ADVERTISEMENT

തിയറ്ററുകൾക്ക് പുത്തനുണർവ്വായി എത്തിയ ജോഷി-സുരേഷ് ഗോപി ടീമിന്റെ ‘പാപ്പൻ’ ജൈത്രയാത്ര തുടരുകയാണ്. പ്രേക്ഷകർക്ക് മികച്ചൊരു ത്രില്ലർ അനുഭവവുമായി മാസ്റ്റർ ഡയറക്ടർ ജോഷിയും കൂട്ടരും അരങ്ങു തകർക്കുമ്പോൾ ചിത്രത്തിൽ എസിപി വിൻസി ഏബ്രഹാം എന്ന പ്രധാന കഥാപാത്രമായി എത്തിയ നീത പിള്ള മലയാള സിനിമയിൽ മറ്റൊരു കരുത്തുറ്റ താരോദയമായി മാറുകയാണ്. അമേരിക്കയിൽ പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്യുമ്പോൾ ഹൂസ്റ്റണിൽ നടന്ന മിസ് ബോളിവുഡ് ബ്യൂട്ടി പേജന്റിൽ സെക്കൻഡ് റണ്ണർ അപ്പ് ആയിരുന്നു നീത. പഠനം പൂർത്തിയാക്കിയ ശേഷം ചെറിയൊരു അവധിയെടുത്ത് നാട്ടിലെത്തിയ നീത ഒരു തമാശയ്ക്ക് ‘പൂമരം’ എന്ന ചിത്രത്തിന്റെ ഓഡിഷന് പോവുകയും അപ്രതീക്ഷിതമായി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. തുടർന്ന് ഏബ്രിഡ് ഷൈനിന്റെ തന്നെ ‘കുങ്ഫു മാസ്റ്ററി’ൽ മാർഷ്യൽ ആർട്ടിസ്റ്റായി വിസ്മയപ്രകടനമാണ് നീത കാഴ്ചവച്ചത്. ജോഷി എന്ന ലെജൻഡറി സംവിധായകന്റെ പാപ്പനിലേക്ക് ക്ഷണം വന്നത് തീരെ അപ്രതീക്ഷിതമായിരുന്നുവെന്ന് നീത പറയുന്നു. ഒപ്പം, പൊലീസ് ഓഫിസർ എന്ന് പറയുമ്പോൾത്തന്നെ മനസ്സിലേക്കോടിയെത്തുന്ന സുരേഷ് ഗോപിയുടെ മുന്നിൽ മറ്റൊരു പൊലീസ് ഓഫിസറായി നിന്നതിന്റെ സന്തോഷവും നീത മറച്ചു വയ്ക്കുന്നില്ല. പാപ്പന്റെ വിശേഷങ്ങളുമായി നീത പിള്ള മനോരമ ഓൺലൈൻ പ്രേക്ഷകരോട് മനസ്സു തുറക്കുന്നു.

പാപ്പനിലെ എസിപി വിൻസി ഏബ്രഹാം

പാപ്പനിലെ വിൻസി ആകാൻ ജോഷി സർ വിളിച്ചപ്പോൾ വിശ്വസിക്കാൻ പ്രയാസമായിരുന്നു. ആ കഥാപാത്രം ചെയ്യാൻ കഴിയുമോ എന്ന സംശയം ഒന്നുമില്ലായിരുന്നു. ആത്മവിശ്വാസം ഇല്ലെങ്കിൽ ഞാൻ ആ കഥാപാത്രം എടുക്കില്ല. ഒരുപാട് സിനിമകളൊന്നും ചെയ്തുപരിചയമില്ലാത്ത എന്നെ ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത് എനിക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ഒരുപാടു സന്തോഷം തോന്നി. അതുകൊണ്ടുതന്നെ അതൊരു ചാലഞ്ചായി ഏറ്റെടുത്തു. ജോഷി സർ എന്നിൽ വിശ്വാസം അർപ്പിച്ച് വിളിച്ചതാണ്. ആ വിശ്വാസം തകർക്കരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ സെറ്റിൽ ഏറ്റവും എക്സ്പീരിയൻസ് കുറവുള്ള ആക്ടർ ഞാനായിരുന്നു. ഒരാളെക്കൊണ്ടു പോലും മോശം പറയിപ്പിക്കരുത് എന്നതായിരുന്നു മനസ്സിൽ. എനിക്ക് പൊലീസ്, ഡിഫൻസ്, ആർമി ഉദ്യോഗസ്ഥരെ വളരെ ഇഷ്ടമാണ്. യഥാർഥ ജീവിതത്തിൽ അതൊന്നും ആകാൻ പറ്റിയില്ല. അതുകൊണ്ട് അത്തരമൊരു കഥാപാത്രമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ആ യൂണിഫോമിനോടുള്ള സ്നേഹം അത് അണിഞ്ഞപ്പോൾ ഒരുപാട് കൂടി.

