ADVERTISEMENT

ജയസൂര്യയെ നായകനാക്കി പുതുമുഖ സംവിധായകൻ അഭിജിത് ജോസഫ് സംവിധാനം ചെയ്ത ജോൺ ലൂഥർ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കഥയുടെ കെട്ടുറപ്പും മേക്കിങ്ങിന്റെ മികവും ഇതുവരെ ചെയ്തതിൽനിന്നു വ്യത്യസ്തമായൊരു പൊലീസ് ഓഫിസറിലേക്കുള്ള ജയസൂര്യയുടെ പകർന്നാട്ടവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. യുഎഇ സര്‍ക്കാര്‍ നൽകുന്ന ഗോൾഡൻ വീസ സ്വീകരിക്കാനായി ദുബായിൽ എത്തിയ ജയസൂര്യ ഇരട്ടി സന്തോഷത്തിലാണ്.

 

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ജോൺ ലൂഥറിനെപ്പറ്റി പറഞ്ഞ അഭിപ്രായമാണ് കാരണം. മോഹൻലാൽ കുടുംബസമേതം ചിത്രം കാണുകയും വളരെ നല്ല അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്തത് ചിത്രത്തിന് കിട്ടിയ ആദ്യ പുരസ്‌കാരമായി കാണുന്നുവെന്ന് ജയസൂര്യ മനോരമ ഓൺലൈനിനോട് പറഞ്ഞു. ജോൺ ലൂഥറിനെ സ്വീകരിച്ച പ്രേക്ഷകരോടുള്ള നന്ദി പങ്കുവയ്ക്കാനും ജയസൂര്യ മറന്നില്ല....

ജോൺ ലൂഥറിനു കിട്ടിയ ആദ്യ പുരസ്കാരം

ജയസൂര്യ-Jayasurya

ജോൺ ലൂഥർ കണ്ടിട്ട് ലാലേട്ടനും സുചിത്രച്ചേച്ചിയും ഒരുമിച്ചു വിളിച്ചു നല്ല അഭിപ്രായം പറഞ്ഞു എന്നുള്ളത് ചിത്രത്തിന് കിട്ടിയ വലിയൊരു അംഗീകാരമാണ്. സുചിത്രച്ചേച്ചി എന്റെ എല്ലാ ചിത്രങ്ങളും കാണാറുണ്ട് എന്നത് എന്റെ സ്വകാര്യ സന്തോഷമാണ്. അവർക്ക് വീട്ടിൽ തിയറ്ററുണ്ട്. ലാലേട്ടനും മമ്മൂക്കയുമൊക്കെ വീട്ടിലെ തിയറ്ററിലാണ് ചിത്രം കാണുന്നത്. ഇന്നലെ ചേച്ചി വിളിച്ചിട്ട്, ‘‘പടം കണ്ടു, ഒരുപാടിഷ്ടമായി’’ എന്നു പറഞ്ഞു. ഞാൻ, ‘‘താങ്ക്യൂ ചേച്ചി’’ എന്നുപറഞ്ഞപ്പോൾ, ഒരു മിനിറ്റ്, ഏട്ടൻ ഇവിടെ ഉണ്ട്’’ എന്നു പറഞ്ഞു ലാലേട്ടന് ഫോൺ കൊടുത്തു. അദ്ദേഹം ഫോൺ വാങ്ങി ‘‘മോനെ, ജോൺ ലൂഥർ കണ്ടു നന്നായിരിക്കുന്നു, നന്നായി ഷൂട്ട് ചെയ്തിട്ടുണ്ട്, നീ അസലായിരിക്കുന്നു ഒരുപാടിഷ്ടമായി’’ എന്നുപറഞ്ഞു.

സിനിമയിൽ ഇത്രത്തോളം എക്സ്പീരിയൻസ് ഉള്ള, അഭിനയത്തിന്റെ എല്ലാ മേഖലകളും സ്പർശിച്ചിട്ടുള്ള ലാലേട്ടൻ എന്നെ വിളിച്ച് ഇത്തരം ഒരു അഭിപ്രായം പറഞ്ഞത് ഈ സിനിമയ്ക്കു കിട്ടിയ ഏറ്റവും വലിയ അവാർഡ് ആയിട്ടാണ് ഞാൻ കരുതുന്നത്. ജയസൂര്യ എന്ന ആക്ടറിനും വ്യക്തിക്കും കിട്ടിയതിലുപരി പുതുമുഖ സംവിധായകനായ അഭിജിത്തിനും സിനിമയിൽ പ്രവർത്തിച്ച മറ്റെല്ലാവർക്കും കിട്ടിയ വലിയൊരു അംഗീകാരമാണിത്. സംവിധായകൻ എബ്രിഡ് ഷൈനും വിളിച്ചു നല്ല അഭിപ്രായം പറഞ്ഞിരുന്നു. സിനിമയെ വളരെ നന്നായി വിലയിരുത്തുന്നവരും സിനിമയെ ഇഷ്ടപ്പെടുന്നവരുമായ ഒരുപാടുപേർ വിളിച്ച് അഭിപ്രായങ്ങൾ ഷെയർ ചെയ്യുന്നുണ്ട്.

