‘ആറാട്ട്’ തിയറ്ററിൽ കാണാതെയാണ് നെടുമുടി യാത്രയായത്
Mail This Article
ഒറ്റപ്പാലത്തുനിന്നു ആദ്യം വിളിച്ചതു ബി.ഉണ്ണികൃഷ്ണനാണ്. പിന്നീടു മോഹൻലാൽ. കോവിഡ് ഉയർന്നു നിൽക്കുന്ന സമയമായതിനാൽ കലാമണ്ഡലം ഗോപിയെ ഷൂട്ടിങ് സ്ഥലത്തേക്കു കൊണ്ടുപോകുന്നതിലൊരു സംശയമുണ്ടായിരുന്നു. ഗോപിയാശാൻ അതുവരെ പുറത്തിറങ്ങിയിട്ടില്ല. വീട്ടിൽ സുരക്ഷിതനായി കഴിയുകയാണ്. തൊട്ടടുത്ത ദിവസം നെടുമുടി വേണുവിന്റെ വിളിവന്നു. ‘ആശാന്റെ കൂടെ ഒുരു സീനെങ്കിലും അഭിനയിക്കുക എന്നതൊരു സ്വപ്നമല്ലെ. ഇനി നടക്കുമോ എന്നറിയില്ല. കൊണ്ടുവരാനായാൽ നന്നായി. ഒരാഗ്രഹം.’
തൊട്ടടുത്ത ദിവസം കലാമണ്ഡലം ഗോപിയുമായി യാത്ര െചയ്യുമ്പോൾ സംസാരിച്ചത് ഏറെയും നെടുമുടി വേണുവിനേയും മോഹൻലാലിനേയും പഴയ കാലത്തേയും കുറിച്ചായിരുന്നു. ഒറ്റപ്പാലത്തെ സെറ്റിലെത്തിയപ്പോൾ സ്വീകരിക്കാനെന്നപോല കാത്തുനിന്നിരുന്നു. നേരെ കൊണ്ടുപോയി ഇരുത്തിയത് നെടുമുടിക്കായി ഒരുക്കിയ സ്ഥലത്താണ്. പിന്നെ ഏറെ നേരെ കഥകളിയേക്കുറിച്ചും പഴയ കലാകാരന്മാരെക്കുറിച്ചും സംസാരിച്ചു. ഗുരുക്കന്മാരെ ജീവിത വഴികളേക്കുറിച്ചു പറഞ്ഞു.
അവസാനം മോഹൻലാലും നെടുമുടിയും ഗോപിയാശാനും ഒരുമിച്ചിരുന്നു ഷോട്ടുകളെടുത്തു. ഇടവേളകളിൽ പഴയ സ്വകാര്യങ്ങൾ പറഞ്ഞ് ഉറക്കെ ചിരിച്ചു. പല സ്വകാര്യങ്ങളും പരസ്പരം ചെവിയിൽ പറഞ്ഞു. ഇതു മനസിൽ തോന്നിയ ബി.ഉണ്ണികൃഷ്ണന് നെടുമുടി പല തവണ നന്ദി പറഞ്ഞു. ‘നിമിത്തമാണ്. ഇതു തോന്നിച്ചതു നിമിത്തമാണ്.ഗുരുക്കന്മാരെ കാണാനാകുന്നതുതന്നെ ഭാഗ്യം. കൂടെ നിൽക്കാൻ പറ്റുന്നത് അതിലേറെ ഭാഗ്യം. ’
പിരിയുന്നതുവരെ നെടുമുടി മിക്ക സമയവും കലാമണ്ഡലം ഗോപിക്കൊപ്പം നിന്നു. അവസാനം കാറിന്റെ വാതിൽ തുറന്നു യാത്രയാക്കുകവരെ ചെയ്തു. രോഗം എവിടെയോ കാത്തുനിൽക്കുന്നതായി നെടുമുടിക്കു തോന്നിയിരിക്കണം. അല്ലെങ്കിൽ ഒരിക്കലും ഗോപിയാശാനെ ഈ സമയത്ത് അവിടെ നിർബന്ധിച്ചു കൊണ്ടുവരുമായിരുന്നില്ല. ഗുരുഭക്തിക്കുള്ള ദക്ഷിണ കൂടെയുള്ള അഭിനയമായിത്തന്നെ വേണു കൊടുത്തു തീർത്തു. ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന സിനിമ പൂർണമാക്കി കാണാതെയാണ് നെടുമുടി വേണു യാത്രയായത്.