തങ്കം സിനിമ ചർച്ചയ്ക്കിടെ ട്വിസ്റ്റോട് ട്വിസ്റ്റ്; അണിയറക്കാർക്കെല്ലാം പുരസ്കാരം
Mail This Article
സഹീദ് അരാഫത്ത് സംവിധാനം ചെയ്യുന്ന തങ്കം എന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനു മുന്നോടിയായി തൃശൂരിലെ ഹോട്ടലിൽ ഒത്തുകൂടിയവർക്ക് സർപ്രൈസായി സംസ്ഥാന പുരസ്കാര പ്രഖ്യാപനം. തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ, സംവിധായകരായ ദിലീഷ് പോത്തൻ, വിനീത് ശ്രീനിവാസൻ, അഭിനേതാക്കളായ ബിജു മേനോൻ, ഉണ്ണിമായ കലാസംവിധായകനായ ഗോകുൽദാസ് എന്നിവരാണ് തങ്കം സിനിമയ്ക്കായി ഒത്തു കൂടിയിരുന്നത്. സംസ്ഥാന പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ഇവർക്കെല്ലാം പുരസ്കാരം ലഭിച്ചത് അപ്രതീക്ഷിത സന്തോഷമായി. ഒരുമിച്ചിരിക്കുമ്പോൾ തന്നെ പുരസ്കാരം ലഭിച്ചതിന്റെ ആകസ്മികത മറച്ചുവയ്ക്കാതെ അവർ ഹൃദയം തുറന്നു പുഞ്ചിരിച്ചു.
'അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ട്. ഒത്തുചേർന്നുള്ള കൂട്ടായ്മയുടെ ഫലമാണ് ഈ നേട്ടം', പുരസ്കാരനേട്ടം അറിഞ്ഞെത്തിയ മാധ്യമങ്ങളോട് അവർ പ്രതികരിച്ചു. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ജോജിയിലൂടെ ശ്യം പുഷ്കരൻ നേടിയപ്പോൾ അതേ ചിത്രത്തിലൂടെ ദിലീഷ് പോത്തൻ മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. ജോജിയിലെ അഭിനയത്തിനാണ് ഉണ്ണിമായ പ്രസാദിന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം തേടിയെത്തിയത്. അതോടൊപ്പം, ഒരേ വർഷം സംസ്ഥാന പുരസ്കാരം നേടുന്ന ദമ്പതികളായി ശ്യാം പുഷ്കരനും ഉണ്ണിമായയും.
ഹൃദയമാണ് വിനീത് ശ്രീനിവാസനെ പുരസ്കാരനേട്ടത്തിന് അർഹനാക്കിയത്. 2021ലെ മികച്ച ജനപ്രിയ ചിത്രമായി വിനീത് ശ്രീനിവാസന്റെ ഹൃദയം. തുറമുഖത്തിലെ കലാസംവിധാന മികവാണ് ഗോകുൽദാസിനെ പുരസ്കാരനേട്ടത്തിലേക്ക് എത്തിച്ചത്. എന്തായാലും 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച ആറു പേർ ഒരുമിക്കുന്ന ചിത്രമെന്ന ഖ്യാതി സഹീദ് അരാഫത്തിന്റെ തങ്കത്തിന് സ്വന്തം.