ADVERTISEMENT

കരിമീൻ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടൻ ഉണ്ട്.... ഈ ഡയലോഗ് കേൾക്കുന്ന മാത്രയിൽ ഒാർമ വരിക കോട്ടയം പ്രദീപ് എന്ന നടന്റെ ചിരിക്കുന്ന മുഖമാണ്. അദ്ദേഹത്തെ  അടയാളപ്പെടുത്തുന്നതും ഇത്തരം ചില ഡയലോഗുക‌ളും തമാശകളുമാണ്. പേരിനൊപ്പം ചേർക്കാൻ നൂറുകണക്കിനു ചിത്രങ്ങളുടെ നീണ്ട നിരയൊന്നുമില്ലെങ്കിലും വർത്തമാനത്തിന്റെ ശൈലി കൊണ്ടും ഭാഷയുടെയും ശബ്ദത്തിന്റെയും വൈവിധ്യം കൊണ്ടും പ്രദീപ് പ്രേക്ഷകഹൃദയങ്ങളിലേയ്ക്ക് അതിവേഗം കയറിക്കൂടുകയായിരുന്നു. 

 

ജീവിതത്തിന്റെ രണ്ടാം പകുതിയിൽ മാത്രം സിനിമയിൽ സജീവമായ പ്രദീപ് പക്ഷേ അഭിനയം പാതിയിൽ അവസാനിപ്പിച്ചു മറഞ്ഞു. എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ച പ്രദീപ്, മലയാളികളെ ചിരിപ്പിച്ചത് ചെറുതായൊന്നുമല്ല. സിനിമയിൽ പ്രദീപിനെക്കണ്ടാൽ ചിരിക്കാനുള്ള വകയുണ്ടാകുമെന്ന് പ്രേക്ഷകർക്കുറപ്പിക്കാം. മുഴുനീള കഥാപാത്രമല്ലെങ്കിൽ പോലും അദ്ദേഹത്തിന്റെ ഒറ്റ ഡയലോഗിലൂടെയായിരിക്കും തിയറ്ററുകളിൽ ചിരി പടരുന്നത്.

 

2001–ൽ ‘ഇൗ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയെങ്കിലും ശ്രദ്ധേിക്കപ്പെടാൻ പ്രദീപിനു വീണ്ടും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. 2010–ൽ പുറത്തിറങ്ങിയ ‘വിണ്ണൈ താണ്ടി വരുവായ’ എന്ന ഗൗതം മേനോൻ ചിത്രമാണ് കരിയറില്‍ നിർണായകമായത്. ചിത്രത്തില്‍ തൃഷയുടെ അമ്മാവനായി എത്തിയ പ്രദീപ്, ഊണുമേശയ്ക്കടുത്തിരുന്ന് ‘കരിമീൻ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടൻ ഉണ്ട്.... കഴിച്ചോ കഴിച്ചോ’ എന്നു പറയുന്ന ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടു. യാതൊരു പ്രതീക്ഷയുമില്ലാതെ ഇൗ ചിത്രത്തിന്റെ ഓഡീഷനു പോയതായിരുന്നു പ്രദീപ് അന്ന്. ഗൗതം മേനോനെ കാണുക എന്നതു മാത്രമായിരുന്നു ആഗ്രഹം. എന്നാൽ അവിചാരിതമായി സിനിമയിൽ അവസരം കിട്ടി. പിന്നീട് ചിത്രത്തിലെ ഒറ്റ ഡയലോഗിലൂടെ പ്രശസ്തിയിലേയ്ക്ക്. 

