ADVERTISEMENT

ഗായത്രി സുരേഷിനെതിരെ ‘അമ്മ’ സംഘടന നടപടിയെടുക്കണമെന്ന് നിര്‍മാതാവ് ശാന്തിവിള ദിനേശ്. വാഹനാപകടം നടക്കുന്ന സമയത്ത് നടിയും സുഹൃത്തും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് തനിക്കു സംശയമുണ്ടെന്നും ശാന്തിവിള പറയുന്നു. നടി ഗായത്രി സുരേഷിനുണ്ടായ കാറപകടവും അതിനുശേഷം സംഭവിച്ച വിവാദങ്ങളും സമൂഹമാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായിരുന്നു. വണ്ടിയിടിച്ച് നിർത്താതെ പോയി എന്ന ഗായത്രിയുടെ വിശദീകരണവും വിമർശനങ്ങൾക്കും ഇടയാക്കി.

ശാന്തിവിള ദിനേശിന്റെ വാക്കുകള്‍: സിനിമാക്കാരെക്കുറിച്ച് പ്രത്യേകിച്ച് നടികളെക്കുറിച്ച് എന്തെല്ലാം കഥകളാണ് സമൂഹമാധ്യമങ്ങളിൽ വരുന്നത്. സത്യവുമായി ബന്ധമില്ലാത്ത മോശം കഥകൾ ഇത്തരക്കാർ പടച്ചുവിടാറുണ്ട്. സമൂഹം എപ്പോഴും ഭൂതക്കണ്ണാടി വച്ച് നോക്കിക്കൊണ്ടിരിക്കുന്ന രണ്ടു വിഭാഗങ്ങളാണ് സിനിമാക്കാരും രാഷ്ട്രീയക്കാരും. അതുകൊണ്ട് ഇന്നത്തെ കാലത്ത് അവർ പ്രത്യേകം സൂക്ഷിക്കണം. വേറെ ആര് എന്ത് തെറ്റ് ചെയ്താലും മലയാളി ക്ഷമിക്കും. പക്ഷേ ഇക്കൂട്ടർ ആരാണെങ്കിലോ അത് െചയ്താൽ അതിനെ നാറ്റിച്ച് നശിപ്പിക്കും. സിനിമാക്കാർക്കും സംഘടനകൾ ഉണ്ടല്ലോ, വര്‍ഷത്തിൽ ഒരിക്കൽ ഇവരുടെ ബോധവത്കരണത്തിനു േവണ്ടി ക്യാംപുകൾ സംഘടിപ്പിക്കണം. അപ്പോൾ കുറെ മാറ്റങ്ങൾ ഉണ്ടാകും.

ഇത്രയും പറയാൻ കാര്യമുണ്ട്, ഒന്നോ രണ്ടോ സിനിമകളില്‍ മാത്രം അഭിനയിച്ച നടിയാണ് ഗായത്രി സുരേഷ്. ആകെ ജമ്നാപ്യാരി അടക്കം വിരലിലെണ്ണാവുന്ന ചിത്രമേ അവര്‍ ചെയ്തിട്ടുള്ളൂ. പിന്നെ ചെന്നൈയില്‍ ഏതോ ബാങ്കില്‍ പണിയുണ്ടെന്നും ഇവരുടെ ബയോഡേറ്റയില്‍ പറയുന്നു. 29 വയസ്സുകാരി അവരുടെ കാറില്‍, ഒരു ചെറുപ്പക്കാരനുമായി രാത്രി പോവുകയാണ്. അതും കൊച്ചിയില്‍. തിരക്കുള്ള നഗരമാണ് കൊച്ചി. അവര്‍ ലഹരി ഉപയോഗിച്ചോ എന്ന് എനിക്ക് സംശയമുണ്ട്. വണ്ടി ഇടിച്ചു. ഡ്രൈവർ– ഗായത്രിയുടെ സുഹൃത്തോ കാമുകനോ ആരാണെന്ന് അറിയില്ല – അയാൾ കാറില്‍നിന്ന് പുറത്തിറങ്ങാന്‍ കൂട്ടാക്കിയതേയില്ല. അതാണ് പ്രശ്നം വഷളാക്കിയത്.

