നിർമാതാവ് കേസിൽ പെട്ടത് സ്വാധീനിച്ചില്ല: ‘ഹോം’ വിവാദത്തിൽ ജൂറി ചെയർമാൻ
Mail This Article
‘ഹോം’ സിനിമയുടെ നിർമാതാവ് പീഡനക്കേസിൽപെട്ട വിവരം ഇന്നാണ് അറിയുന്നതെന്നും ആ വിവാദം സംസ്ഥാന സിനിമ അവാർഡ് നിർണയത്തെ സ്വാധീനിച്ചിട്ടില്ലെന്നും ജൂറി ചെയർമാൻ സയിദ് അഖ്തർ മിർസ പറഞ്ഞു.
മികച്ച നടനെ തിരഞ്ഞെടുക്കുക വലിയ ബുദ്ധിമുട്ടായിരുന്നു. രണ്ടു വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളെ അസാമാന്യ മികവോടെയാണു ബിജു മേനോനും ജോജു ജോർജും അവതരിപ്പിച്ചത് – മിർസ പറഞ്ഞു.
‘ഹോം’ അവസാന റൗണ്ട് വരെ എത്തിയിരുന്നു. ഇന്ദ്രൻസ്, മഞ്ജു പിള്ള എന്നിവർക്ക് അവാർഡ് ലഭിക്കുമെന്നു പ്രതീക്ഷിച്ചതുമാണ്. എന്നാൽ ഈ സിനിമ തഴയപ്പെട്ടു. ഒരു അവാർഡ് പോലും നൽകിയില്ല. ഡോ. കെ.ഗോപിനാഥൻ, സുന്ദർദാസ്, ബോംബെ ജയശ്രീ, സുരേഷ് ത്രിവേണി, ഹരീന്ദ്രനാഥ് ദ്വാരക് വാര്യർ, ഫൗസിയ ഫാത്തിമ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
കലാമേന്മയുള്ള മികച്ച ജനപ്രിയ സിനിമ നിർണയിക്കുന്നതിനു ഭാവിയിൽ ഒടിടി റിലീസുകളെയും പരിഗണിക്കണമെന്നു ജൂറി നിർദേശിച്ചു. മറ്റു പ്രധാന ശുപാർശകൾ: സ്ത്രീ – ട്രാൻസ്െജൻഡർ പ്രത്യേക അവാർഡ് എന്ന ശീർഷകം സാമൂഹികമായ സ്വീകാര്യത പ്രതിഫലിപ്പിക്കുന്ന തരത്തിൽ മാറ്റണം, ആക്‌ഷൻ കൊറിയോഗ്രഫിക്കു പുരസ്കാരമാകാം, കുട്ടികളുടെ ചിത്രങ്ങൾ നിലവാരം പുലർത്തുന്നില്ലെങ്കിൽ അവാർഡിനു പരിഗണിക്കാതിരിക്കണം.