങ്ങിന് പോയി എന്ന് തോന്നുന്നു എന്നായിരിക്കും ബാപ്പയുടെ മറുപടി.  ഇച്ചാക്കയ്ക്ക് പത്മശ്രീ കിട്ടിയപ്പോൾ ഞാൻ ബാപ്പയെ വിളിച്ചു, ‘ബാപ്പ ഇച്ചാക്കയ്ക്ക് പത്മശ്രീ കിട്ടി എന്ന് അറിഞ്ഞല്ലോ’, ആ അവനു എന്തോ കിട്ടി എന്നൊക്കെ പറയുന്നത് കേട്ടു അതിന്റെ സ്വീകരണത്തിനെന്നു പറഞ്ഞു പോയിട്ടുണ്ട് എന്നാണ് ബാപ്പ പറഞ്ഞത്.’  

 

‘മക്കളുടെ കാര്യത്തിൽ ബാപ്പ ഒരിക്കലും ഒരുപാട് ആവേശമൊന്നും കാണിച്ചിട്ടില്ല.  എല്ലാം സന്തോഷം തന്നെ.  ഇച്ചാക്കയെക്കുറിച്ച് ഞാൻ പ്രത്യേകിച്ച് എന്ത് പറയാനാണ്, നമ്മൾ പറയുകയല്ല എപ്പോഴും അദ്ദേഹത്തെ കേൾക്കുകയാണ് ചെയ്യാറ്.  അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്നതാണ് എനിക്കിഷ്ടം.  പ്രായത്തിന്റെ വ്യത്യാസമൊന്നും ഞങ്ങളെ ബാധിക്കാറില്ല, ഇപ്പോഴും എനിക്കൊരു അടി തന്നാൽ അത് ഞാൻ നിന്ന് കൊളളും, എന്തിനാണെന്ന് പോലും ചോദിക്കില്ല. ഞങ്ങൾ ഒരിക്കലും പ്രായത്തിന്റെ ബുദ്ധിമുട്ടോ രോഗവിവരങ്ങളോ ഒന്നും സംസാരിക്കാറില്ല. എപ്പോഴും  സംസാരിക്കുന്നത് പുതിയ കാര്യങ്ങൾ ആയിരിക്കും’.  

 

‘ജന്മദിനത്തിനും പ്രത്യേകിച്ച് ഫോർമാലിറ്റി ഒന്നും ഞങ്ങൾ തമ്മിൽ ഇല്ല.  ഞാൻ ചെന്ന്, ഹാപ്പി ബർത്ത്ഡേ എന്ന് പറഞ്ഞാൽ ഓ ആയിക്കോട്ടെ ഇരിക്കട്ടെ എന്ന് പറയും.  മോഹൻലാൽ മനോരമയിൽ എഴുതിയത് പോലെ സ്കൂളിൽ പോകുമ്പോൾ കൈപിടിച്ച് നടക്കാൻ ഒരു ഏട്ടൻ ഉണ്ടെന്നുള്ള ധൈര്യമുണ്ടല്ലോ ആ ഒരു ധൈര്യം അന്നും ഇന്നുമുണ്ട്.  ഞങ്ങൾക്ക് എന്തും തുറന്നു പറയാം, എല്ലാ കാര്യത്തിനും കൂടെയുണ്ട്, ഇച്ചാക്ക ആണെങ്കിലും ചേട്ടത്തി ആണെങ്കിലും ഞങ്ങൾക്ക് ഒരു രക്ഷാകവചമായി എപ്പോഴും ഉണ്ട്.  പല സഹോദരബന്ധങ്ങളും കാണുമ്പോൾ ഞങ്ങൾ ഭാഗ്യവാന്മാരാണ് എന്ന് തോന്നാറുണ്ട്.  അത് എന്നെന്നും അങ്ങനെ വേണം എന്ന പ്രാർഥന മാത്രമേ ഉള്ളൂ.’–ഇബ്രാഹിം കുട്ടി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com