അതിജീവിതയുടെ പേര് വെളിപ്പെടുത്തി; ലൈവ് വിഡിയോ നീക്കം ചെയ്ത് വിജയ് ബാബു
Mail This Article
യുവനടിയുടെ ലൈംഗിക പീഡന പരാതിയില്‍ നിർമാതാവ് വിജയ് ബാബുവിനെതിരെ കുരുക്കു മുറുകുന്നു. ബലാത്സംഗം ചെയ്തുവെന്ന നടിയുടെ പരാതിയിൽ കേസെടുത്തതിനു പുറമെ അതിജീവിതയുടെ പേരു വെളിപ്പെടുത്തിയതിനും പൊലീസ് കേസ് എടുത്തിരുന്നു. ഇതോടെ പരാതിക്കാരിക്കെതിരെയിട്ട വിഡിയോ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നും താരം നീക്കം ചെയ്തു.
വിജയ് ബാബു ഒളിവിലാണെന്ന് പൊലീസ് പറയുന്നത്. വിദേശത്തേക്കു കടക്കാനുള്ള സാധ്യത പരിഗണിച്ച് പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കി. ഒളിവിൽ പോയ വിജയ് ബാബു മുൻകൂർ ജാമ്യത്തിനുള്ള നീക്കം തുടങ്ങിയതായും വിവരമുണ്ട്. വൈകാതെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും. മുതിര്‍ന്ന അഭിഭാഷകരുമായി വിജയ് ബാബു ആശയവിനിമയം നടത്തിയിട്ടുണ്ട്.
പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇവരുടെ വൈദ്യ പരിശോധനയും നടത്തിയിരുന്നു. പരാതിയില്‍ പ്രഥമദ്യഷ്ട്യ കഴമ്പുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വിജയ് ബാബുവിനെ ചോദ്യം ചെയ്യന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണു കണക്കുകൂട്ടല്‍.