കന്നിച്ചിത്രത്തിൽ തന്നെ അഭിജിത്ത് ഞെട്ടിച്ചു

നവാഗത സംവിധായകനായ അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ജോൺ ലൂഥർ. ജോൺ ലൂഥറിനു മുൻപ് മറ്റൊരു കഥയുമായി അഭിജിത്ത് എന്നെ സമീപിച്ചിരുന്നു. അപ്പോൾ ഞാൻ അവനോട് പറഞ്ഞത് ഇതിനേക്കാൾ ഗ്രിപ്പിങ് ആയ മറ്റൊരു കഥയുമായി വരൂ, നമുക്ക് ചെയ്യാം എന്നാണ്. ജോൺ ലൂഥറിന്റെ കഥ കേട്ടപ്പോൾത്തന്നെ എനിക്ക് ഇഷ്ടമായി. അവൻ കഥപറയുന്ന രീതി കണ്ടപ്പോൾത്തന്നെ അവനിൽ വലിയൊരു കലാകാരൻ ഉണ്ടെന്ന് എനിക്ക് മനസ്സിലായി. അവൻ മുൻപു സിനിമകൾ ചെയ്തിട്ടില്ല. ആരുടെയും അസിസ്റ്റന്റായി വർക്ക് ചെയ്തിട്ടില്ല, ഒരു അസിസ്റ്റന്റ് എഡിറ്ററായാണ് അഭിജിത്ത് ജോലി ചെയ്തിരുന്നത്, പക്ഷേ അവന് ഈ പടം ചെയ്യാൻ കഴിയും എന്നെനിക്ക് വിശ്വാസമായിരുന്നു. കഥ കേട്ടപ്പോൾ ഒട്ടും ബോറടിച്ചില്ല. എന്റെ കഥാപാത്രം വളരെ നല്ലതാണ്. അവനെക്കുറിച്ചുള്ള എന്റെ വിശ്വാസം തെറ്റിയില്ല എന്ന് സിനിമ ഇറങ്ങിയപ്പോൾ ബോധ്യമായി. പറഞ്ഞു കേൾപ്പിച്ചതിനും മുകളിൽ അവൻ എടുത്തുവച്ചിട്ടുണ്ട്.

പൊലീസ് ഓഫിസറുടെ കമന്റ് അദ്ഭുതപ്പെടുത്തി

ജയസൂര്യ-Jayasurya

കേൾവി ശക്തി നഷ്ടപ്പെടുന്ന ഒരാൾ എങ്ങനെയാണു മറ്റുള്ളവരോടു പെരുമാറുന്നതെന്ന് അഭിനയിച്ചു ഫലിപ്പിക്കുക ഒരു ചെറിയ കാര്യമല്ല. സംവിധായകന് അത് പറഞ്ഞു തരാൻ മാത്രമേ പറ്റൂ. അത് ഇങ്ങനെയാണ് വരിക എന്നുള്ളത് അഭിനേതാവാണ്‌ ചെയ്തു കാണിക്കേണ്ടത്. ഇതിലെ ഒരു ഷോട്ട് പോലും പ്ലാൻ ചെയ്തു ചെയ്തതല്ല. നമ്മുടെ മനോധർമത്തിനനുസരിച്ച് ചെയ്തതാണ്. അത് ആളുകൾക്ക് ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ വലിയ സന്തോഷം. പക്ഷേ സിനിമയിൽ വൈകല്യത്തെ ഫോക്കസ് ചെയ്തിട്ടില്ല.