 

സംവിധായകൻ ആവശ്യപ്പെട്ട പ്രകാരം സാധാരണയിൽ നിന്നും വ്യത്യസ്തമായി പറഞ്ഞു പരീക്ഷിച്ചതായിരുന്നു ആ ശൈലി. തയ്യാറെടുപ്പുകൾ നടത്താതെ പെട്ടെന്നുണ്ടാക്കിയെടുത്ത ഒരു രീതി. അത് ‘ക്ലിക്’ ആയതോടെ പ്രദീപിന്റെ കലാജീവിതം മാറി മറിഞ്ഞു. ആ ഒറ്റ ഡയലോഗ് ആണ് തന്നെ രക്ഷപെടുത്തിയതെന്നു അഭിമുഖങ്ങളിലുൾപ്പെടെ പ്രദീപ് വ്യക്തമാക്കിയിട്ടുമുണ്ട്. ‘വിണ്ണൈ താണ്ടി വരുവായ’ തെലുങ്കിലേയ്ക്കും ഹിന്ദിയിലേയ്ക്കും മാറിയപ്പോഴും നായികാ–നായകന്മാർ മാറി മാറി വന്നു. പക്ഷേ എല്ലായിടത്തും അതേ അമ്മാവൻ തന്നെ. ‘മരുമക്കൾ മാറിക്കോട്ടെ, അമ്മാവൻ മാറണ്ട’ എന്ന ഗൗതം മേനോന്റെ തീരുമാനമാണ് പ്രദീപിനെ അന്യഭാഷകളിലും ജനകീയനാക്കിയത്. ആ ഡയലോഗ് തന്നെ പല രൂപത്തിൽ അദ്ദേഹം തന്നെ മറ്റു പല സിനിമകളിലും അവതരിപ്പിച്ചു. 

 

ശുപാർ‍ശയിലൂടെ അല്ല മറിച്ച് സൗഹൃദങ്ങളിലൂടെ മാത്രം അവസരങ്ങൾ നേടിയ നടനാണ് കോട്ടയം പ്രദീപ്. അഭിനയപാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നാണ് അദ്ദേഹം സിനിമയിലെത്തിയത്. ചാൻസ് ചോദിച്ചും ഡയലോഗുകൾ കിട്ടാൻ കാത്തിരുന്നും സിനിമയ്ക്കു പിന്നാലെ ഓടിയ കാലമുണ്ട് അദ്ദേഹത്തിന്. ചുവടുറപ്പിക്കാൻ പ്രയാസങ്ങൾ നേരിട്ടെങ്കിലും പിൽക്കാലത്ത് പ്രദീപിനെ മാത്രം മനസ്സിൽ കണ്ട് തിരക്കഥാകൃത്തുക്കൾ ഡയലോഗുകൾ എഴുതിത്തുടങ്ങി. അഭിനയജീവിതത്തിൽ സംതൃപ്തനായിരുന്നു പ്രദീപ്. സിനിമാരംഗത്തു നിന്നും മികച്ച അനുഭവങ്ങൾ മാത്രമേ ലഭിച്ചിട്ടുള്ളു എന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. ഈശ്വരഭക്തനായിരുന്ന പ്രദീപ്, സിനിമാ ജീവിതവും കരിയറിലെ ഉയർച്ചയുമെല്ലാം ദൈവാനുഗ്രഹം കൊണ്ടു മാത്രമാണെന്നും വിശ്വസിച്ചുപോന്നു.

 

നാളെ റിലീസാകാനിരിക്കുന്ന ആറാട്ടിലാണ് അദ്ദേഹം ഒടുവിൽ അഭിനയിച്ചത്. കോവിഡ് കാലത്ത് മറ്റു പല നടന്മാർക്കും അവസരങ്ങൾ കുറഞ്ഞിട്ടും പ്രദീപ് സിനിമയിൽ സജീവമായിരുന്നു. തിയറ്ററുകളില്‍ ഇനിയും ചിരിയുടെ ആരവങ്ങള്‍ ഉയരുമ്പോൾ മലയാളിക്കു കോട്ടയം പ്രദീപ് എന്ന നടനെ മിസ് ചെയ്യുമെന്നു തീര്‍ച്ച. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com