ADVERTISEMENT

‘താര രാജാവിന്റെ മകന്‍’ എന്ന ആ‍ഡംബരമില്ലാതെ സാധാരണ മനുഷ്യരെ പോലെ ജീവിച്ച് ആരാധകരെ നേടിയ വ്യക്തിയാണ് പ്രണവ് മോഹൻലാൽ. ‘ഹൃദയം’ സിനിമയിലെ 'ദർശനാ...' ഗാനം പുറത്തിറങ്ങുന്നതിന് തൊട്ട‌മുൻപ് ഇൻസ്റ്റഗ്രാം ലൈവിൽ വന്ന സംവിധായകൻ വിനീത് ശ്രീനിവാസനും ആർജെ മാത്തുക്കുട്ടിയും ഇക്കാര്യം ഒരുപോലെ സമ്മതിക്കുന്നുണ്ട്. എന്നാൽ പ്രണവിനെപ്പറ്റി എന്തുതന്നെ പറഞ്ഞാലും ആളുകൾ അതിനെ തള്ളായി മാറ്റുന്നതിനാൽ കൂടുതൽ ‘തള്ളാനില്ല’ എന്നാണ് വിനീത് പറയുന്നത്.

 

‘അപ്പുവിനെപ്പറ്റി എന്തുപറഞ്ഞു തുടങ്ങിയാലും, അപ്പോൾത്തന്നെ ആളുകൾ പറയും തള്ളുകയാണ് എന്ന്. അതാണ് ഏറ്റവും സങ്കടമുള്ള കാര്യം. അതിന്റെ ഒരു പ്രധാന കാരണം അവർക്ക് അത്തരത്തിൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്. അപ്പു ഇങ്ങനെയൊക്കെ ആയിരിക്കുമോ, അതോ ഇവർ വെറുതേ തള്ളുന്നതാണോ, ശരിക്കും ഇങ്ങനെയൊക്കെ ആവാൻ പറ്റുമോ എന്നെല്ലാം അവർക്ക് സംശയമാണ്.

 

കാരണം, അപ്പു എവിടെയും വരുന്നില്ല, ആരും തന്നെ കാണുന്നില്ല, എന്നാൽ എവിടെ വച്ചും കാണാൻ കഴിയുന്നൊരാളാണ് അപ്പു. സെലിബ്രിറ്റിയെപ്പോലെ ജീവിക്കുന്ന ആളേയല്ല അവന്‍. ചിലപ്പോള്‍ ഏതെങ്കിലും ഒരു ഗ്രാമത്തിൽ കോരിച്ചൊരിയുന്ന മഴയത്ത് ചായക്കടയിൽ കയറിയാൽ അവിടെ അപ്പു ഇരിക്കുന്നുണ്ടാവും. അങ്ങനെ ആർക്കും പിടിതരാത്ത ആളാണ്. പക്ഷേ ആളുകൾക്ക് അപ്പുവിനെപ്പറ്റി അറിയാത്തതുകൊണ്ട്, എന്തു പറഞ്ഞാലും തള്ളാണെന്നു പറയും. അതുകൊണ്ട് ഞാൻ തള്ളുന്നില്ല.’ -  വിനീത് പറഞ്ഞു.

 

കഴിഞ്ഞ ദിവസം താൻ ലൊക്കേഷനിൽ വന്നപ്പോൾ പ്രണവ് തന്റെ മേക്കപ്പ്മാന് മേക്കപ്പ് ചെയ്യുന്നതാണ് കണ്ടതെന്ന് ലൈവിനിടെ ആർ.ജെ. മാത്തുക്കുട്ടി പറഞ്ഞപ്പോൾ, വിനീത് അക്കാര്യം ഓർത്തെടുത്തു. പ്രണവിന്റെ മേക്കപ്പ്മാൻ ഉണ്ണി ഒരു സീനിൽ അഭിനയിച്ചപ്പോൾ, ഉണ്ണിക്ക് മേക്കപ്പ് ചെയ്തത് പ്രണവായിരുന്നു..

 

‘ടീസറിനു വേണ്ടിയുള്ള ഇന്റർവ്യൂ എടുക്കുന്ന സമയത്ത്, ഒരു ആർട്ടിസ്റ്റ് കയറി വരികയും പെട്ടെന്ന് സൈഡിൽ നോക്കി ഞെട്ടുകയും ചെയ്തിരുന്നു. കാരണം, ഇന്റർവ്യൂ നടക്കുന്ന സ്ഥലത്ത് തൊട്ടിപ്പുറത്ത് അപ്പു നിലത്ത് വന്നിരിക്കുകയായിരുന്നു. നമുക്ക് അവനെ നന്നായി അറിയാവുന്നതുകൊണ്ട് അതൊരു അദ്ഭുതമല്ല. ‌അറിയാത്ത ആളുകള്‍ പെട്ടെന്ന് ഇങ്ങനെ കാണുമ്പോൾ അയ്യോ എന്ന് വിചാരിക്കും’.- വിനീത് ഓർത്തെടുത്തു.

 

‘ജീവിതം നന്നായി അനുഭവിച്ചറിഞ്ഞ്, ഒരുപാട് യാത്ര ചെയ്ത്, ഒരുപാട് രാജ്യങ്ങളിലെ ആളുകളുമായി അടുത്തിടപഴകിയ വ്യക്തിയാണ് പ്രണവ്. അതുകൊണ്ടുതന്നെ എന്തെങ്കിലും തരത്തിൽ ജാഡ കാണിച്ച്, സ്വയം ആരാണെന്ന് വെളിപ്പെടുത്തി ജീവിക്കാൻ ആഗ്രഹിക്കാതെയാണ് പ്രണവ് ജീവിച്ചു ശീലിച്ചിട്ടുള്ളത്. ഇതുകൊണ്ടൊക്കെയാണ് ഞാൻ ഉൾപ്പടെയുളളവർ പ്രണവിനെ ഇഷ്ടപ്പെടുന്നത്.’–വിനീത് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com