മാണിക്യത്തിന്റെ സഹോദരനായി മമ്മൂട്ടിക്കൊപ്പം എത്തി; പുഴുവിലെ കുട്ടപ്പൻ
Mail This Article
പുഴുവിൽ മമ്മൂട്ടിക്കൊപ്പം തന്നെ കയ്യടി നേടുകയാണ് കുട്ടപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച എരഞ്ഞിക്കൽ ശശി. സിനിമയില്‍ നാടകകലാകാരനായി വേഷമിട്ട ശശി ജീവിതത്തിലും നാടകത്തിലൂടെത്തന്നെ അറിയപ്പെടുന്ന വ്യക്തിയാണ്. അങ്ങനെയൊരു നാടകത്തിൽ നിന്നാണ് തിരക്കഥാകൃത്തായ ഹർഷാദ് ഇദ്ദേഹത്തെ ഈ ചിത്രത്തിലേക്കു തിരഞ്ഞെടുക്കുന്നതും. ആ കഥ ഹർഷാദ് തന്നെ പറയുന്നു:
‘‘അപ്പുണ്ണി ശശി എന്ന എരഞ്ഞിക്കല്‍ ശശി. അറിയപ്പെടുന്ന നാടകനടന്‍. ജയപ്രകാശ് കുളൂര്‍, എ.ശാന്തകുമാര്‍ അടക്കമുള്ള പ്രതിഭകളുടെ നാടകങ്ങളിലൂടെ നാടകലോകത്തേക്ക് വന്നു. കുളൂര്‍ മാഷിന്റെ അപ്പുണ്ണികളുടെ റേഡിയോ, അപ്പുണ്ണികളുടെ നാളെ എന്നീ നാടകങ്ങളിലൂടെ ഇന്ത്യയിലും വിദേശങ്ങളിലുമായി നാലായിരത്തിലധികം വേദികളില്‍ നിറഞ്ഞാടിയ കലാകാരന്‍. കുളൂര്‍ മാഷിന്റെ തന്നെ ശിക്ഷണത്തില്‍ തിരഞ്ഞെടുപ്പ് എന്ന ഒറ്റയാള്‍ നാടകത്തില്‍ ഒരേ സമയം രണ്ട് കഥാപാത്രങ്ങളായി കാണികളെ അമ്പരിപ്പിച്ച നടന്‍.
സംവിധായകന്‍ രഞ്ജിത്തിന്റെ ‘പാലേരിമാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിലെ മാണിക്യത്തിന്റെ സഹോദരനായി സിനിമയിലെ ശ്രദ്ധേയ സാന്നിധ്യം. തുടര്‍ന്ന് ചെറുതും വലുതുമായ 86 സിനിമാ കഥാപാത്രങ്ങള്‍. രഞ്ജിത്തിന്റെ തന്നെ ‘ഞാന്‍’ എന്ന സിനിമയിലെ പ്രകടനത്തിന് കേരള സാമൂഹിക ക്ഷേമ വകുപ്പിന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ്, ശാന്താദേവി പുരസ്‌കാരം എന്നിവ ലഭിച്ചു.
പണ്ട് കോഴിക്കോട് ടൗണ്‍ഹാളില്‍ വച്ച് അപ്പുണ്ണികളുടെ റേഡിയോ കണ്ട അന്ന് ശ്രദ്ധിച്ചതാണ് ഇദ്ദേഹത്തെ. ശിവദാസ് പൊയിൽകാവിന്റെ സംവിധാനത്തിൽ ഇദ്ദേഹം ചെയ്ത ചക്കരപ്പന്തൽ എന്നൊരു ഒറ്റയാൾ നാടകമുണ്ട്. ഒറ്റയ്ക്ക് നാല് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആ നാടകം കാണാന്‍ ഇടയായതോടെയാണ് അപ്പുണ്ണി ശശി പുഴുവിലെ ബി.ആർ. കുട്ടപ്പൻ എന്ന സുപ്രധാന വേഷത്തിലേക്ക് എത്തിച്ചേരുന്നത്.’’