ADVERTISEMENT

'പറയുന്നതു പോലെയാകില്ല അച്ചടിച്ചു വരുന്നത്... പിന്നീട് അത് വിവാദമാകും, വിശദീകരണം നൽകേണ്ടി വരും', ഒരു ദശാബ്ദത്തിലേറെയായി മാധ്യമങ്ങൾക്കു മുമ്പിൽ വരാതിരുന്നതിന്റെ കാരണം തുറന്നു പറഞ്ഞ് തമിഴ് സൂപ്പർതാരം വിജയ്. പുതിയ ചിത്രമായ ബീസ്റ്റ് റിലീസിന് ഒരുങ്ങുന്നതിനിടയിൽ, സൺ ടിവിക്കാണ് വിജയ് തന്റെ അപൂർവ അഭിമുഖം നൽകിയത്. വ്യക്തിജീവിതം, വിശ്വാസം, വിവാദങ്ങൾ, സിനിമ എന്നിവയെക്കുറിച്ച് വിശദമായി സംസാരിച്ച വിജയ്, തന്റെ രാഷ്ട്രീയ നിലപാടുകളും സംവിധായകൻ നെൽസണുമായുള്ള അഭിമുഖത്തിൽ തുറന്നു പറഞ്ഞു. 

 

പത്തു പതിനൊന്ന് വർഷങ്ങൾക്കു മുമ്പ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതുകൊണ്ടാണ് മാധ്യമങ്ങളിൽ നിന്ന് ദീർഘമായ ഇടവേള എടുത്തതെന്ന് വിജയ് പറയുന്നു. ആ ഇടവേള 10 വർഷത്തിലധികം നീണ്ടു പോയി. അഭിമുഖങ്ങൾ നൽകാൻ സമയമില്ലാത്തതുകൊണ്ടായിരുന്നില്ല അത്തരത്തിലൊരു ഇടവേള എടുത്തത്. പറയുന്നത് കൃത്യമായി പ്രസിദ്ധീകരിക്കപ്പെടുമോ എന്ന് ഉറപ്പില്ല. അന്ന് നൽകിയ അഭിമുഖം വായിച്ചാൽ തോന്നും, ഞാൻ വലിയ അഹങ്കാരിയാണെന്ന്. എന്നെ അടുത്തറിയാവുന്നവർ പോലും അതു വായിച്ച് സംശയിച്ചു. ഒടുവിൽ ഞാൻ ഉദ്ദേശിച്ചത് അതല്ലെന്ന് അഭിമുഖം എടുത്തയാളെ വിളിച്ച് ബോധ്യപ്പെടുത്തേണ്ടി വന്നു. എല്ലായ്പ്പോഴും ഇതു നടക്കില്ലല്ലോ. അതിനുശേഷം ഓഡിയോ ലോഞ്ചിലാണ് എനിക്കു പറയാനുള്ള കാര്യങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുള്ളത്, വിജയ് വ്യക്തമാക്കി. 

 

ഉള്ളിലുള്ള കാര്യങ്ങൾ ഏറ്റവും പ്രിയപ്പെട്ടവർക്കു പോലും മുഖത്തു നിന്നു വായിച്ചെടുക്കാൻ കഴിയാറില്ലെന്ന് വിജയ് പറയുന്നു. പ്രത്യേകിച്ച് സന്തോഷമോ ദുഃഖമോ ഒന്നും മുഖത്ത് അങ്ങനെ പ്രകടമാകാറില്ല. സ്ട്രൈറ്റ് ഫെയ്സ് എന്നോ ഫ്ലാറ്റ് ഫെയ്സെന്നോ ഒക്കെ പറയാം. ജന്മനാ ഇങ്ങനെയാണ്. എനിക്കും ചില സമയങ്ങളിൽ ദേഷ്യം വരാറുണ്ട് എന്നാൽ ഞാൻ അത് പ്രകടിപ്പിക്കാറില്ല. ദേഷ്യത്തിലിരിക്കുമ്പോഴോ വെറുപ്പു മൂലമോ നമ്മൾ എടുക്കുന്ന തീരുമാനങ്ങളിൽ നിന്നാണ് മിക്ക പ്രശ്നങ്ങളും ഉണ്ടാകുന്നത് എന്നാണ് എന്റെ വിശ്വാസം. എല്ലാ കാര്യങ്ങളും ടേക്ക് ഇറ്റ് ഈസി എന്ന മനോഭാവത്തിൽ എടുത്താൽ ചെയ്യാനുള്ളത് എളുപ്പമാകും. 'ടേക്ക് ഇറ്റ് ഈസി, മെയ്ക് ഇറ്റ് ഈസി' എന്നതാണ് എന്റെ നയം, വിജയ് പുഞ്ചിരിയോടെ വെളിപ്പെടുത്തി.  

