ADVERTISEMENT

അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ മരിച്ചു വീഴുക എന്നുള്ളതായിരുന്നു കെപിഎസി ലളിയുടെ ആഗ്രഹമെന്ന് മകൻ സിദ്ധാർഥ് ഭരതൻ. അതു കേൾക്കുമ്പോൾ അമ്മയെ കളിയാക്കുമായിരുന്നു. എന്നാൽ രോഗത്തിന് കീഴടങ്ങി ഓർമ നശിക്കുന്ന കാലം വരെ, അഭിനയിക്കുക എന്ന ആഗ്രഹം യാഥാർഥ്യമാക്കാൻ അമ്മയ്ക്ക് കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്. സിനിമയിൽ പുതിയ കാഴ്ചപ്പാടുകൾ സൃഷ്ടിക്കാനാണ് താൻ ശ്രമിച്ചത്. എൺപതുകളിൽ പത്മരാജനും ഭരതനും ചെയ്തിരുന്നതുപോലെയുള്ള സിനിമകൾ ഇപ്പോൾ ആരും ചെയ്യാൻ ശ്രമിക്കുന്നില്ല. അത്തരമൊരു ശ്രമമാണ് പുതിയ ചിത്രമായ ‘ചതുര’ത്തിലൂടെ താൻ നടത്തുന്നതെന്നും സിദ്ധാർഥ് പറയുന്നു. മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് സിദ്ധാർഥ് ഭരതന്റെ തുറന്നു പറച്ചിൽ...

‘‘അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ മരിച്ചുവീഴുക എന്നുള്ളതായിരുന്നു അമ്മയുടെ ആഗ്രഹം എന്നാൽ ഞാൻ അമ്മ പറയുന്നത് പ്രോത്സാഹിപ്പിക്കാറില്ലായിരുന്നു. അമ്മ അങ്ങനെ പറയുമ്പോൾ ഞാൻ കളിയാക്കി വിടും. പക്ഷേ അമ്മയുടെ ജീവിതം അതുപോലെയാണ് സംഭവിച്ചത് എന്നുതന്നെ പറയാം. അവസാന നിമിഷം വരെ, അഭിനയിക്കാൻ ശാരീരിക സ്ഥിതി അനുവദിക്കുന്നതുവരെ അമ്മ അഭിനയിച്ചു. അങ്ങനെ നോക്കുമ്പോൾ അമ്മ ഒരു അനുഗൃഹീതകലാകാരിയാണ് . ഇങ്ങനെ ആഗ്രഹം പ്രകടിപ്പിക്കുന്ന ചിലരുണ്ട്. അലൻസിയർ എന്നോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. അപ്പൊ ഞാൻ പുള്ളിയോട് ചോദിക്കും, ‘‘എന്റെ അമ്മയ്ക്ക് ഈ അസുഖമുണ്ട്. ഇപ്പോൾ നിങ്ങൾക്കും തുടങ്ങിയോ.’’ അഭിനയത്തോടുള്ള പാഷൻ ആയിരിക്കും ഇങ്ങനെയുള്ള കലാകാരന്മാരെക്കൊണ്ട് ഇങ്ങനെ പറയിക്കുന്നത്.

അമ്മ ഒരു സ്വതന്ത്ര വ്യക്തിയായിരുന്നു. മക്കളാണെങ്കിലും അമ്മയുടെ കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിൽ ഞങ്ങൾക്കൊരു പരിധി ഉണ്ടായിരുന്നു. എന്തെങ്കിലും പറഞ്ഞാൽ ‘നീ പോടാ’ എന്ന് പറയും. അവിടെത്തീർന്നു. അമ്മ ചെറുപ്പം മുതൽ സ്വയം വളർന്നുവന്ന ആളാണ്. കല്യാണം കഴിഞ്ഞ് അമ്മ അച്ഛന്റെ പടത്തിൽ അഭിനയിക്കുമ്പോൾപ്പോലും ലളിത ഭരതൻ എന്ന് അച്ഛൻ ഒരിക്കലും ക്രെഡിറ്റ്സിൽ വച്ചിട്ടില്ല. നീ അങ്ങനെ തന്നെ അറിയപ്പെടണം എന്നുള്ളത് അച്ഛന്റെയും ആഗ്രഹമായിരുന്നു. അച്ഛന്റെ ആ പിന്തുണ ഉള്ളതുകൊണ്ടാണ് അമ്മ സ്വതന്ത്ര വ്യക്തിയായി ജീവിച്ചത്. അതുകൊണ്ടാണ് അച്ഛൻ വീണുപോയപ്പോൾ അമ്മയ്ക്ക് ഞങ്ങളെ നോക്കാൻ പറ്റിയത്. അച്ഛന്റെ മരണത്തിനു ശേഷം അമ്മ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റു. ജീവിതത്തിലെ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളുമൊന്നും അമ്മ ഞങ്ങളെ അറിയിച്ചിട്ടില്ല. കഴിഞ്ഞ അഞ്ചുവർഷത്തിനിടെയാണ് ഞങ്ങൾ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നത്. അതുകൊണ്ട് അമ്മയ്ക്ക് വേണ്ട പിന്തുണ കൊടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.

