‘സന്തോഷ് ശിവന്റെ സംവിധാനത്തില്‍ മമ്മൂട്ടി സാറിനെ വച്ച് വീണ്ടുമൊരു ‘മരക്കാർ’ ആലോചിക്കാം’
Mail This Article
മോഹന്‍ലാല്‍–പ്രിയദര്‍ശന്‍ ചിത്രം മരക്കാറിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ എം.എ. നിഷാദ്. മികച്ച വിഷ്വൽ ട്രീറ്റ് തന്നെയാണ് ‘മരക്കാറെ’ന്ന് നിഷാദ് പറഞ്ഞു. അഭിനേതാക്കള്‍ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ടെന്നും ആന്റണി പെരുമ്പാവൂര്‍ എന്ന നിർമാതാവിന്റേത് കൂടിയാണ് ഈ ചിത്രമെന്നും നിഷാദ് വ്യക്തമാക്കി. കുഞ്ഞാലിമരക്കാർ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം ഇനിയും സിനിമായാക്കാൻ കഴിയുമെന്നും സന്തോഷ് ശിവൻ–മമ്മൂട്ടി ടീമിന് അങ്ങനെയൊരു ചിത്രം ആലോചിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം.എ. നിഷാദിന്റെ വാക്കുകള്‍:
‘മരക്കാര്‍’ കണ്ടു. മകനോടൊപ്പം. ഇതൊരു ചരിത്ര സിനിമയല്ല. ഇത് സംവിധായകന്റെ ചിന്തകളില്‍ നിന്നും രൂപപ്പെട്ടതാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ വിമര്‍ശിക്കുന്നവര്‍ അതും കൂടി കണക്കിലെടുക്കണം. കുഞ്ഞാലി മരക്കാറായി മോഹന്‍ലാല്‍, നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. അഭിനേതാക്കള്‍ എല്ലാവരും തന്നെ അവരവരുടെ ഭാഗം നന്നായി ചെയ്തിട്ടുണ്ട്. ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ് കുഞ്ഞാലി മരക്കാര്‍. സിദ്ധാര്‍ഥ് പ്രിയദര്‍ശനും, ഛായാഗ്രഹകന്‍, തിരുവും, സൗണ്ട് ഡിസൈനര്‍ രാജാകൃഷ്ണനും, പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ആന്റണി പെരുമ്പാവൂര്‍ എന്ന നിർമാതാവിന്റേത് കൂടിയാണ് ഈ ചിത്രം എന്ന് പറയാതെ വയ്യ.
ചില അപാകതകള്‍ നമ്മള്‍ കണ്ടില്ല എന്ന് നടിക്കുകയും അതിന്റെ തെറ്റുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയാതിരിക്കലും ഒരുപാടുപേരുടെ പ്രയത്നഫലമായ, അന്നമായ.. കലാസൃഷ്ടികളെ ഇകഴ്ത്താതിരിക്കലും, ഒരു വലിയ സമൂഹം ജീവിച്ചുപോകുന്ന ഈ മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന ഓരോ വ്യക്തികളുടെയും പക്വമായി പെരുമാറലുകളും അത്യാവശ്യമാണ്.
ഈ കാലഘട്ടത്തിൽ കുഞ്ഞാലി മരക്കാര്‍ എന്ന ആദ്യത്തെ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാക്കാന്‍ ഇനിയും കഴിയും. സന്തോഷ് ശിവന്റെ സംവിധാനത്തില്‍ മമ്മൂട്ടി സാറിനെ വെച്ച് ഒരു ചരിത്ര സിനിമ ആലോചിക്കാവുന്നതാണ്. അതിന് നല്ലൊരു തിരക്കഥയാണ് ആവശ്യം. ഞാന്‍ വീണ്ടും പറയുന്നു. നല്ലൊരു തിരക്കഥയാണാവശ്യം. സന്തോഷ് ശിവന്‍ ആ കാര്യത്തില്‍ രണ്ടാമത് ഒന്നാലോചിക്കുന്നതായിരിക്കും…നല്ലത്’.