‘സുമം എന്ന സ്നേഹവീടിനു നായകൻ നഷ്ടമായ ദിവസം’
Mail This Article
25 വർഷങ്ങൾ. എത്ര പെട്ടെന്നാണ് കാലം കടന്നുപോയത്. പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ ചിറകുവിടർത്തി ആകാശത്തോളം പൊങ്ങിപ്പറക്കുന്നു. അമ്മക്കിളി അതുകണ്ടു മനംനിറഞ്ഞ് സന്തോഷിക്കുന്നു. അപ്പോഴും ആ നെഞ്ചകത്തൊരു തേങ്ങൽ ഒളിഞ്ഞിരിപ്പില്ലേ? ഉണ്ട്. യാത്ര പാതിവഴിയിൽ അവസാനിപ്പിച്ചു തിരിച്ചു പോകും എന്നൊരു ഉൾവിളി ഉണ്ടായിരുന്നതുപോലെ കൃത്യം കൃത്യമായ കണക്കുകൂട്ടലുകളോടെ സാമ്പത്തികഭദ്രത എന്ന അടിത്തറയിൽ കെട്ടിപ്പൊക്കിയ സ്വപ്നക്കൂട്ടിൽ പ്രാണപ്രേയസിയേയും അരുമക്കിടാങ്ങളെയും തനിച്ചാക്കി പറന്നകന്ന സുകുവേട്ടൻ എന്ന തന്റെ ഇണക്കിളിയെ ഓർത്ത് ആ നെഞ്ചു തേങ്ങുന്നുണ്ടാവും. പിടയ്ക്കുന്നുണ്ടാവും.
ആ തേങ്ങലിനു കാരണം 1997 ജൂൺ 16 എന്ന ശപിക്കപ്പെട്ട ദിവസം. തിരുവനന്തപുരം കുഞ്ചാലുംമൂട്ടിലെ ‘സുമം’ എന്ന സ്നേഹവീടിനു നായകൻ നഷ്ടമായ ദിവസം. 17 ന് പുറത്തിറങ്ങിയ പത്രങ്ങളിൽ മെഗാസ്റ്റാർ മമ്മൂട്ടി സാറിന്റെ ഒരു ചോദ്യമുണ്ടായിരുന്നു: ‘അങ്ങ് എന്റെ ആരായിരുന്നു?’ ഇതു തന്നെയാണ് എന്റെയും ചോദ്യം. ‘ആരായിരുന്നു, അങ്ങ്? എന്റെ ആരായിരുന്നു?’ സിനിമ ആശയും ആഗ്രഹവും സ്വപ്നവും ആയി അലഞ്ഞുതിരിഞ്ഞ കാലത്ത് സിനിമയിൽ എത്തിപ്പെടാൻ വഴിയെന്തെന്നോ ആരെ സമീപിക്കണമെന്നോ അറിയില്ലായിരുന്നു. അന്വേഷണത്തിനൊടുവിൽ മനസ്സിലായി, സിനിമാലോകത്തിന്റെ ഇരുമ്പുവാതിൽ എന്നെപ്പോലെയുള്ള ഒരു ദുർബലനു തള്ളിത്തുറക്കാനാവില്ല എന്ന സത്യം.
പ്രതീക്ഷകൾക്കേറ്റ മങ്ങലും വിശപ്പിന്റെ വിളിയും മറന്നു എവിഎമ്മിന്റെയും വാഹിനിയുടെയും വാതിൽ നമുക്കായി എന്നെങ്കിലും തുറക്കും എന്ന പകൽസ്വപ്നവും കണ്ട് വിയർത്തുകുളിച്ചു കോടമ്പാക്കത്ത് അലച്ചിൽ. 50 രൂപ വാടകയുള്ള മുറിയുടെ ഏകാന്തതയിൽ പ്രതീക്ഷകൾ അറ്റ ദിവസങ്ങൾ. മായാജാലങ്ങൾ നിറഞ്ഞ ആ സ്വപ്നഭൂമി കയ്യെത്തിപ്പിടിക്കാവുന്ന അകലത്തിലല്ല എന്ന തിരിച്ചറിവിൽ നിൽക്കുമ്പോൾ ദൈവം എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നു...
