‘തമ്പ്’ അനാഥം; ആദരവോടെ കേരളം
Mail This Article
തമ്പെന്ന വീട്ടിൽ നടൻ നെടുമുടി വേണു നിശ്ചലനായി കിടക്കുമ്പോൾ തലസ്ഥാനത്തെ സൗഹൃദക്കൂട്ടായ്മയുടെ ഭാഗമായിരുന്നവർ സുഹൃത്തിനെ അവസാനമായി കാണാനെത്തി. നാടക വേദിയിലെ കടമ്പകൾ തകർത്ത ‘അവനവൻ കടമ്പ’ അടക്കമുള്ള കലാസൃഷ്ടികൾ പിറന്നത് തലസ്ഥാനത്താണ്.
‘അവനവൻ കടമ്പ’ ആദ്യമായി അട്ടകുളങ്ങര സ്കൂളിലെ മരത്തിനു ചുവട്ടിൽ അവതരിപ്പിക്കുമ്പോൾ കനത്ത മഴയായിരുന്നു. പിന്നീട് വർഷങ്ങൾക്കുശേഷം അതു പുനർസൃഷ്ടിച്ച് അട്ടക്കുളങ്ങര സ്കൂളിൽ അവതരിപ്പിച്ചപ്പോഴും മഴയായിരുന്നു. തലസ്ഥാനത്തോട് നെടുമുടി വേണു വിടപറയുമ്പോഴും കനത്ത മഴയാണ്.
നെടുമുടിവേണുവിന്റെപൈപ്പിൻമൂട്ടിലെ വാടക വീടിന്റെയും പേര് തമ്പ് എന്നായിരുന്നു. കലാസൃഷ്ടികളുമായി അരവിന്ദനും കാവാലവും ഉൾപ്പെടെയുള്ള സുഹൃത് സംഘം തമ്പടിച്ചതവിടെ. പിന്നീടാണ് കുണ്ടമൻ കടവിലെ വീട്ടിലേക്കു മാറുന്നത്. അപ്പോഴും സുഹൃത്ത് സംഘം തമ്പിലെ സജീവ സാന്നിധ്യമായിരുന്നു.
ഇന്നലെയാണ് നെടുമുടി വേണുവിന്റെ ആരോഗ്യനില വഷളായത്. ഇന്ന് ഉച്ചയോടെ അന്ത്യം സംഭവിച്ചു. മന്ത്രിമാരായ സജി ചെറിയാനും ജി.ആർ.അനിലും നിരവധി സിനിമാ പ്രവർത്തകരും ആശുപത്രിയിലെത്തി അന്തിമോപചാരം അർപിച്ചു. ഉച്ചയ്ക്കു 2.30ഓടെ മൃതശരീരം കുണ്ടമൻ കടവിലെ വീട്ടിലേയ്ക്കു കൊണ്ടുപോയി. സംവിധായകരായ ഷാജി എൻ.കരുൺ, കമൽ തുടങ്ങിയവർ തമ്പിലെത്തി ആദരാജ്ഞലി അർപിച്ചു. മന്ത്രിമാരായ സജി ചെറിയാൻ, വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ആൻറണി രാജു തുടങ്ങിയവരും വീട്ടിലെത്തി.
രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30വരെ അയ്യങ്കാളി ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. മുഖ്യമന്ത്രിയും സിനിമാ രംഗത്തെ പ്രമുഖരും നാളെ അയ്യങ്കാളി ഹാളിൽ ആദരാജ്ഞലി അർപിക്കും. മൃതദേഹം നാളെ 2 മണിക്കു ശാന്തികവാടത്തിൽ സംസ്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം.