ADVERTISEMENT

മലയാളികളുടെ ‘മിന്നൽ മുരളി’യായ ടൊവിനോ തോമസിന് ഇന്ന് ജന്മദിനം.  ഇത്തവണ ജന്മദിനത്തിന് വളരെ വ്യത്യസ്തമായൊരു ആശംസയാണ് ടൊവിനോയെ തേടിയെത്തിയിരിക്കുന്നത്.  കേരളത്തെ ഞെട്ടിച്ച ചാക്കോ വധക്കേസ് 'കുറുപ്പ്' എന്ന പേരിൽ സിനിമയാക്കിയപ്പോൾ ചാക്കോയുടെ വേഷം ചെയ്തത് ടൊവിനോ തോമസ് ആയിരുന്നു.  ചാക്കോയുടെ മകൻ ജിതിൻ ചാക്കോ ആണ് ഇപ്പോൾ ടൊവിനോ തോമസിന് ജന്മദിനാശംസകളുമായി എത്തിയിരിക്കുന്നത്.  ചാക്കോ കൊല്ലപ്പെട്ട് 5 വർഷങ്ങൾക്ക് ശേഷം ജനുവരി 21 നു തന്നെ ടൊവിനോ ജനിച്ചതും വർഷങ്ങൾക്കിപ്പുറം ചാക്കോയുടെ വേഷം ചെയ്യാൻ ടൊവിനോ തിരഞ്ഞെടുക്കപ്പെട്ടതും അദ്ഭുതം തന്നെയാണെന്ന് ജിതിൻ ചാക്കോ മനോരമ ഓൺലൈനിനോട് പറഞ്ഞു. 

 

‘എന്റെ അച്ഛന്റെ മുപ്പത്തിയെട്ടാമത്തെ ചരമവാർഷികമാണ് ഇന്ന്.  ജനുവരി 21 എന്ന ദിവസം ഓർക്കാതെ ഒരു വർഷവും കടന്നുപോയിട്ടില്ല.  ജനുവരി 21 ന് ഞങ്ങൾ പള്ളിയിൽ പോയി അച്ഛന്റെ ആത്മാവിന് വേണ്ടി പ്രാർഥിക്കാറുണ്ട്.  ആ ഒരു ദിവസം വരുമ്പോൾ അമ്മയ്ക്ക് ഇന്നും ഒരു ഞെട്ടലാണ്.  പല വിഷമഘട്ടത്തിലും അച്ഛൻ കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്.  എനിക്കിപ്പോ ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.  

 

അച്ഛനും മക്കളുമായുള്ള ജീവിതം ഞാനിപ്പോ ആസ്വദിക്കുന്നുണ്ട്.  എന്റെ അച്ഛൻ ഒരു നിഷ്കളങ്കനും പാവത്താനുമായിരുന്നു, കുടുംബസ്നേഹി ആയിരുന്നു എന്നൊക്കെയാണ് ബന്ധുക്കൾ പറഞ്ഞു കേട്ടിട്ടുള്ളത്.  ജോലി കഴിഞ്ഞു ഗർഭിണിയായ ഭാര്യയുടെ അടുത്തേക്ക് ഒരുപാടു പ്രതീക്ഷയോടെ മടങ്ങിവരുന്ന സമയത്താണ് മറ്റൊരാളിന്റെ ദുരാഗ്രഹത്തിനു വേണ്ടി അദ്ദേഹം ബലിയാടായത്.  അച്ഛൻ മരിച്ചു എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ അമ്മയ്ക്ക് ഇന്നും കഴിഞ്ഞിട്ടില്ല.

 

കുറുപ്പ് എന്ന സിനിമ കണ്ടപ്പോഴാണ് അന്നത്തെ സംഭവങ്ങളെക്കുറിച്ചുള്ള ധാരണ എനിക്ക് കിട്ടിയത്.  സുകുമാരക്കുറുപ്പ് എന്ന ആ മനുഷ്യൻ ചെറുപ്പം മുതൽ തന്നെ ഒരു ക്രൂരനും പണത്തോട് ആർത്തിയുള്ളവനുമായിരുന്നു.  ആ സിനിമ കണ്ടു തീർത്തത് എങ്ങനെയെന്ന് എനിക്ക് അറിയില്ല, പല രംഗങ്ങളും കാണുമ്പോൾ കണ്ണ് നിറഞ്ഞുപോയി.  എന്റെ ജീവിതം മാറ്റി മരിച്ച സംഭവമാണ് കാണിക്കുന്നത്.  എന്റെ അച്ഛൻ വീട്ടിലേക്ക് വരാൻ ബസ് കാത്തു നിൽക്കുന്നതും അവർ പിടിച്ചുകൊണ്ടുപോകുന്നതും ഒക്കെ ഞാൻ ആലോചിച്ചു നോക്കിയിട്ടുണ്ട്. ആരെങ്കിലും വന്നു രക്ഷിച്ചെങ്കിൽ എന്ന് അച്ഛൻ ചിന്തിച്ചിട്ടുണ്ടാകുമോ?  

 

ആ രംഗങ്ങളൊക്കെ സിനിമയിൽ ചിത്രീകരിച്ചു കണ്ടപ്പോൾ എന്തെന്നറിയാത്ത മനോവികാരമായിരുന്നു.  അച്ഛനെ കണ്ടിട്ടില്ലാത്ത ഞാൻ ടൊവിനോയെ കണ്ടപ്പോൾ കരഞ്ഞുപോയി.  അദ്ദേഹം ആ വേഷം വളരെ നന്നായി കൈകാര്യം ചെയ്തു.  അദ്ദേഹത്തെ കണ്ടിട്ട് അച്ഛനെപ്പോലെ തോന്നി എന്ന് എന്റെ ബന്ധുക്കളൊക്കെ പറഞ്ഞു.  ഞാൻ വളരെയധികം ആരാധിക്കുന്ന ഒരു താരമാണ് ടൊവിനോ.  എന്റെ അച്ഛനായി അഭിനയിച്ച അദ്ദേഹത്തെ ഒന്ന് നേരിൽ കാണാൻ പറ്റിയാൽ നന്നായിരുന്നു എന്ന് എനിക്ക് തോന്നാറുണ്ട്.  

 

ആശ്ചര്യം തോന്നിയ കാര്യം ടൊവിനോ ജനിക്കുന്നതിന് കൃത്യം 5 വർഷം മുമ്പ് 1984 ജനുവരി 21നാണ് അച്ഛൻ കൊല്ലപ്പെട്ടത് എന്ന് ടൊവിനോ തന്നെ എഴുതി കണ്ടിരുന്നു.  ടൊവിനോ ജനിച്ചതും എന്റെ അച്ഛൻ കൊല്ലപ്പെട്ടതും ഒരേ ദിവസം തന്നെ ജനുവരി 21 ന്.  വർഷങ്ങൾക്കിപ്പുറം എന്റെ അച്ഛന്റെ കഥ പറയാൻ വിധി ഒരുക്കിവച്ച താരമായിരിക്കണം ടൊവിനോ.  എന്റെ അച്ഛനോട് തോന്നുന്ന അതെ ബഹുമാനവും സ്നേഹവും എനിക്കും എന്റെ കുടുംബാംഗങ്ങൾക്കും ടൊവിനോയോടുണ്ട്.  ഞങ്ങളുടെ പ്രാർത്ഥന എന്നും അദ്ദേഹത്തോടൊപ്പം ഉണ്ടാകും.  അദ്ദേഹത്തിന് ജീവിതവിജയവും ദീർഘായുസും ഉണ്ടാകട്ടെ.’–ജിതിൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com