രണ്ടുമൂന്നു കാറുകളെയൊക്കെ ഇടിച്ച ശേഷം നിര്‍ത്താതെ പോയി. ഇടിയേറ്റ കാറുകള്‍ പിന്നാലെ ചേസ് ചെയ്ത് അവരെ പിടിക്കുകയും ചെയ്തു. അവര്‍ എന്തൊക്കെയോ ഇവരെ വിളിക്കുന്നത് കണ്ടു. സ്വന്തം വണ്ടിയുടെ ഗ്ലാസ് പൊട്ടിയ ദേഷ്യത്തില്‍ ഒരാള്‍ ഗായത്രിയുടെ വാഹനത്തിന്റെ ഗ്ലാസ് പൊട്ടിക്കുന്നത് കണ്ടിരുന്നു. ഈ പെണ്‍കുട്ടി ഇറങ്ങി വന്ന് കൈകൂപ്പി സംസാരിക്കുന്നതും വിഡിയോയില്‍ കാണാം. യുട്യൂബില്‍ വീറോടെ സംസാരിച്ച പോലെയല്ലായിരുന്നു കാര്യം. കൈകൂപ്പലൊക്കെയായിരുന്നു. എന്നാല്‍ വണ്ടിയോടിച്ചിരുന്നവന്‍ മാത്രം ഫോണില്‍ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. കാറില്‍ കൊണ്ടിടിച്ചിട്ട് അവന്‍ ഫോണില്‍ നോക്കിയിരിക്കുകയാണ്. ആര്‍ക്കായാലും ദേഷ്യം വരും.

പൊലീസ് വന്ന ശേഷം പോയാൽ മതിയെന്നു പറഞ്ഞ് നാട്ടുകാർ അവരെ തടഞ്ഞുവെച്ചു. 29 വയസ്സുള്ള ആ പെണ്‍കുട്ടി ആകെ ഒന്നോ രണ്ടോ സിനിമകളിലാണ് അഭിനയിച്ചത്. എന്നിട്ട് റോഡില്‍ കിടന്ന് ഞാന്‍ വലിയ സിനിമാ നടിയാണെന്ന ഭാവത്തില്‍ പത്രാസ് കാണിക്കുന്നു. ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ. അതും കൂട്ടുകാരനെയൊക്കെ വിളിച്ച് രാത്രിയില്‍. ‘ഞാന്‍ പെര്‍ഫെക്ട് ഒന്നുമല്ല’ എന്ന് ഈ കുട്ടി വിഡിയോയില്‍ പറയുന്നത്. പെര്‍ഫെക്ടല്ല എന്ന് പറയുമ്പോള്‍ ഞാനും മദ്യവും ലഹരിയുമൊക്കെ ഉപയോഗിക്കുന്നയാളാണെന്നാണോ മനസ്സിലാക്കേണ്ടത്. ഞാന്‍ പറയുന്നില്ല, ആ കുട്ടി തന്നെ കാര്യങ്ങള്‍ പറയട്ടെ.

