‘എന്തൊരു മാറ്റം’; ക്യാബിൻ ക്രൂവിൽ നിന്ന് തെന്നിന്ത്യയിലെ മുൻനിര നടനിലേയ്ക്ക്
Mail This Article
നടൻ ഹരീഷ് ഉത്തമൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച. ക്യാബിൻ ക്രൂവിൽ നിന്നും തെന്നിന്ത്യയിലെ മുൻനിര അഭിനേതാവായി മാറിയ തന്റെ പരിണാമത്തെക്കുറിച്ചായിരുന്നു ഹരീഷിന് പറയാനുണ്ടായിരുന്നത്.
പാരമൗണ്ട് എയർവേയ്സിൽ ക്യാബിൻ ക്രൂ ആയി ജോലി ചെയ്തു വരുന്നതിനിടെ പകർത്തിയ ഒരു ചിത്രവും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയപ്പോഴുണ്ടായ തന്റെ മാറ്റം വ്യക്തമാക്കുന്ന മറ്റൊരു ചിത്രവും ഹരീഷ് പോസ്റ്റ് ചെയ്തു. ഒരു കാര്യം ആഗ്രഹിച്ച് അതിനായി പ്രവർത്തിച്ചാൽ ഈ ലോകം മുഴുവൻ അതിനായി കൂടെ നിൽക്കും എന്ന് ഹരീഷ് കുറിക്കുന്നു.
കോയമ്പത്തൂരിലെ മലയാളി കുടുംബത്തിൽ ജനിച്ച ഹരീഷ് പഠനത്തിനുശേഷം പാരമൗണ്ട് എയർവേയ്സ്, ബ്രിട്ടിഷ് എയർവേയ്സ് എന്നീ കമ്പനികളിൽ ക്യാബിൻ ക്രൂ ആയി ജോലി ചെയ്തിട്ടുണ്ട്.
സൂര്യ പ്രഭാകരൻ സംവിധാനം ചെയ്ത താ എന്ന തമിഴ് സിനിമയിൽ നായകനായി അഭിനയത്തിൽ തുടക്കം. ആ വർഷം തന്നെ ഗൗരവം എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചു. 2011 -ൽ മുംബൈ പൊലീസ് എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തി. തുടർന്ന് മായാനദി, കോടതിസമക്ഷം ബാലൻ വക്കീൽ, കൽക്കി, കാസിമിന്റെ കടൽ എന്നീ അഞ്ച് മലയാള സിനിമകളിൽ അഭിനയിച്ചു.
പിസാസ്, തനി ഒരുവൻ, തൊടരി, കവചം. നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ, വിനയ വിധേയ രാമ എന്നിവയുൾപ്പെടെ അൻപതിലധികം തമിഴ്, തെലുങ്കു് സിനിമകളിൽ ഹരീഷ് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ‘ഭീഷ്മ പർവം’ ആണ് ഹരീഷിന്റേതായി അവസാനം റിലീസ് ചെയ്ത സിനിമ.