സാധാരണ സിനിമകളിൽ നമ്മൾ ചെയ്യുന്നത് വൈകല്യമുള്ള ആളുടെ വേദന കാണിച്ച് സിംപതി പിടിച്ചു പറ്റുകയാണ്. പക്ഷേ ജോൺ ലൂഥർ അങ്ങനെയല്ല അയാൾ വാഷ് റൂമിൽ കയറി ചെവിയിൽ കൈ ഞൊടിച്ച് നോക്കി കേൾക്കാൻ കഴിയുന്നില്ല എന്നറിയുമ്പോൾ ഒന്നു വിതുമ്പിപ്പോകുന്നുണ്ട്. പക്ഷേ വളരെപ്പെട്ടെന്നു തന്നെ അയാൾ ആ വൈകല്യത്തെ എങ്ങനെ ഓവർകം ചെയ്യാൻ കഴിയും എന്നാണ് നോക്കുന്നത്. ജീവിതത്തിൽ സംഭവിച്ച ബുദ്ധിമുട്ടുകളിൽ കുരുങ്ങിക്കിടക്കാതെ അതെല്ലാം മറികടന്ന് മുന്നോട്ടുപോവുക എന്നുള്ള സന്ദേശം കൂടി സിനിമ നൽകുന്നുണ്ട്. ഒരു പൊലീസ് ഓഫിസർ വിളിച്ച് ഞങ്ങളുടെ യഥാർഥ ജീവിതത്തിൽ ഇങ്ങനെ സംഭവിച്ചിട്ടുണ്ട് എന്നുപറഞ്ഞു. അദ്ദേഹം എനിക്കൊരു മെസ്സേജ് അയച്ചിരുന്നു.

"A NEATLY PACKED CRIME INVESTIGATION SUSPENSE THRILLER

‘‘പൊലീസ് ആയതിനാൽ തെറ്റ് കണ്ടുപിടിക്കാൻ ഒരുപാട് ശ്രമിച്ചു. (നമ്മുടെ ശീലം അതാണല്ലോ.) താരതമ്യേന തെറ്റുകൾ വളരെ കുറവ്. Hatsoff director. എല്ലാവരും കാണേണ്ട സിനിമ. എന്നാലും ചോദിക്കാം, സ്റ്റേഷനിൽ വേറേ കേസുകൾ ഒന്നുമില്ലേ എന്ന്? ഈ സ്പെഷൽ കേസിന്റെ അന്വേഷണം ആണല്ലോ ഈ സിനിമ. അതിമാനുഷിക കഴിവുകൾ ഒന്നും തന്നെ കാണിക്കാതെയും കുടുംബ ബന്ധം കൂടി ഇഴചേർത്തും വളരെ തന്മയത്വത്തോടെ ജയസൂര്യ തകർത്ത് അഭിനയിച്ചിരിക്കുന്നു.’’

ഇതായിരുന്നു ആ പൊലീസ് ഓഫിസർ അയച്ച മെസേജ്. വേറെ മൂന്നു പോലീസുകാർ കൂടി വിളിച്ചിരുന്നു വളരെ നന്നായി ചെയ്തു എന്നുപറഞ്ഞു. യഥാർഥ ജീവിതത്തിൽ ആ ജോലി നന്നായി കൈകാര്യം ചെയ്യുന്നവർ നമ്മുടെ അഭിനയം നന്നായി എന്നുപറയുന്നതിൽ കവിഞ്ഞു വേറേ അംഗീകാരമുണ്ടോ.

ത്രില്ലർ കണ്ടുശീലിച്ച മലയാളികളെ പ്രീതിപ്പെടുത്താൻ ബുദ്ധിമുട്ടാണ്

കോവിഡ് കരണമുണ്ടായ ലോക്ഡൗണിൽ വീട്ടിലിരിപ്പായ നമ്മൾ കാണാത്ത ത്രില്ലറുകളില്ല. കൊറിയൻ സിനിമകൾ ഉൾപ്പെടെ എല്ലാ ഭാഷാസിനിമകളും മലയാളികൾ കണ്ടിട്ടുണ്ട്. അവരെ പ്രീതിപ്പെടുത്താൻ വളരെ ബുദ്ധിമുട്ടാണ്. മലയാളികളുടെ ആസ്വാദന നിലവാരം വളരെ ഉയർന്നിട്ടുണ്ട്. ഒടിടിയിലുള്ള ത്രില്ലർ ചിത്രങ്ങളൊക്കെ കാണുന്നതിന് മുൻപാണ് ജോൺ ലൂഥർ പ്രേക്ഷകർ കണ്ടതെങ്കിൽ അവരെ ഈ ചിത്രം ഞെട്ടിച്ചേനെ. അതൊക്കെ കണ്ടു ശീലിച്ച പ്രേക്ഷകർക്ക് ജോൺ ലൂഥർ ഇഷ്ടമായിട്ടുണ്ടെങ്കിൽ അത് കഥയുടെ ബലം കൊണ്ടുതന്നെയാണ്.