അസുഖമായപ്പോഴും അമ്മ തീപ്പൊരി തന്നെയായിരുന്നു. ‘നീ എന്നെ ഇവിടെ പിടിച്ചിരുത്തരുത്, ഇരുന്നുപോയാൽ പോയി. മരുന്നൊക്കെ കഴിച്ചു ഞാൻ റെഡി ആയിക്കൊള്ളാം’ എന്നുപറയും. കോവിഡ് വന്നപ്പോൾ അമ്മ പുറത്തുപോകുന്നത് എനിക്ക് ചിന്തിക്കാൻ വയ്യാത്ത കാര്യമായിരുന്നു. അത്തരം നിയന്ത്രണങ്ങൾ അമ്മയ്ക്ക് ബുദ്ധിമുട്ടായി. കുട്ടികളെപ്പോലെ വാശിപിടിച്ചിരുന്നു. കോവിഡ് വന്നു ചുറ്റിലുമുള്ള ചിലർ മരിച്ചപ്പോഴാണ് അമ്മയ്ക്ക് അസുഖത്തിന്റെ ഗൗരവം മനസ്സിലായത്. പതിനാറ് വയസ്സ് മുതൽ തുടങ്ങിയ അഭിനയജീവിതമാണ്. അത് പെട്ടെന്നൊരു സുപ്രഭാതത്തിൽ നിന്നുപോകുന്നത് അമ്മയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. സിനിമാ സെറ്റും ബഹളവുമൊക്കെയായിരുന്നു അമ്മയുടെ ജീവിതം. അത് ഇല്ലാതായത് അമ്മയെ മാനസിക സമ്മർദ്ദത്തിലാക്കി.

എനിക്ക് അപകടമുണ്ടായപ്പോൾ അമ്മയുടെ മനോഭാവമാണ് എന്നെ വിസ്മയിപ്പിച്ചത്. ‘നീ വീണു കാലൊടിഞ്ഞു. അത് ശരിയാക്കിയിട്ട് പെട്ടെന്ന് തിരിച്ചുവരിക’. എന്നായിരുന്നു അമ്മയുടെ ഭാവം. ഞാൻ മുടന്തി നടക്കുന്നത് കണ്ടപ്പോൾ ‘ഇനി വീട്ടിലിരിക്കണ്ട, നീ എളുപ്പം ജോലിയിലേക്ക് തിരികെ പ്രവേശിക്കണം’ എന്ന് പറഞ്ഞു. അങ്ങനെയാണ് പെട്ടെന്നൊരു സിനിമ ചെയ്യാൻ എനിക്ക് കഴിഞ്ഞത്. അമ്മയുടെ ആ പ്രചോദനം ജീവിതത്തിലേക്ക് തിരികെവരാൻ എന്നെ പ്രാപ്തനാക്കി. എനിക്ക് എന്തും തുറന്നു സംസാരിക്കാൻ കഴിയുന്ന ഒരു മുതിർന്ന സുഹൃത്തായിരുന്നു അമ്മ. അമ്മയോട് ഞാൻ ഒന്നും മറച്ചുവച്ചിട്ടില്ല. അമ്മ സുഖമില്ലാതെ ബോധം മറഞ്ഞു കിടക്കുമ്പോൾപ്പോലും ഞാൻ എല്ലാ കാര്യങ്ങളും അമ്മയോട് ചെന്നു പറയുമായിരുന്നു. അമ്മ ഞാൻ പറയുന്നതെല്ലാം കേൾക്കുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഞാൻ പറഞ്ഞുകൊണ്ടേയിരിക്കും അതുകേട്ടെങ്കിലും അമ്മയുടെ ഉള്ളിൽ ഒരു സ്പാർക്ക് ഉണ്ടായാലോ.

