തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കൂ: അഭ്യർഥനയുമായി നടി മീന
Mail This Article
ഭർത്താവിന്റെ മരണത്തിനു പിന്നാലെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന അപേക്ഷയുമായി നടി മീന. വിദ്യാസാഗറിന്റെ മരണ കാരണെത്തക്കുറിച്ച് ചില മാധ്യമങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചതിനെത്തുടർന്നാണ് മീന സമൂഹമാധ്യമങ്ങളിൽ കുറിപ്പുമായി എത്തിയത്.
‘‘എന്റെ പ്രിയ ഭർത്താവ് വിദ്യാസാഗറിന്റെ വേർപാടിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ പ്രത്യേക സാഹചര്യത്തിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ എല്ലാ മാധ്യമങ്ങളോടും ആത്മാർഥമായി അഭ്യർഥിക്കുന്നു. ദയവായി ഈ വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. ദുഷ്‌കരമായ ഈ സമയത്ത്, ഞങ്ങളുടെ കുടുംബത്തെ സഹായിക്കുകയും ഒപ്പം നിലകൊള്ളുകയും ചെയ്ത എല്ലാ നല്ല മനസ്സുകളോടും ഞാൻ നന്ദി രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു. മെഡിക്കൽ ടീമിനും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബം, മാധ്യമങ്ങൾ എന്നിവർക്കും ഞാൻ നന്ദി പറയുന്നു.’’–മീന കുറിച്ചു.
മീനയുടെ ഭർത്താവ് വിദ്യാസാഗർ കുറച്ചു വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾക്കു ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ ജനുവരിയിൽ കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ശ്വാസകോശ രോഗം ഗുരുതരമായത്. ശ്വാസകോശത്തിൽ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാസാഗറിന്റെ ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. വിദ്യാസാഗറിനും മീനയ്ക്കും നൈനിക എന്ന ഒരു മകളാണുള്ളത്.