ADVERTISEMENT

തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവ് വിദ്യാസാഗർ കോവിഡ് കാരണമാണു മരിച്ചതെന്നത് തെറ്റായ വാർത്തയാണെന്നു നടി ഖുശ്‌ബു. ശ്വാസകോശ സംബന്ധമായ അസുഖം മൂർച്ഛിച്ചതിനെ തുടർന്നാണ് വിദ്യാസാഗർ മരിച്ചതെന്നും വാർത്തകൾ കൊടുക്കുമ്പോൾ മാധ്യമങ്ങൾ അൽപം കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഖുശ്‌ബു ട്വീറ്റ് ചെയ്തു.

ഖുശ്ബുവിന്റെ വാക്കുകൾ:

‘‘കുറച്ചുകൂടി ഉത്തരവാദിത്തത്തോടെ വാർത്തകൾ കൊടുക്കണമെന്ന് മാധ്യമങ്ങളോട് ഞാൻ വളരെ താഴ്മയായി അഭ്യർഥിക്കുന്നു. മൂന്നു മാസം മുമ്പാണ് മീനയുടെ ഭർത്താവ് വിദ്യാസാഗറിനു കോവിഡ് ബാധിച്ചത്. കോവിഡ് കാരണം ശ്വാസകോശത്തിന്റെ അവസ്ഥ മോശമായിരുന്നു. പക്ഷേ ഇപ്പോൾ സാഗർ കോവിഡ് ബാധിതനല്ല. കോവിഡ് ബാധിച്ചാണ് സാഗർ നമ്മെ വിട്ടുപോയതെന്ന തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളിൽ പരിഭ്രാന്തി പടർത്തരുതെന്നു ഞാൻ അപേക്ഷിക്കുകയാണ്. അതെ, നമ്മൾ ജാഗ്രത പാലിക്കുക തന്നെവേണം, പക്ഷേ അത് തെറ്റായ സന്ദേശം പകർന്നുകൊണ്ടാകരുത്’’.

മീനയുടെ ഭർത്താവ് വിദ്യാസാഗർ കുറച്ചു വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾക്കു ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ ജനുവരിയിൽ കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ശ്വാസകോശ രോഗം ഗുരുതരമായത്. ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാസാഗറിന്റെ ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. വിദ്യാസാഗറിനും മീനയ്ക്കും നൈനിക എന്ന ഒരു മകളാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com