എന്റെ കലാപ്രവർത്തനങ്ങളിൽ അമ്മ സന്തോഷവതിയായിരുന്നു. അവസാനം അമ്മ കണ്ട എന്റെ ചിത്രം ‘ചതുര’മാണ്. ആ ചിത്രം അമ്മയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അമ്മ ഇങ്ങനെ വീണുപോകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. അതുകൊണ്ട് അമ്മ അന്ന് ആ സിനിമയെക്കുറിച്ച് പറഞ്ഞതൊന്നും എടുത്തുവയ്ക്കാൻ പറ്റിയില്ല. പക്ഷേ ഞാൻ ചെയ്തതിൽ ഏറ്റവും നല്ല ചിത്രം അതാണെന്ന് അമ്മ പറഞ്ഞു. ഒരു പരീക്ഷണാത്മകമായ സിനിമയായിരുന്നു അത് അമ്മയ്ക്കത് ഇഷ്ടപ്പെട്ടു എന്നത് എന്നെ സന്തോഷിപ്പിച്ചു. അമ്മ വർക്ക് ചെയ്തത് പത്മരാജൻ അങ്കിൾ, എന്റെ അച്ഛൻ എന്നിവരോടൊക്കെയൊപ്പമാണ്, അവരുടെ ഗാങ്ങിന്റെ ഒരു ചിന്താമണ്ഡലം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അമ്മയ്ക്കറിയാം. എന്റെ ചിത്രം അമ്മ മനസ്സിലാക്കിയല്ലോ എന്ന ആശ്വാസമുണ്ട്.

ഞാൻ ചെയ്ത സിനിമകൾ വേണ്ടത്ര ചർച്ചയായിട്ടില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം. ‘നിദ്ര’ ചെയ്തപ്പോൾ ഞാൻ എങ്ങനെ അത് ഉൾക്കൊണ്ടു റീമേക്ക് ചെയ്തു എന്നതിനെപ്പറ്റി ഒരു സംസാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അത് നടന്നില്ല. ആ ചിത്രം ഒരു ഫ്രെയിം ബൈ ഫ്രെയിം റീമേക്ക് അല്ല. എന്റേതായ കൂട്ടിച്ചേർക്കലുകൾ അതിൽ ഉണ്ടായിരുന്നു. പക്ഷേ റീമേക്കിനോടൊരു പുച്ഛം ആളുകൾക്ക് ഉണ്ടെന്നു തോന്നുന്നു. നിദ്രയിലെ കമിതാക്കൾ മരിക്കുന്ന വെള്ളത്തിനടിയിലെ സീക്വൻസ് പഴയ ചിത്രത്തേക്കാൾ മറ്റൊരു ലെവലിൽ എത്തിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ അത് വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. അതിനുശേഷമാണ് ചന്ദ്രേട്ടൻ ചെയ്തത്. ആ കഥ ഞാൻ അമ്മയ്ക്കു വായിക്കാൻ കൊടുത്തു. അത് അമ്മയ്ക്ക് ഇഷ്ടപ്പെട്ടു. ഇത് ചെയ്യാൻ ദിലീപേട്ടനെ ഒന്ന് വിളിക്കൂ എന്ന് അമ്മയോട് ഞാൻ പറഞ്ഞു. ‘അങ്ങനെയൊന്നും ഞാൻ ചെയ്യില്ല മോനേ’ എന്നാണ് അമ്മ പറഞ്ഞത്. പിന്നെ വേറെ വഴി ശ്രമിച്ചാണ് ഞാൻ ദിലീപേട്ടനോട് കഥപറയാൻ പോയത്. അമ്മയുടെ ശുപാർശയിൽ ഞാൻ എവിടെയെങ്കിലും എത്തണമെന്ന് അമ്മ കരുതിയില്ല. അവിടെയൊക്കെ അമ്മ ന്യൂട്രൽ ആയി നിന്നു. എന്റെ വഴി ഞാൻ സ്വയം വെട്ടണം എന്നായിരുന്നു അമ്മയുടെ ഭാവം.