neetha-joshiy

ജോഷി സർ ക്ഷമയോടെ പറഞ്ഞു തന്നു

ഞാൻ എക്സ്പീരിയൻസ് കുറവുള്ള ആളായതുകൊണ്ടുതന്നെ എനിക്ക് ജോഷി സർ എല്ലാം ക്ഷമയോടെ പറഞ്ഞു തന്നു. അടുത്ത് വന്നുനിന്ന് ഓരോ ചെറിയ കാര്യം പോലും പറഞ്ഞു തരും, ഇങ്ങനെ ചെയ്തു നോക്കൂ എന്നൊക്കെ പറയും. ചെറിയൊരു കാര്യം പോലും നന്നായി ചെയ്‌താൽ അപ്പൊത്തന്നെ വിളിച്ച് നന്നായിരുന്നു എന്നു പറയും. തുടക്കക്കാരിയായ എനിക്ക് അത്തരം മോട്ടിവേഷൻ വലിയ പ്രചോദനമായിരുന്നു. അതെനിക്ക് വളരെ ഗുണം ചെയ്തിട്ടുണ്ട്. എന്നോട് എപ്പോഴും സ്നേഹത്തോടെയും ക്ഷമയോടെയുമായിരുന്നു ജോഷി സർ പെരുമാറിയത്

joshiy-neetha3

പൊലീസ് വേഷം ചെയ്യാൻ സുരേഷ് ഗോപി സഹായിച്ചു

പൊലീസ് എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് സുരേഷ് ഗോപി സാറിന്റെ മുഖമാണ്. സുരേഷ് സാറിനൊപ്പം പൊലീസ് വേഷം ചെയ്യുക എന്നത് ടെൻഷൻ ഉള്ള കാര്യമായിരുന്നു. അദ്ദേഹത്തിനൊപ്പം നിൽക്കുമ്പോൾ എന്റെ അഭിനയം മോശമായാൽ മുഴുവൻ സിനിമയെയും അതു ബാധിക്കും. എന്റെ പ്രകടനം താഴെപ്പോയാൽ ‘അയ്യോ, ഈ കുട്ടിയെ എന്തിനാണ് ഈ കഥാപാത്രത്തിലേക്ക് കാസ്റ്റ് ചെയ്തത്’ എന്ന് ആളുകൾ കരുതും. അങ്ങനെയൊന്നും വരരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. കൂടുതൽ ടേക്ക് പോകരുത് എന്നുള്ള ടെൻഷൻ ഉണ്ടായിരുന്നു. പക്ഷേ ഒപ്പം നിൽക്കുമ്പോൾ ഞാൻ ടെൻഷൻ ആകാതിരിക്കാൻ സുരേഷ് സർ ശ്രദ്ധിച്ചിരുന്നു. എന്നെ വളരെ കംഫർട്ടബിൾ ആക്കാൻ ശ്രമിക്കുമായിരുന്നു. ഒരു ചെറിയ നിൽപ്പും നോട്ടവും പോലും ഇങ്ങനെ ചെയ്തു നോക്കൂ എന്ന് സുരേഷ് സാർ പറഞ്ഞു തന്ന അവസരങ്ങൾ ഉണ്ട്. പൊലീസ് വേഷം നന്നാക്കാൻ സാറിന്റെ ഇൻപുട്ട് ഒരുപാടുണ്ടായിരുന്നു.

