വ്യക്തിപരമായ നഷ്ടമെന്ന് മമ്മൂട്ടി, വാക്കുകൾ ഇടറി മോഹൻലാൽ; വിഡിയോ
Mail This Article
അതുല്യകലാകാരന്‍ നെടുമുടി വേണുവിന് ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടിയും മോഹൻലാലും. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുന്നൻപാറയിലെ നെടുമുടിയുടെ വീട്ടിലെത്തിയാണ് ഇവർ അന്ത്യോപചാരമർപ്പിച്ചത്. വ്യക്തിപരമായ നഷ്ടമെന്ന് മമ്മൂട്ടി അനുസ്മരിച്ചു. രണ്ടാഴ്ച മുമ്പുവരെ തനിക്കൊപ്പം അഭിനയിച്ച നെടുമുടി വേണുവിന്റെ വിയോഗം വിശ്വസിക്കാനാകുന്നില്ലെന്ന് മമ്മൂട്ടി പറഞ്ഞു. പുഴു, ഭീഷ്മപർവം എന്നീ ചിത്രങ്ങളിലഭിനയിക്കുമ്പോൾ വളരെ ഉല്ലാസവാനായിരുന്നുവെന്നും അവിടെ നിന്ന് പിരിഞ്ഞശേഷം ഇപ്പോഴുണ്ടായതെന്ന് വലിയ ആഘാതമാണെന്നും മമ്മൂട്ടി പറഞ്ഞു.
വിദേശത്തായിരുന്ന മോഹൻലാൽ പുലർച്ചെ ഒരുമണിയോടെയാണ് അന്തിമോപചാരമർപ്പിക്കാനെത്തിയത്. നെടുമുടി വേണുവിന്റെ ഭാര്യ സുശീലയെ ചേർത്തുനിർത്തി ആശ്വസിപ്പിച്ച മോഹൻലാൽ ഏറെ നേരം അവിടെ ചിലവഴിച്ചു.
ചേട്ടനും അനിയനും തുടങ്ങി അച്ഛനും മകനുമായി വരെ ഒരുമിച്ചഭിനയിച്ച അനുഭവം മോഹൻലാൽ ഓർത്തെടുത്തു. സഹോദരൻ എന്നുപറയുന്നതിനേക്കാൾ എത്രയോ മുകളിലായിരുന്നു നെടുമുടിയുമായുള്ള ബന്ധം. നഷ്ടം എന്ന വാക്കുപയോഗിച്ചല്ല ഈ വേർപാടിനെ വിശേഷിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രിയ സഹപ്രവർത്തകനെക്കുറിച്ച് മാധ്യമങ്ങളോട് പറയുമ്പോൾ ആ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു. പറഞ്ഞുകൊണ്ടിരുന്ന വാക്കുകൾ പൂർത്തിയാക്കാതെയാണ് അവിടെനിന്നും മോഹൻലാൽ യാത്രയായത്.