ADVERTISEMENT

‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ബിഗ് ബജറ്റ് സിനിമയുടെ റിലീസിനോടനുബന്ധിച്ചു നടത്തുന്ന തിയറ്റർ എക്സിബിഷൻ ശ്രദ്ധേയമാകുന്നു.  എറണാകുളം സരിത–സവിത തിയറ്ററിന് മുന്നിലാണ് സിനിമയ്ക്ക് സമാനമായ ബ്രഹ്മാണ്ഡ സെറ്റൊരുക്കി മനോരമ ഓൺലൈനും ജെയ്ൻ ഇന്റർനാഷനൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സും ചേർന്ന് മരക്കാർ എക്സിബിഷൻ സംഘടിപ്പിച്ചത്.  

 

marakkar-ew

ജെയ്ൻ ഇന്റർനാഷനൽ സ്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്സിലെ കുട്ടികളാണ് എക്സിബിഷനു പിന്നിലെ കൂറ്റൻ സെറ്റുകൾക്കു പിന്നിൽ. സിനിമയിൽ ഉപയോഗിച്ച ആർട്ട് വർക്കുകളുടെ അതേ മാതൃകകൾ നിർമിച്ചായിരുന്നു ഷോ സംഘടിപ്പിച്ചത്. സിനിമയ്ക്കായി നിർമിച്ച കപ്പലിന്റെ അതേ മാതൃകയും, പീരങ്കികളും, കോട്ട കവാടങ്ങളും, വാളും പരിചയും, മോഹൻലാലിന്റെ മരക്കാർ വേഷത്തിലുള്ള കട്ടൗട്ടും, മറ്റ് ആയുധങ്ങളും ഉൾപ്പെടുന്നതാണ് പ്രദർശനം. മലയാള സിനിമാചരിത്രത്തിൽ ആദ്യമായാണ് ഒരു സിനിമയുടെ റിലീസിനൊപ്പം സമാനമായ സെറ്റൊരുക്കി പ്രദർശനം നടത്തുന്നത്. 

marakkar-exhibition

 

marakkar-exhibition-24

ക്രിയേറ്റീവ് ആർട്സിലെ കുട്ടികളുടെ രാവും പകലുമുള്ള പ്രയത്നത്തിന്റെ ഫലമായാണ് ഇത്തരമൊരു പ്രദർശനം സംഘടിപ്പിക്കാൻ കഴിഞ്ഞത്.  ഡിസംബർ രണ്ടിന് തുടങ്ങിയ പ്രദർശനം ഞായറാഴ്ച സമാപിക്കും. സിനിമകാണാനെത്തുന്ന പ്രേക്ഷകരെ എക്സിബിഷനും ആകർഷിക്കുന്നുണ്ട്.  കുട്ടികളുടെ കരവിരുതിനെ പ്രശംസിച്ചാണ് കാണികൾ മടങ്ങുന്നത്.  മരക്കാർ സിനിമയോടൊപ്പം തന്നെ മനോരമ ഓൺലൈൻ നടത്തിയ എക്സിബിഷനും ചരിത്രമാവുകയാണ്.

marakkar-exhibition-2

 

മരക്കാർ സിനിമയുടെ റിലീസ് ദിവസം സരിത–സവിത തിയറ്ററിൽ പ്രത്യേക പ്രിമിയർ ഷോയും‍ സംഘടിപ്പിച്ചിരുന്നു. തിയറ്ററുകളിൽ നിറഞ്ഞ ആരാധക ആവേശത്തിനിടയിലൂടെ ആദ്യ ഷോ കാണാൻ  മോഹൻലാലും നേരിട്ടെത്തിയിരുന്നു. സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ്, വൈശാഖ്, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ, നടൻമാരായ സിദ്ദിഖ്, ഉണ്ണി മുകുന്ദൻ, ഹണിറോസ്, സന്തോഷ് കീഴാറ്റൂർ, ഹരീഷ് പേരടി, പ്രശാന്ത് അലക്സാണ്ടര്‍ എന്നിവർ പ്രിമിയർ കാണാൻ എത്തി.

 

ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാർ റിലീസിനെത്തിയത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. റിസർവേഷനിലൂടെ മാത്രമായി ചിത്രം നൂറ് കോടി നേടിക്കഴിഞ്ഞു. ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്ന് മോഹൻലാലും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചിട്ടുണ്ട്. 

 

പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ആറ് ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

 

സാബു സിറിലാണ് കലാ സംവിധായകൻ. തമിഴ് ക്യാമറാമാൻ തിരു ക്യാമറ കൈകാര്യം ചെയ്യുന്നു. സിദ്ധാർഥ് പ്രിയദർശനാണ് വിഎഫ്എക്സ് കൈകാര്യം ചെയ്തിരിക്കുന്നത്. രാഹുൽ രാജ് പശ്ചാത്തലസംഗീതം. റോണി റാഫേൽ ചിത്രത്തിനു വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com