ADVERTISEMENT

ജീവിതത്തിൽ സമാധാനം വേണമെന്നുള്ളതുകൊണ്ടാണ് അവിവാഹിതയായി തുടരുന്നതെന്ന് നടിയും അവതാരകയുമായ സുബി സുരേഷ്. പ്രേമവിവാഹമാണ് താൻ ആഗ്രഹിക്കുന്നത്. ഒരാളെ പ്രണയിച്ചിരുന്നു. പക്ഷേ വീട്ടുകാരുമായുള്ള ബന്ധം നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട് അത് പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കുകയായിരുന്നു. പിന്നീടൊരിക്കലും ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്താനായില്ല. അതുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്നും സുബി സുരേഷ് പറഞ്ഞു. മഴവില്‍ മനോരമയിൽ ജഗദീഷ് അവതാരകനായി എത്തുന്ന ‘പണം തരും പടം’ എന്ന പരിപാടിയിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

‘‘ജീവിതത്തിൽ സമാധാനം വേണമെന്നുള്ളതുകൊണ്ടാണ് അവിവാഹിതയായി തുടരുന്നത്. വിവാഹം കഴിച്ചാൽ സമാധാനം പോകും എന്നല്ല. എനിക്ക് പ്രേമവിവാഹത്തോടാണ് താൽപര്യം. ഒരു പ്രണയം ഉണ്ടായിരുന്നു. വീട്ടുകാർക്കെല്ലാം അറിയാവുന്ന ആളാണ്. അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ല എന്ന് തോന്നിയപ്പോൾ പരസ്പര ധാരണയിൽ പിരിയുകയായിരുന്നു. ആദ്യം ഞാൻ തന്നെയാണ് അതു തിരിച്ചറിഞ്ഞത്. എന്റെ വീട്ടിൽ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്റെ വരുമാനം കൊണ്ടാണ് ഞങ്ങൾ കഴിഞ്ഞിരുന്നത്. ആ സമയത്ത് ഞാൻ പ്രണയിക്കുന്ന ആൾ ചോദിച്ചത്, ‘അമ്മ ചെറുപ്പമല്ലേ, അമ്മയ്ക്ക് എന്തെങ്കിലും ജോലിക്കു പൊയ്ക്കൂടേ, ഞാൻ വേണമെങ്കിൽ ഒരു ജോലി ശരിയാക്കാം’ എന്നാണ്. ഞാൻ ആലോചിച്ചപ്പോൾ, എന്നെ വളരെ കഷ്ടപ്പെട്ടു വളർത്തിയതാണ് അമ്മ. ആ അമ്മ ഈ പ്രായത്തിൽ ഒരു ജോലിക്കു പോയി അധ്വാനിച്ച് കൊണ്ടുവന്നിട്ട് എനിക്കു കഴിക്കേണ്ട ആവശ്യമില്ല. അന്നു തൊട്ട് ഞാൻ ആ ബന്ധത്തെക്കുറിച്ച് പുനരാലോചിക്കാൻ തുടങ്ങി.

അതൊരു ഡീപ് റിലേഷൻ ഒന്നും ആയിരുന്നില്ല. പുള്ളിക്കാരൻ പ്രൊപ്പോസ് ചെയ്തു, എനിക്ക് കൊള്ളാമെന്നു തോന്നി. നല്ല ഒരു ജോലിയും ഉണ്ടായിരുന്നു. വിവാഹം കഴിച്ചിരുന്നെങ്കിൽ എന്നെ നന്നായി നോക്കിയേനെ. പക്ഷേ എന്റെ വീടുമായുള്ള ബന്ധം നഷ്ടപ്പെടുമായിരുന്നു. അടുത്താണെങ്കിൽ ഇടയ്ക്ക് വന്നു കാണുകയെങ്കിലും ചെയ്യാം. എനിക്ക് അമ്മയെ വിട്ടിട്ടു നിൽക്കാൻ കഴിയില്ല. ആ ഒരു കാരണം കൊണ്ട് ഞങ്ങൾ പിരിയുകയായിരുന്നു. അന്ന് പ്രേമിക്കാൻ വീട്ടിൽ ലൈസൻസൊന്നും തന്നിട്ടില്ലായിരുന്നു.

ഇപ്പോൾ വീട്ടുകാർ പറയുന്നുണ്ട്, ‘നിന്റെ വിവാഹം ഞങ്ങളുടെ സ്വപ്നമാണ്. നിനക്കിഷ്ടപ്പെട്ട ഒരാളെ തിരഞ്ഞെടുത്തോളൂ, ജാതിയും മതവും ഒന്നും പ്രശ്നമല്ല’ എന്ന്. പക്ഷേ ലൈസൻസ് കിട്ടിയതിൽ പിന്നെ എനിക്ക് പ്രേമം വരുന്നില്ല. എന്റെ പ്രേമത്തിന്റെ ക്ലച്ച് അടിച്ചുപോയെന്നു തോന്നുന്നു. പക്ഷേ വിധി എന്നൊന്നുണ്ട്, നാളെ ഒരാളെ കണ്ടെത്തിക്കൂടെന്നില്ല. ഒന്നുരണ്ടു പ്രൊപോസൽ വന്നിരുന്നു, പക്ഷേ എനിക്ക് ഒന്നും ഇഷ്‌പ്പെട്ടില്ല. കാരണം എനിക്ക് പ്രേമിച്ചു തന്നെ വിവാഹം കഴിക്കണം എന്നുണ്ട്.’’–സുബി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com