എന്റെ വേണുച്ചേട്ടൻ പോയി: വികാരാധീനനായി പ്രിയദർശൻ
Mail This Article
അഭിനേതാവ്, സംവിധായകൻ എന്നതിലുപരി എനിക്ക് അദ്ദേഹവുമായി വല്യേട്ടൻ ബന്ധമാണ് ഉണ്ടായിരുന്നത്. വേണുച്ചേട്ടൻ സിനിമയിൽ വരുന്നതിനു മുമ്പേ എനിക്ക് അദ്ദേഹത്തെ അറിയാം. എന്റെ ആദ്യത്തെ സിനിമയായ പൂച്ചയ്ക്കൊരു മൂക്കുത്തിയിലെ നായകൻ അദ്ദേഹമായിരുന്നു. എന്റെ അറിവ് ശരിയാണെങ്കിൽ അദ്ദേഹം അവസാനം അഭിനയിച്ചതും എന്റെ കൂടിയാണ്. തമിഴ് ചിത്രം സമ്മർ ഓഫ് 92–വാണ് ആ ചിത്രം. ഇനി റിലീസ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ സിനിമകളിലൊന്നും ഞാൻ സംവിധാനം ചെയ്ത മരക്കാർ ആണ്. ഇതൊക്കെ ഒരു നിമിത്തമാണ്.
നെടുമുടി വേണു എന്ന നടൻ വിടവാങ്ങിയതിലല്ല സങ്കടം, എന്റെ വേണുച്ചേട്ടൻ പോയി. മുപ്പത്തിമൂന്നോളം സിനിമകളിൽ അദ്ദേഹം എനിക്കൊപ്പം പ്രവർത്തിച്ചു. ഓരോ സിനിമകളിലും അദ്ദേഹം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. നമ്മൾ ഇതുവരെ കാണാത്തതെന്തോ കാണിച്ചുതരുന്ന നടനാണ് വേണുച്ചേട്ടൻ. അഭിനയമായിരുന്നു അദ്ദേഹത്തിന്റെ ശ്വാസം. ഒരു സിനിമയ്ക്കു വേണ്ടിയും അദ്ദേഹം തയാറെടുക്കുന്നത് ഞാൻ കണ്ടിട്ടില്ല. സ്വാഭാവികമായ അഭിനയശൈലിയായിരുന്നു വേണുച്ചേട്ടന്റേത്.