ആരാണ് നമുക്ക് ദൈവം? മാതാ പിതാ ഗുരു ദൈവം –ഈ ക്രമത്തിലാണ് നമ്മൾ പഠിച്ചതും നമ്മെ പഠിപ്പിച്ചതും. വിശക്കുന്നവന്റെ മുന്നിൽ ദൈവം ഭക്ഷണ രൂപത്തിൽ വേണം പ്രത്യക്ഷപ്പെടാൻ എന്നും കേട്ടിട്ടുണ്ട്. ഗുരു എന്നു പറയുമ്പോൾ ജീവിക്കാൻ മാർഗം കാണിച്ചു തരുന്ന ആൾ നമുക്ക് ഗുരുവാണ്, ദൈവമാണ്. അങ്ങനെയാവുമ്പോൾ സുകുമാരൻ സാർ ആണ് എന്റെ ദൈവം. അങ്ങ് എന്റെ ആരായിരുന്നു എന്ന ചോദ്യത്തിന് ഞാൻ കണ്ടെത്തിയ ഉത്തരം. അശോക് നഗറിലെ റാം കോളനിയിലെ 24 ാം നമ്പറിട്ട ആ ക്ഷേത്രത്തിൽ ഞാൻ ദൈവത്തെ നേരിൽക്കണ്ടു.
തനിക്കു ശരിയെന്നു തോന്നുന്ന അഭിപ്രായം മുഖം നോക്കാതെ വെട്ടിത്തുറന്നു പറയുന്ന, വിഷയങ്ങളോടു ശക്തമായി പ്രതികരിക്കുന്ന തന്റേടിയായിരുന്നു സമൂഹത്തിനു സുകുമാരൻ സർ. അഭിനയത്തിലെ സ്വാഭാവികതയും ഡയലോഗ് പ്രസന്റേഷനിലെ ചടുലതയും മൂലം ഡയലോഗ് വീരനായിരുന്നു സുകുമാരൻ സർ സിനിമാപ്രേമികൾക്ക്. തമാശക്കാരനായ, സ്നേഹനിധിയായ അച്ഛൻ, കരുതലുള്ള ഭർത്താവ്, ഭാവിയെപ്പറ്റി ദീർഘവീക്ഷണമുള്ള കുടുംബനാഥൻ ഇതായിരുന്നു വീട്ടിലെ സുകുമാരൻ സർ. ആ അഭിനയ സാമ്രാട്ടാണ് അകാലത്തിൽ, 49 ാം വയസ്സിൽ പൊലിഞ്ഞു പോയത്. നേർപാതിയുടെ, തന്റെ നായകന്റെ വേർപാടിന്റെ ദുഃഖം മനസ്സിലൊതുക്കി പറക്കമുറ്റാത്ത മക്കളെ പ്രതിസന്ധികളിൽ തളരാതെ, ദൃഢ നിശ്ചയത്തോടെ വളർത്തി വലുതാക്കി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കിയ അമ്മ – അതാണ് മല്ലികച്ചേച്ചി.
മല്ലികചേച്ചി എന്ന അമ്മക്കിളിയുടെ ചിറകിനടിയിൽനിന്ന് പറന്നു പൊങ്ങി ആകാശത്തോളം ഉയരത്തിൽ എത്തുമ്പോൾ, ആ പിതാവിന് സ്വർഗത്തിൽ ഇരുന്നു തൊട്ടടുത്തു കാണാനാവും മക്കളുടെ ഉയർച്ച, വളർച്ച. നടനക്കരുത്തിൽ താൻ ആരുടെയും പിന്നിലല്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്ന ആദ്യത്തെ കണ്മണി ഇന്ദ്രൻ. തനിക്ക് നേടാനായതിൽ കൂടുതൽ നേട്ടങ്ങൾ കൊയ്ത്, നടക്കാതെ പോയ തന്റെ സ്വപ്നം പൂർത്തീകരിച്ച് അത് ഇന്നോളമുള്ള മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റാക്കി മാറ്റിയ ഇളയമകൻ, അച്ഛന്റെ പ്രിയപ്പെട്ട രാജു.. ചിറകുമുളച്ചു പറക്കും വരെ താങ്ങും തണലും ഉത്തേജനവുമായിനിന്ന് അവരെ ഉയരങ്ങളിലേക്കു പറത്തിവിട്ട തന്റെ പ്രിയതമ മല്ലിക. ഇവരെയെല്ലാം കാണുമ്പോൾ ദൈവങ്ങളുടെ നാട്ടിലിരുന്ന്, ദൈവത്തിന്റെ അരികിലിരുന്ന് എന്റെ ദൈവം പാടുന്നുണ്ടാവും... ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി, എനിക്കിനിയൊരു ജന്മം കൂടി...