കാൻ ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ
Mail This Article
75ാമത് കാൻ ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ. കമൽഹാസൻ, എ.ആർ. റഹ്മാൻ, മാധവൻ, പാ. രഞ്ജിത്ത്, നവാസുദ്ദീൻ സിദ്ദീഖി, അഭിഷേക് ബച്ചൻ, ഐശ്വര്യ റായി, ദീപിക പദുക്കോൺ, ഹിന ഖാൻ, പൂജാ ഹെഗ്‌ഡെ, അദിതി റാവു ഹൈദരി, നയൻതാര എന്നിവരടക്കം നിരവധി ഇന്ത്യൻ താരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഫ്രാൻസിൽ എത്തിയിരിക്കുന്നത്.
ആർ. മാധവൻ സംവിധാനം ചെയ്ത റോക്കട്രി- ദ് നമ്പി ഇഫക്ടിന്റെ വേൾഡ് പ്രീമിയർ മെയ് 19ന് കാൻ ഫിലിം ഫെസ്റ്റിവലിൽ നടക്കും. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻറെ ജീവിതം ആസ്പദമാക്കിയ ചിത്രമാണ് റോക്കട്രി.
ജയരാജ് സംവിധാനം ചെയ്ത നിറയെ തത്തകളുള്ള മരം, നിഖിൽ മഹാജൻ സംവിധാനം ചെയ്ത മറാഠി ചിത്രമായ ഗോദാവരി, ശങ്കർ ശ്രീകുമാർ സംവിധാനം ചെയ്ത ഹിന്ദി ചിത്രമായ ആൽഫ ബീറ്റ ഗാമ, ബിശ്വജിത്ത് ബോറെ സംവിധാനം ചെയ്ത മിഷിങ് ഭാഷയിലുള്ള ബൂംബാറൈഡ്, അചൽ മിശ്ര സംവിധാനം ചെയ്ത ഹിന്ദി ചിത്രം ധുയിൻ എന്നിവയും കാനിൽ പ്രദർശനത്തിനുണ്ട്.
മേയ് 17 മുതൽ 28 വരെ നടക്കുന്ന കാൻസ് ഫിലിം ഫെസ്റ്റിവലിന്റെ എട്ടംഗ ജൂറിയിൽ ബോളിവുഡ് താരം ദീപിക പദുകോണും ഉണ്ട്. ഷൗനക് സെന്നിന്റെ ഡോക്യുമെന്ററി ഓൾ ദാറ്റ് ബ്രീത്ത് ആണ് പ്രധാന മേളയിലെ ഇന്ത്യയുടെ ഏക സിനിമ പ്രാതിനിധ്യം. . സിനിമ ഗാലയിൽ സത്യജിത് റേയുടെ അപൂർവ ചിത്രമായ പ്രതിധ്വന്തിയുടെ പുതിയ പതിപ്പും എക്സ്ക്ലൂസിവ് സ്ക്രീനിങിൽ അവതരിപ്പിക്കും.
ഇന്ത്യ-ഫ്രഞ്ച് നയതന്ത്ര സഹകരണം 75 വർഷം പിന്നിടുന്ന അവസരത്തിൽ, ചലച്ചിത്രമേളയിൽ ഇന്ത്യയ്ക്ക് കൺട്രി ഓഫ് ഓണർ ബഹുമതി നൽകിയിട്ടുണ്ട്. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു രാജ്യത്തെ ആദരിക്കുന്നത്. ഇന്ത്യൻ സിനിമയെയും സംസ്കാരത്തെയും പാരമ്പര്യത്തെയും പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.