ഈ അപകടത്തിന്റെ വിഡിയോ അയച്ച് തന്നവര്‍ പറഞ്ഞത് ഇതിലുള്ളതൊരു സീരിയല്‍ നടിയാണെന്ന് തോന്നുന്നു എന്നായിരുന്നു. സീരിയലില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ വിഡിയോ നല്‍കി ഇവരെക്കുറിച്ച് അന്വേഷിച്ചു. സീരിയലില്‍ ഇങ്ങനൊരു ആളില്ലെന്ന് അവര്‍ പറഞ്ഞു. അങ്ങനൊരു ‘ഐശ്വര്യാ റായ്’ ഒന്നുമല്ല ഇവര്‍. സീരിയല്‍ നടിയാണെന്ന് പോലും ആര്‍ക്കുമറിയില്ല. പിന്നീടാണ് ജമ്നാപ്യാരിയില്‍ അഭിനയിച്ച ഗായത്രിയാണെന്ന് അറിയുന്നത്. സംഭവത്തില്‍ കേസെടുത്തോ എന്നറിയില്ല. പ്രശ്നം തീര്‍ത്തു എന്ന് വിചാരിച്ചപ്പോഴാണ് ഗായത്രി പുതിയ വങ്കത്തരങ്ങള്‍ ഒപ്പിച്ചത്. കേരളത്തിലെ ജനസംഖ്യയൊക്കെ ചോദിച്ച് അവര്‍ നല്‍കിയ അഭിമുഖം നിറയെ അബദ്ധങ്ങളായിരുന്നു. ഗായത്രി സുരേഷിന്റെ അറിവിലേക്കു ഞാൻ പറയട്ടെ, 2021 വരെ കേരളത്തിൽ 3 കോടി 46 ലക്ഷം ആളുകളുണ്ട്. ഇനിയെങ്കിലും അബദ്ധങ്ങൾ പറയരുത്.

ആ മൂന്ന് കോടിയില്‍ ഒരു ലക്ഷം പേര്‍ തെറിവിളിക്കട്ടെ, ബാക്കി രണ്ടേ മുക്കാല്‍ക്കോടി പേര്‍ തനിക്കൊപ്പമുണ്ടെന്നൊക്കെയാണ് ഗായത്രിയുടെ വാദം. മൂന്ന് കോടിയിൽ നിന്ന് ഒരുലക്ഷം മാറ്റിയാൽ എങ്ങനെ രണ്ടേമുക്കാൽ കോടിയാകും. എന്ത് അടിസ്ഥാനത്തിലാണ് ഇത് പറയുക. ഇവർ ഏത് സ്കൂളിലാണ് പഠിച്ചത്. എങ്ങനെയാണ് ഇവർ ബാങ്കിൽ ജോലി ചെയ്യുന്നത്. ഇവരുടെ പടത്തിന്റെ പോസ്റ്റര്‍ ഇനി പതിക്കുമ്പോള്‍ നാട്ടുകാര് പറയില്ലേ, ഇത് എറണാകുളത്ത് വെള്ളമടിച്ച് അപകടമുണ്ടായ നടിയല്ലേ എന്ന്. നിങ്ങളുടെ കരിയറിനെ അത് ബാധിക്കില്ലേ. കലാകാരിയാണെങ്കില്‍ കുറച്ചൊക്കെ ഡീസന്റാവണം.

മമ്മൂട്ടിയോ മോഹന്‍ലാലോ സുരേഷ് ഗോപിയോ ജയറാമോ ദിലീപോ ഒന്നും ഇങ്ങനെ ആരുടെയെങ്കിലും വണ്ടിക്ക് കൊണ്ടുപോയി ഇടിച്ചതായി അറിയില്ല. അങ്ങനെയുള്ള ഇടത്താണ് ഗായത്രി സുരേഷുമാരെ പോലുള്ളവര്‍ ഓരോന്ന് കാണിക്കുന്നത്. വണ്ടിയോടിക്കുന്നതും അപകടമുണ്ടാവുന്നതും സാധാരണയാണ്. എന്നാല്‍ നിര്‍ത്താതെ പോകുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. പുറകെ കാര്‍ ചേസ് ചെയ്ത് വരുമ്പോള്‍ ജോഷി സാറിന്റെ പടത്തിലെ പോലെ കാറിന് വേഗം കൂട്ടി പോകാന്‍ ഏത് നിയമമാണ് നിങ്ങള്‍ക്ക് അനുമതി നല്‍കുന്നത്. എന്നിട്ട് അവര്‍ നിങ്ങളെ തടഞ്ഞ് നിര്‍ത്തി പൊലീസ് വന്നിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞാല്‍, അവരാണോ കുറ്റക്കാര്‍. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും പൂച്ചക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞത് പോലെയാണ് ഗായത്രിയുടെ ന്യായീകരണങ്ങള്‍. കിലുക്കത്തിലെ രേവതിയെ പോലെ, ഞങ്ങള്‍ വണ്ടിയോടിച്ചു, ചിലതില്‍ ഇടിച്ചു, അതിലപ്പുറം ഞങ്ങള്‍ എന്ത് തെറ്റ് ചെയ്തു എന്നൊക്കെയാണ് ഗായത്രിയുടെ ചോദ്യങ്ങള്‍.