 

പ്രത്യേക മതത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ടെന്നും താനൊരു ദൈവവിശ്വാസി ആണെന്നും വിജയ് വ്യക്തമാക്കി. പള്ളിയിലും അമ്പലത്തിലും ദർഗയിലും പോകാറുണ്ട്. എല്ലായിടത്തുനിന്നും ഒരുപോലെയുള്ള ദിവ്യാനുഭൂതി അനുഭവിച്ചിട്ടുണ്ട്.  എന്റെ അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയുമാണ്. ഇരുവരും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. എങ്ങോട്ട് പോകണം, പോകരുത് എന്ന കാര്യത്തിൽ ഒരിക്കലും ഒരു നിയന്ത്രണവും അവർ നടത്തിയിട്ടില്ല.  ഞാൻ എന്റെ കുട്ടികളെയും ഇത് തന്നെയാണ്‌ പഠിപ്പിക്കുന്നത്, വിജയ് പറഞ്ഞു. 

 

മകൻ സഞ്ജയ്‍യുടെ സിനിമാപ്രവേശത്തെക്കുറിച്ചും രസകരമായ അനുഭവം വിജയ് പങ്കുവച്ചു. 'പ്രേമം സംവിധായകൻ അൽഫോൺസ് പുത്രൻ ഒരിക്കൽ എന്നെ കാണണമെന്ന് പറഞ്ഞു.  എനിക്ക് വേണ്ടി കഥ പറയാനാണ് അദ്ദേഹം വന്നതെന്നാണ് ഞാൻ കരുതിയത്. പക്ഷേ, എന്റെ മകൻ സഞ്ജയിനോട് കഥ പറയാൻ വന്നതായിരുന്നു അദ്ദേഹം. അയൽവീട്ടിലെ കുട്ടിയെ പോലെ തോന്നിക്കുന്ന തരത്തിലുള്ള ഒരു ക്യൂട്ട് പയ്യന്റെ കഥപറയുന്ന സിനിമയായിരുന്നു. സഞ്ജയ് ആ സിനിമയ്ക്ക് സമ്മതം മൂളണമെന്ന് ഞാൻ ആഗ്രഹിച്ചു. അക്കാര്യം ഞാൻ അവനോട് പറയുകയും ചെയ്തിരുന്നു. പക്ഷേ, സിനിമ കുറച്ചു കഴിഞ്ഞു മതിയെന്നായിരുന്നു അവന്റെ നിലപാട്. സഞ്ജയ് ക്യാമറയ്ക്ക് മുമ്പിലാണോ പിന്നിലാണോ വരാൻ പോകുന്നതെന്ന് എനിക്ക് അറിയില്ല. എന്തു തിരഞ്ഞെടുത്താലും ഞാൻ ഹാപ്പിയാണ്,' വിജയ് പറഞ്ഞു. 

 

'കുറച്ച് പോക്കിരി, കുറച്ച് ബീസ്റ്റ്... എന്നാൽ എല്ലാവരുടെയും ചങ്ങാതി. അതാണ് ഞാൻ'- യഥാർത്ഥ ജീവിതത്തിലെ വിജയ്‍യെ ആരാധകർക്ക് പരിചയപ്പെടുത്തിക്കൊണ്ട് താരം പറഞ്ഞു. അച്ഛനെക്കുറിച്ചും അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ചും അഭിമുഖത്തിൽ വിജയ് തുറന്നു പറഞ്ഞു. അച്ഛൻ എന്നു പറയുന്നത് ദൈവത്തെപ്പോലെയാണ്. പക്ഷേ, ഒരു വ്യത്യാസമുണ്ട്. അച്ഛനെ നമുക്ക് കാണാം... ദൈവത്തെ കാണാൻ കഴിയില്ല. ഒരു കുടുംബത്തിന്റെ വേരാണ് അച്ഛൻ. പലരും മരത്തിലെ പൂക്കളും ഫലങ്ങളും മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. യഥാർത്ഥത്തിൽ ആ മരത്തിന്റെ ശക്തി അതിന്റെ വേരുകളാണ്, വിജയ് പറഞ്ഞു. 

 

'ദൈവം ഇച്ഛിച്ചാൽ' താൻ രാഷ്ട്രീയത്തിൽ വരുമെന്ന് രജനീകാന്തിന്റെ ശൈലി കടമെടുത്തു വിജയ് വ്യക്തമാക്കി. “ഇന്ന് എന്റെ ആരാധകർ ആഗ്രഹിക്കുന്നത് ഞാൻ ദളപതി (സിനിമാ താരം) ആകണമെന്നാണ്. നാളെ ഞാൻ തലൈവൻ (നേതാവ്) ആകണമെന്ന് അവർ ആഗ്രഹിക്കുന്നുവെങ്കിൽ അങ്ങനെയാകട്ടെ," വിജയ് പുഞ്ചിരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com