ഈ കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് വളരെ പുതുമയോടെ, കെട്ടുറപ്പോടെ ഈ ചിത്രം ചെയ്തിട്ടുണ്ട്. സഹതാരങ്ങൾളെല്ലാം അവരുടെ ഭാഗം മിഴിവുറ്റതാക്കി. എന്റെ അഭിപ്രായത്തിൽ നല്ല ഒരു സിനിമ ചെയ്യുന്നത് രുചികരമായ ഭക്ഷണം ഉണ്ടാക്കുന്നതുപോലെയാണ്. അത് വെന്തുതുടങ്ങുന്നതു മുതൽ സുഗന്ധം പരക്കും എന്നുപറഞ്ഞതുപോലെ. ഈ സിനിമ ഷൂട്ടിങ് പുരോഗമിക്കുമ്പോൾത്തന്നെ നല്ല ഒരു ചിത്രത്തിന്റെ മണവും രുചിയും അറിയാൻ കഴിഞ്ഞിരുന്നു. സംവിധായകൻ അഭിജിത്ത് മലയാള സിനിമയ്ക്ക് ഒരു വാഗ്ദാനമാകും എന്ന കാര്യത്തിൽ സംശയമില്ല. ജോൺ ലൂഥറിനെ നിറഞ്ഞ മനസ്സോടെ സ്വീകരിച്ച പ്രിയപ്പെട്ട പ്രേക്ഷകരോടുള്ള നന്ദി പറഞ്ഞാൽ തീരാത്തതാണ്. .

ഗോൾഡൻ വീസ എന്ന സന്തോഷം

വിവിധ മേഖലകളില്‍ മികവു പുലർത്തിയ വ്യക്തികള്‍ക്ക് യുഎഇ സർക്കാർ നൽകുന്നതാണ് ഗോള്‍ഡന്‍ വീസ. സ്പോണ്‍സറുടെ ആവശ്യമില്ലാതെ തന്നെ യുഎഇയില്‍ താമസിക്കാനും ജോലി ചെയ്യാനും ബിസിനസ് ചെയ്യാനുമായിട്ടാണ് യുഎഇ സര്‍ക്കാര്‍ ഇത്തരമൊരു സംവിധാനം നടപ്പിലാക്കുന്നത്. ഇവ സ്വയമേവ പുതുക്കപ്പെടുന്ന വീസയാണ്. ഗോൾഡൻ വീസ എനിക്കു കിട്ടിയത് വലിയൊരു അംഗീകാരമായി കാണുന്നു. യുഎഇ യിലെ റെസിഡന്റ് ആവുക എന്നുള്ളത് വലിയ കാര്യമാണ്. ഒരു രാജ്യത്തെ പൗരന് മറ്റൊരു രാജ്യത്ത് അങ്ങനെ എളുപ്പം കടന്നു ചെല്ലാൻ കഴിയില്ലല്ലോ. ഗോൾഡൻ വീസ ഉണ്ടെങ്കിൽ ടിക്കറ്റ് എടുത്താൽ നമുക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വരാം. മറ്റൊരു രാജ്യത്ത് എത്രയോ വർഷം നിന്നാൽ മാത്രമേ ഇത്തരത്തിൽ ഒരു വീസ കിട്ടുകയുള്ളൂ. യുഎഇ ഗവൺമെന്റ് ഈ വീസ എനിക്ക് അനുവദിച്ചതിൽ ഒരുപാട് സന്തോഷം.

കത്തനാർ വരുന്നു

ഇനി ഇറങ്ങാനുള്ള എന്റെ ചിത്രം ‘ഈശോ’ ആണ്. വളരെ നന്നായി എടുത്ത ചിത്രമാണ് ഈശോ. ഒടിടിയിൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഞാൻ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു പ്രോജക്ട് ആണ് ‘കത്തനാർ’. മലയാളികൾക്കും ഇന്ത്യൻ സിനിമയ്ക്ക് പോലും അഭിമാനിക്കാൻ കഴിയുന്ന ഒരു സിനിമയാകട്ടെ അത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. അത്രയും വലിയൊരു പ്രോജക്റ്റ് ആണത്. അതിന്റെ ചിത്രീകരണം ഉടനെ തുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com