‘ഇടിച്ചപ്പോള്‍ ഞങ്ങള്‍ക്ക് തോന്നി ട്രാഫിക് ബ്ലോക്കൊന്നും ആക്കേണ്ടെന്ന്, അങ്ങനെ ഞങ്ങള്‍ വിട്ട് പോയി എന്നൊക്കെയാണ് ഗായത്രിയുടെ പുലമ്പല്‍. അങ്ങനെ സംഭവിച്ചാല്‍ തന്നെ ഞങ്ങളെ ചേസ് ചെയ്യാവോ?, ഞാനൊരു സിനിമാ നടിയല്ലേ. ബോധമില്ലാത്ത എന്റെ സുഹൃത്ത് വണ്ടിയില്‍ നിന്നിറങ്ങിയില്ലെങ്കില്‍ കാര്‍ തല്ലിപ്പൊളിക്കുമോ എന്നൊക്കെ ഗായത്രിയുടെ സംസാരത്തിലുണ്ട്. ഇത് ശരിക്കും മലയാള സിനിമയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന കാര്യമാണ്.

ഈ കുട്ടിയെ ഇപ്പോൾ കണ്‍ട്രോള്‍ ചെയ്തില്ലായെങ്കില്‍ ഇപ്പോഴുണ്ടാക്കിയ അപകടത്തേക്കാള്‍ വലിയ പ്രശ്നങ്ങള്‍ ഈ കുട്ടി വരുത്തി വയ്ക്കാം. ഗായത്രിയെന്ന് പേരുള്ള പലരും സിനിമയിലും സീരിയലിലുമൊക്കെയുണ്ട്. പലരും ഈ ഗായത്രിയെന്ന പേരില്‍ അവരെയാണ് സംശയിക്കുന്നത്. അത് തന്നെ വലിയ പ്രശ്നമാണ്. ജിഷിന്‍ എന്ന നടന്‍ പറഞ്ഞു, ഞാനല്ല ആ കാറിലുണ്ടായിരുന്നതെന്ന്. എല്ലാവരെയും സംശയിക്കുന്ന കേസാണിത്. അമ്മയായാലും ഫെഫ്കയായാലും സ്വന്തം അംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണം. ഇത്തരം സംഭവങ്ങള്‍ നടന്നാല്‍ അതിനെ പിന്തുണയ്ക്കാതിരിക്കുക എന്ന നയം കൊണ്ടുവരണം. പരമാവധി ശിക്ഷ നല്‍കുന്നതിനും തീരുമാനമെടുക്കണം. ഇതുപോലെ വെള്ളമടിച്ച് അപകടമുണ്ടാക്കിയാല്‍ ആറ് മാസത്തേക്കോ ഒരു കൊല്ലത്തേക്കോ സിനിമയില്‍ അഭിനയിക്കേണ്ട എന്ന തീരുമാനമെടുക്കാന്‍ സംഘടനകള്‍ക്ക് ആവണം. അങ്ങനെയുണ്ടായില്ലെങ്കില്‍ സിനിമാക്കാരെ മുഴുവന്‍ സമൂഹം അടച്ചാക്ഷേപിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറും. അതിനുദാഹരണമാണ് ഗായത്രി സുരേഷിനു നേരെ ഉണ്ടായ രോഷപ്രകടനങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com