ADVERTISEMENT

അനശ്വര തിരക്കഥാകൃത്ത് ജോൺ പോൾ അവസാനമെഴുതിയ തിരക്കഥയായിരുന്നു ‘പ്രണയമീനുകളുടെ കടൽ’. പത്ത് വർഷത്തിനു ശേഷം അദ്ദേഹം എഴുതിയ തിരക്കഥ കൂടിയായിരുന്നു ഇത്. പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഏറെ നാളുകൾക്കു ശേഷം ജോൺ പോൾ ഒരു സിനിമയ്ക്കു തിരക്കഥ എഴുതിയത്. എന്തുകൊണ്ട് ഈ ഇടവേള വന്നു എന്നതിനെക്കുറിച്ച് 2019–ൽ നൽകിയ അഭിമുഖത്തിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ.

 

∙ എന്തിനായിരുന്നു മലയാള സിനിമയിൽ നിന്ന് ഇത്രയും നീണ്ട അവധി? 

 

ഞാൻ സിനിമയിൽ നിന്നല്ല സാംസ്‌കാരിക ജീവിതം തുടങ്ങിയത്. എഴുത്തിന്റെ വഴിയിലെങ്ങോ ഞാൻ ചെന്നുപെട്ട ഇടമാണ് സിനിമ. പേന കയ്യിലെടുത്തതു സിനിമയ്ക്കു വേണ്ടി മാത്രമല്ല. അതുകൊണ്ട് സിനിമ എന്നിൽ നിന്നു മാറിനിന്നപ്പോൾ ഞാൻ ശൂന്യതയിലേക്കല്ല പോയത്. ഒരുപാട് ഗവേഷണങ്ങൾക്കും ഇതരവിഷയങ്ങൾ എഴുതുന്നതിനും ഇക്കാലത്ത് സാധിച്ചു എന്നതു സംതൃപ്തി നൽകുന്നതാണ്. മാധ്യമ വിദ്യാർഥികൾക്കു സിനിമ പറഞ്ഞുകൊടുക്കാൻ സാധിച്ചു. ഒട്ടേറെ യുവസംവിധായകരുടെ സിനിമാ ചർച്ചകൾക്ക് ഊർജമാകാൻ സാധിച്ചു.

 

∙ ഇത്രയും നാൾ സിനിമ എഴുതാതിരുന്നത് വീർപ്പുമുട്ടൽ ഉണ്ടാക്കിയില്ലേ?

 

സിനിമയിലേക്ക് ഏറെ ആഗ്രഹത്തോടെയാണ് നമ്മൾ വരുന്നത്. വന്നു കഴിയുമ്പോൾ നമ്മൾ ഇവിടെ ഉണ്ട് എന്നു സ്ഥാപിച്ചെടുക്കുന്നതിനുള്ള ത്വര വരും. മുഴുവൻ സമയ എഴുത്തുകാരനാകുമ്പോൾ തരംതിരിച്ചുള്ള ഒരു എഴുത്ത് നടക്കാതെ വരും. അങ്ങനെയാണ് ഞാൻ എഴുതേണ്ടിയിരുന്നില്ല എന്നു പലരും പറയുന്ന സിനിമകൾ ഉണ്ടായത്. സിനിമയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു കഴിയുമ്പോൾ സിനിമ എഴുതാതിരിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് ഉണ്ടാകും. ആ സ്വാതന്ത്ര്യം ഈ പത്തുവർഷം ആർഭാടപൂർവം ആസ്വദിച്ചവനാണ് ഞാൻ.

 

∙ ഈ വർഷങ്ങളിൽ സിനിമ എഴുതാൻ ബാഹ്യ സമ്മർദങ്ങളുണ്ടായിരുന്നോ? 

