ADVERTISEMENT

നയൻതാരയെ അധിക്ഷേപിച്ചെന്നാരോപിച്ച് ബോളിവുഡ് സംവിധായകൻ കരൺ ജോഹറിനെതിരെ രൂക്ഷവിമർശനം. ടോക് ഷോയായ കോഫിവിത്ത് കരൺ ഏഴാം സീസണിൽ നടി സമാന്ത അതിഥിയായെത്തിയ എപ്പിസോഡിലെ കരണിന്റെ പരാമർശമാണ് നയൻതാര ആരാധകരെ ചൊടിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച അഭിനേത്രിയാരാണെന്നു ചോദിച്ചപ്പോൾ നയൻതാരയുടെ പേരാണ് സമാന്ത പറഞ്ഞത്. ‘കാത്തു വാക്കുലെ രണ്ടു കാതൽ’ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചതിനെ കുറിച്ച് പരാമർശിച്ചായിരുന്നു സമാന്തയുടെ മറുപടി.

എന്നാൽ ‘അവർ (നയൻതാര) എന്റെ ലിസ്റ്റിൽ ഇല്ല’ എന്നാണ് കരൺ പ്രതികരിച്ചത്. ഇന്ത്യയിലെ ഒന്നാം നമ്പർ അഭിനേത്രിയായി സമാന്തയെ തിരഞ്ഞെടുത്ത ഓർമാക്സ് മീഡിയ ലിസ്റ്റിനെപ്പറ്റി സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തതിനു തൊട്ടുപിന്നാലെയാണ് നയൻതാരയുടെ ആരാധകർ കരൺ ജോഹറിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. നയൻതാരയെ കരൺ അനാദരിച്ചെന്നും ആരാധകർ പറയുന്നു. ‘നിങ്ങളുടെ ലിസ്റ്റിൽ അവർക്ക് ഇടം ആവശ്യമില്ല. കാരണം അവർ ലേഡി സൂപ്പർ സ്റ്റാറാണ്’ എന്ന് ഒരാൾ കമന്റ് ചെയ്തു.

കരൺ ജോഹറിന്റെ കമ്പനി നിര്‍മിക്കുന്ന ‘ഗുഡ് ലക്ക് ജെറി’ എന്ന ചിത്രം നയൻതാര അഭിനയിച്ച ‘കോലമാവ് കോകില’യുടെ റീമേക്ക് ആണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കരൺ ജോഹറിന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും അഭിപ്രായമുണ്ട്. ഓർമാക്‌സ് മീഡിയ ലിസ്റ്റിൽ ഒന്നാമതെത്തിയ സാമന്തയെയാണ് കരൺ ജോഹർ ആ സമയത്ത് ഉദ്ദേശിച്ചതെന്നും അതുകൊണ്ടാണ് ലിസ്റ്റിൽ നയൻ‌താരയുടെ പേരില്ല എന്ന് അദ്ദേഹം പറഞ്ഞതെന്നുമാണ് കരൺ അനുകൂലികളുടെ വാദം.

അതേസമയം, നയൻതാരയെ ഇഷ്ടനടിയായി പറഞ്ഞ സമാന്തയെ അഭിനന്ദിച്ചും നിരവധി പേർ രംഗത്തെത്തി. 70ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നയൻതാരയുടെ, ഒടുവിൽ പുറത്തുവന്ന ചിത്രം ഭർത്താവ് വിഘ്‌നേഷ് ശിവന്റെ ‘കാത്ത് വാക്കുല രണ്ട് കാതൽ’ ആണ്. സമാന്തയും വിജയ് സേതുപതിയുമായിരുന്നു സഹതാരങ്ങൾ. ഷാരൂഖ് ഖാനും വിജയ് സേതുപതിയും അഭിനയിക്കുന്ന അറ്റ്ലീയുടെ ‘ജവാൻ’ ആണ് നയൻതാരയുടെ അടുത്ത പ്രോജക്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com