ADVERTISEMENT

അനന്തമായ സാഗരം പോലെ പരന്നു കിടക്കുന്ന സഹാറ മരുഭൂമിയിൽ നിന്നുള്ള ആദ്യ വിഡിയോ പങ്കുവച്ച് പൃഥ്വിരാജ്. ‘ആടുജീവിതം’ സിനിമയുടെ അടുത്ത ഘട്ട ചിത്രീകരണത്തിന്റെ ഭാഗമായാണ് പൃഥ്വിരാജ് അൾജീരിയയിൽ എത്തിയത്. അടുത്ത നാൽപത് ദിവസത്തോളം സഹാറ മരുഭൂമിയിൽ ആയിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ആടുജീവിതത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി ജൂണിലാകും പൃഥ്വി തിരിച്ചു നാട്ടിലെത്തുക. മാർച്ച് 31 നാണ് താരം അൾജീരിയയിലേക്കു തിരിച്ചത്.

ജനഗണമന സിനിമയുടെ പ്രമോഷനിടെ പൃഥ്വി പറഞ്ഞ വാക്കുകള്‍: ‘‘നാല്‍പത് ദിവസത്തോളം അൾജീരിയയിൽ സഹാറ മരുഭൂമിയിൽ ഷൂട്ടിങ് ഉണ്ട്. അതിനു ശേഷം 35 ദിവസത്തോളം ജോർദാനിൽ വാദി റമ്മിൽ ഷൂട്ടിങ്ങുണ്ട്. മിക്കവാറും ജൂൺ മാസത്തിലേ തിരിച്ചു വരികയുള്ളൂ. ദൈവം അനുഗ്രഹിച്ച് ഇത്തവണ തിരിച്ചുവരുമ്പോൾ ആടുജീവിതം തീർത്തിട്ട് തിരിച്ചു വരാൻ സാധിക്കട്ടെ.’’

സിനിമാപ്രേമികളെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസ്സിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം. സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. സിനിമയ്ക്കായി ശരീരഭാരം കുറച്ചതിന്റെ കഷ്ടപ്പാടുകള്‍ അടുത്തകാലത്ത് ഒരഭിമുഖത്തിൽ പൃഥ്വി തുറന്നു പറഞ്ഞിരുന്നു.

‘ശരീരത്തിന് മാറ്റം വേണമെന്ന് ആടുജീവിതം എന്ന സിനിമയ്ക്ക് വേണ്ടി 2008 ല്‍ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ എനിക്കറിയാമായിരുന്നു. അത് ഞാന്‍ ചെയ്തു. അതുപോലെ ഇനി ഒരു സിനിമയ്ക്ക് വേണ്ടിയും ഞാന്‍ ചെയ്യില്ല എന്ന് തീരുമാനിച്ചതാണ്. കാരണം, എന്റെ ശരീരത്തെ വീണ്ടും അത് പോലെയാക്കുക എന്നത് അസാധ്യമാണ്. വാസ്തവത്തില്‍ ആടുജീവിതത്തിന്റെ രൂപമാറ്റം നിങ്ങളാരും കണ്ടിട്ടില്ല. അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലെ സീനുകളോ സ്റ്റില്‍സോ പുറത്ത് വന്നിട്ടില്ല. ആടുജീവിതത്തിനു ശേഷം ജോര്‍ദാനില്‍നിന്ന് തിരിച്ച് വന്നപ്പോള്‍ ഞാന്‍ ഏറ്റവും മെലിഞ്ഞിരുന്ന അവസ്ഥ കഴിഞ്ഞിരുന്നു. അവിടെ ഷൂട്ടിങ് മുടങ്ങി അകപ്പെട്ടുപോയതിനു ശേഷം ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള അവസ്ഥയാണ് നിങ്ങള്‍ കണ്ടത്. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസ്സിലാവും.’’

2020–ലായിരുന്നു പൃഥ്വിയും സംഘവും ആടുജീവിതത്തിന്റെ ജോർദാനിലെ ചിത്രീകരണത്തിനു ശേഷം തിരിച്ചെത്തിയത്. ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. ഏകദേശം രണ്ടര മാസത്തിനു ശേഷം 2020 മേയ് 22നാണ് സംഘം പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയത്. അതിനിടെ സിനിമയുടെ പ്രധാന ഭാഗങ്ങൾ ജോർദാനിൽ ചിത്രീകരിച്ചിരുന്നു. ജോർദാനിലെ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമായിരുന്നു സംഘത്തിന്റെ മടക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com