 

പലരും തിരക്കഥാ ചർച്ചകൾക്കായി വരുമായിരുന്നു. നമുക്കു പറ്റിയ വിഷയങ്ങളല്ലാതിരുന്നതിനാൽ ഒഴിവാക്കി. സിനിമ സാമ്പത്തികം ഉണ്ടാക്കാനുള്ള ഒരു കുറുക്കുവഴിയായി ഞാൻ കണ്ടിട്ടില്ല. ഇത്രയും സിനിമകൾ ചെയ്തിട്ടും ഈ എഴുപതാം വയസ്സിൽ ഒരു വാടകവീട്ടിൽ കഴിയുന്നു എന്നു പറയുന്നതിൽ ഒരു കുറ്റബോധമോ ലജ്ജയോ എനിക്കില്ല.

 

∙ സിനിമ എഴുത്ത് ഇല്ലാതായപ്പോൾ ഉപജീവനത്തെക്കുറിച്ചു പേടിയുണ്ടായിരുന്നോ? 

 

നമ്മളെ മറ്റൊന്നിനും കൊള്ളാതാകുമ്പോഴല്ലേ അത്തരം പേടിയുടെ ആവശ്യമുള്ളൂ. സിനിമ ഇല്ലാതായപ്പോൾ ഞാൻ മാധ്യമപ്രവർത്തനത്തിലേക്കും അധ്യാപനത്തിലേക്കും തിരിഞ്ഞു. എത്രയോ പുസ്തകങ്ങൾ എഴുതി. സിനിമയിൽ എഴുതിയതിനേക്കാൾ എത്രയോ ഇരട്ടി ഈ കാലത്ത് ഞാൻ മറ്റു വിഷയങ്ങളെക്കുറിച്ച് എഴുതി. ഞാൻ ജീവിതം തന്നെയാണ് എഴുതിപ്പോന്നത്. അതിൽനിന്നു കിട്ടുന്ന വരുമാനം കൊണ്ടും ജീവിച്ചുപോകാമെന്ന് എനിക്കു മനസിലായി.

 

∙ ജോൺ പോൾ എഴുത്ത് നിർത്തിയ കാലത്തെ സിനിമയല്ല ഇന്നത്തെ സിനിമ 

 

ഞാൻ സിനിമയ്‌ക്കൊപ്പം ഉണ്ടായിരുന്നല്ലോ. ഈ മാറ്റം ഞാൻ മറ്റാരേക്കാളും നന്നായി മനസിലാക്കുന്നുണ്ട്. വളരെ പോസിറ്റീവ് ആയിട്ടു തന്നെ. നമ്മളാണ് ശരി, പുതിയ തലമുറയ്ക്ക് എടുത്തുചാട്ടമാണ് എന്ന നിലപാട് ശരിയല്ല. അവരിൽനിന്നും നമുക്ക് ഒട്ടേറെ പഠിക്കാനുണ്ട്. പക്ഷേ, ദുഃഖിപ്പിക്കുന്നൊരു ഘടകം, സിനിമാക്കാർക്ക് പരസ്പരം ഉണ്ടായിരുന്ന ഒരു പാരസ്പര്യം ഇന്ന് ഇല്ല എന്നതാണ്. 

 

∙ കമലിനോടൊപ്പമുള്ള പുതിയ ചിത്രം സംഭവിക്കാൻ കാരണം?

 

പരിചയക്കാരനായ ഒരു നിർമാതാവിനു വേണ്ടി ചിത്രം ചെയ്യാൻ കമലിനോട് റെക്കമൻഡ് ചെയ്യാനാണ് ഞാൻ പോയത്. എന്നാൽ തിരക്കഥയും ഞാൻ തന്നെ ചെയ്യണമെന്ന് അദ്ദേഹം നിർബന്ധിച്ചു. കമൽ എനിക്ക് അടുത്തൊരു ബന്ധുവിനെ പോലെ പ്രിയപ്പെട്ട ഒരാളാണ്. ഇതു കമലിന്റെ 49–ാമത്തെ ചിത്രമാണ്. ലക്ഷദ്വീപ് ആണ് ചിത്രത്തിന്റെ പശ്ചാത്തലം. കഥ കമലിന്റേതാണ്. തിരക്കഥയിലും അദ്ദേഹത്തിന്റെ സജീവ പങ്കാളിത്തമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com