ADVERTISEMENT

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി. ആദിത്യ കരികാലൻ എന്ന കഥാപാത്രമായാണ് വിക്രമെത്തുന്നത്. ചിത്രം  2022 സെപ്റ്റംബർ 30ന് റിലീസ് ചെയ്യും. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവൽ. 

 

തമിഴ്സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവൽ വെള്ളിത്തിരയിലാക്കുമ്പോൾ ഗംഭീര കാസ്റ്റിങ് ആണ് സിനിമയ്ക്കായി മണിരത്നം നടത്തിയിരിക്കുന്നത്. വിക്രം, ജയംരവി, കാർത്തി, ഐശ്വര്യ റായി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, പ്രഭു, അശ്വിൻ കകുമനു, ലാൽ, പാർഥിപൻ, റിയാസ് ഖാൻ, മോഹൻ രാമൻ, അമല പോൾ, കീർത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, ശരത്കുമാർ, ജയറാം, റഹ്മാൻ, കിഷോർ, പ്രകാശ് രാജ്, വിക്രം പ്രഭു, ജയചിത്ര എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുക. 

 

സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോൻ ചിത്രം ‘സർവം താളമയ’ത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേൽ. നിർമാണം മണിരത്നവും ലൈക പ്രൊ‍ഡക്‌ഷൻസും ചേർന്നാണ്.

 

1958 ല്‍ പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി എംജിആര്‍ ഒരു ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ പദ്ധതി ഉപേക്ഷിച്ചു. 2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം നീണ്ടുപോയി. 

 

അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. ‌അതു ചുരുക്കി, രണ്ടു ഭാഗങ്ങളുള്ള സിനിമയാക്കുകയാണ് മണിരത്നത്തിന്റെ ലക്ഷ്യം. 2015 ല്‍ 32 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അനിമേഷന്‍ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ കഥയെ ആസ്പദമാക്കി പുറത്തിറങ്ങിയിരുന്നു. ചെന്നൈയിലുള്ള റെവിന്‍ഡ മൂവി ടൂണ്‍സ് എന്ന ആനിമേഷന്‍ സ്റ്റുഡിയോ എട്ട് വര്‍ഷം കൊണ്ടാണ് ചലച്ചിത്രം നിര്‍മിച്ചത്.

 

2005 ൽ പൊന്നിയിൽ സെൽവൻ എന്ന പേരിൽ രാധാമോഹൻ സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയിരുന്നു. രേവതി, പ്രകാശ് രാജ്, ഗോപിക തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിന് പക്ഷേ ചരിത്ര നോവൽ പൊന്നിയിൻ‌ സെൽവനുമായി ബന്ധമുണ്ടായിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com