എന്റെ സിനിമാ കാഴ്ചപ്പാട് ഒരുപാട് മാറിയിട്ടുണ്ട്. ഇപ്പോൾ ചെയ്ത രണ്ടു സിനിമകളും പുതിയ കാഴ്ചപ്പാടിൽ ചെയ്തതാണ്. റിയലിസ്റ്റിക് ചിന്താഗതി വിടാതെ കമേഴ്‌സ്യൽ ആയി ചെയ്ത സിനിമയാണ് ‘ജിന്ന്.’ ചതുരം റിയൽ സ്പേസിൽ നിൽക്കുന്ന നല്ലൊരു ഡ്രാമയാണ്. ജിന്ന് ഒരു ആണിനെക്കുറിച്ചാണെങ്കിൽ ചതുരം ഒരു പെണ്ണിനെക്കുറിച്ചാണ്. എങ്ങനെ ആ സ്ത്രീ വിജയിക്കുന്നു എന്നതാണ്. ജിന്ന് വളരെ രസകരമായ ഒരു ചിത്രമായിരിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

ചതുരത്തിൽ നാലു പ്രധാന കഥാപാത്രങ്ങളാണ്, സ്വാസിക, റോഷൻ, അലൻസിയർ, ശാന്തി. ഇവർ നാലുപേരും ഒന്നിനൊന്നു മെച്ചമായി അഭിനയിച്ചിട്ടുണ്ട്. അവരെക്കുറിച്ചായിരിക്കും ഇനി സിനിമാലോകം ചർച്ചചെയ്യാൻ പോകുന്നത്. ജിന്നിൽ സൗബിൻ ഞെട്ടിപ്പിച്ചു. ട്രെയിലറിൽ കണ്ടതിൽ കൂടുതൽ ആണ് സിനിമയിൽ കാണാൻ പോകുന്ന സൗബിന്റെ അഭിനയം. മലയാളത്തിൽ നല്ല താരങ്ങളും നല്ല തിരക്കഥാകൃത്തുക്കളും നല്ല സാങ്കേതികപ്രവർത്തകരും സംവിധായകരും എല്ലാമുണ്ട്. നമ്മുടെ മീഡിയത്തിന്റെ ശൈലിയാണ് മാറേണ്ടത്.

ജെല്ലിക്കെട്ട് എന്ന സിനിമ എത്രപേർക്ക് ഇഷ്ടപ്പെട്ടു എന്നറിയില്ല. പക്ഷേ നമുക്കൊരു ആവേശമായിരുന്നു. കാണുന്നവനും കാണിക്കുന്നവനും ചെയ്യുന്നവനും എല്ലാവർക്കും ആ പോത്തിനെ പിടിക്കുന്നതിന്റെ ആവേശമായിരുന്നു. അത്തരത്തിലാണ് ലിജോ ജോസ് സിനിമയെ കണ്ടത്. അത്തരത്തിലാണ് നമ്മൾ സിനിമയെ മുന്നോട്ട് കൊണ്ടുപോകേണ്ടത്. ജിന്ന് ഒരു എന്റർടെയ്നർ ആണ്, ‘ചതുരം’ എ സർട്ടിഫൈഡ് ആയ ഒരു ചിത്രമാണ്. രതിജന്യമായ ആവിഷ്ക്കാരമുള്ള ചിത്രമാണ് ചതുരം. എന്റെ അച്ഛനും പത്മരാജൻ അങ്കിളും ഒക്കെ കാണിച്ചുകൊണ്ടിരുന്നത് അനുരാഗചേഷ്ടകൾ കൂടുതലുള്ള സിനിമകളായിരുന്നു. അന്ന് അത് കാണാൻ ആളുകൾക്ക് മറ്റു വഴികളില്ലായിരുന്നു. പക്ഷേ ഇന്ന് നമ്മുടെ ഫോണിൽത്തന്നെ എല്ലാ തരത്തിലുമുള്ള ആവിഷ്കാരവും കാണാനുള്ള സാധ്യതകളുള്ളപ്പോൾ അത് സൗന്ദര്യപരമായി എത്തരത്തിൽ സിനിമയിൽ ചെയ്യാൻ കഴിയും എന്നുള്ളത് ഒരു ചലഞ്ചാണ്. എനിക്ക് അമ്മയെ അടുത്തിരുത്തി ആ സിനിമ കാണിക്കണമെങ്കിൽ അത് സൗന്ദര്യാത്മകമായി എടുത്തേ മതിയാകൂ. അപ്പോൾ അത്തരത്തിലാണ് ഞാൻ ആ സിനിമ ചെയ്തിരിക്കുന്നത്. 80–കളിൽ പത്മരാജൻ ചെയ്തതുപോലെയുള്ള സിനിമകൾ ആരും ഇപ്പോൾ ചെയ്യുന്നില്ല, ഞാൻ ഒരു ശ്രമം നടത്തി അത്രയേ ഉള്ളൂ. അത് പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് കാണാൻ കാത്തിരിക്കുന്നു.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com