നിർത്താതെ പോയി എന്നതാണ് ഞങ്ങൾ ചെയ്ത തെറ്റ്: അപകട വിഡിയോയിൽ ഗായത്രി സുരേഷ്
Mail This Article
വാഹനാപകടവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ വിശദീകരണവുമായി നടി ഗായത്രി സുരേഷ്. അപകടമുണ്ടായെന്നത് ശരിയാണെന്നും വണ്ടി നിർത്താതെ പോയതാണ് തങ്ങൾ ആകെ ചെയ്ത തെറ്റെന്നും ഗായത്രി പറയുന്നു.
‘എന്റെ ഒരു വിഡിയോ വ്യാപകമായി സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. അത് സംബന്ധിച്ച് നിരവധി പേർ മെസേജ് അയച്ചും ഫോൺ വിളിച്ചും കാര്യങ്ങൾ അന്വേഷിച്ചിരുന്നു. നിങ്ങൾക്കാർക്കും എന്നെ കുറിച്ച് ഒരു മോശം ധാരണ വരാതിരിക്കാനാണ് ഞാൻ ഇപ്പോൾ ഈ വിഡിയോ പങ്കുവയ്ക്കുന്നത്.’
‘ഞാനും സുഹൃത്തും കൂടി കാക്കനാട്ടേക്ക് കാറോടിച്ച് പോവുകയായിരുന്നു. മുന്നിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ ഉണ്ടായ ഒരു ചെറിയ അപകടമാണ്. ഞങ്ങളുടെ വണ്ടിയിൽ മറ്റൊരു വണ്ടി തട്ടി, സൈഡ് മിറർ പോയി. ടെൻഷൻ െകാണ്ട് വാഹനം നിർത്തിയില്ല. കാരണം ഞാനൊരു നടിയാണല്ലോ. ആളുകൾ കൂടിയാൽ എന്താകും എന്ന് പേടിച്ചാണ് നിർത്താതിരുന്നത്. പക്ഷേ അവർ ഞങ്ങളെ പിന്തുടർന്ന് പിടിച്ചു. ഞാൻ പലതവണ മാപ്പ് പറഞ്ഞതാണ്. കെഞ്ചി പറഞ്ഞുനോക്കി. പക്ഷേ അവർ വിട്ടില്ല. ഒടുവിൽ പൊലീസ് എത്തി പ്രശ്നം പരിഹരിച്ചു. നിർത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ. നിങ്ങൾ തെറ്റിദ്ധരിക്കരുത്. ഒരു തെറ്റും ചെയ്തിട്ടില്ല. അവർ പിന്തുടർന്ന് പിടിക്കുമെന്ന് ഞങ്ങളും വിചാരിച്ചില്ല. ആർക്കും അപകടം പറ്റിയിട്ടില്ല.’ ഗായത്രി പറയുന്നു.
‘ഇവർ പിന്തുടർന്നുപിടിക്കുമെന്ന് ഞങ്ങൾ വിചാരിച്ചില്ല. ഇവർ പുറകെ വരുന്നത് കണ്ടപ്പോൾ നമ്മളും സ്പീഡിൽ പാഞ്ഞു. സിനിമയിലൊക്കെ കാണുന്നതുപോലെ ചേസിങ് ആണ് ഉണ്ടായത്. എല്ലാകാര്യങ്ങളും അവസാനം പറഞ്ഞുതീര്‍ത്തു. ഓവർടേക്ക് ചെയ്യുന്നതിനിടെ ഉണ്ടായ തെറ്റാണ് അപകടത്തിൽ കലാശിച്ചത്. ആർക്കും മറ്റു പരിക്കുകളൊന്നും സംഭവിച്ചില്ല. അപകടം ജീവിതത്തിൽ സംഭവിക്കും. അതിനെ എങ്ങനെ നേരിടുക എന്നതാണ് വെല്ലുവിളി.’–ഗായത്രി വ്യക്തമാക്കി.
നടുറോഡിൽ നടി ഗായത്രി സുരേഷിനെയും സുഹൃത്തിനെയും നാട്ടുകാർ തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്ന ഒരു വിഡിയോ വൈറലായിരുന്നു. നടിക്കൊപ്പം ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന യുവാവിനോടായിരുന്നു നാട്ടുകാർ പൊട്ടിത്തെറിച്ചത്. നിരവധി വാഹനങ്ങളിൽ ഇടിച്ചിട്ടും നിർത്താതെ പോയെന്നും ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്നും ജനക്കൂട്ടം ആ വിഡിയോയിൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി നടി രംഗത്തുവന്നത്.