paappan-neetha-pillai

എസിപി വിൻസിയാകാനുള്ള തയാറെടുപ്പുകൾ

എസിപി വിൻസിയാകാൻ ഞാൻ കുറച്ചു ഹോം വർക്ക് ചെയ്തിട്ടുണ്ട്. കുറച്ചു പൊലീസ് ഓഫിസർമാരെ കണ്ടു സംസാരിച്ചു. അവരുടെ ജീവിതരീതി മനസ്സിലാക്കാൻ ശ്രമിച്ചു. ഇപ്പോൾ ഒടിടി ചാനലുകളിൽ നിറയെ കുറ്റാന്വേഷണ ചിത്രങ്ങൾ ആണല്ലോ .അങ്ങനെ ഇന്ത്യയിലെയും ഹോളിവുഡിലെയും കുറെ സിരീസ് സിനിമകൾ ഒക്കെ കണ്ടു. സുരേഷ് സാറിന്റെ തന്നെ കുറെ പൊലീസ് കഥാപാത്രങ്ങൾ എടുത്തു കണ്ടു. എന്നുകരുതി ഒരു കഥാപാത്രവും അതുപോലെ കോപ്പി ചെയ്യാൻ ശ്രമിച്ചില്ല. ഓരോ താരവും എങ്ങനെയാണു പൊലീസ് വേഷം കൈകാര്യം ചെയ്തത് എന്നാണ് ഞാൻ നോക്കിയത്.

paappan-neetha

 

പക്ഷേ ഇതിനെല്ലാം അപ്പുറം സെറ്റിൽ ചെന്നപ്പോൾ ജോഷി സാറിന്റെയും ക്രിയേറ്റീവ് ഡയറക്ടർ അഭിലാഷ് ജോഷിയുടെയും ഇൻപുട്ടുകൾ ഒരുപാടു സഹായിച്ചു. ഓരോ സീനും ഷാൻ നന്നായി പറഞ്ഞു മനസ്സിലാക്കിത്തന്നിരുന്നു. ക്യാമറാമാൻ ഉൾപ്പടെ പലരും പലതും പറഞ്ഞു തന്നു. ഞാൻ കണ്ടു മനസ്സിലാക്കിയതിലുപരി ഇവരുടെയെല്ലാം സഹായമാണ് ഈ കഥാപാത്രം ചെയ്യാൻ എനിക്ക് ധൈര്യം തന്നത്.

അമേരിക്കയിലെ ജോലി ഉപേക്ഷിച്ച് അഭിനയത്തിലേക്ക്

ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ മുതൽ പാട്ടിനും ഡാൻസിനുമൊക്കെ പങ്കെടുക്കുമായിരുന്നു. സ്പോർട്സും ഉണ്ടായിരുന്നു. അഭിനയം ഒരിക്കലും പരീക്ഷിക്കാൻ തോന്നിയിരുന്നില്ല. ഡിഗ്രി കഴിഞ്ഞു പോസ്റ്റ് ഗ്രാജ്വേഷനാണ് അമേരിക്കയിൽ ചെയ്തത്. യുഎസിൽ രണ്ടു ബ്യൂട്ടി പേജന്റിൽ പങ്കെടുത്തിരുന്നു. ഹൂസ്റ്റണിൽ നടന്ന മിസ് ബോളിവുഡ് ബ്യൂട്ടി പേജന്റിൽ സെക്കൻഡ് റണ്ണർ അപ്പ് ആയിരുന്നു. പക്ഷേ അതും ഫാഷൻ ലോകത്തേക്ക് ഇറങ്ങാൻ വേണ്ടിയിട്ടല്ല, എനിക്ക് താല്പര്യമുള്ളത് ചെയ്തു നോക്കുക എന്നത് എന്റെ ശീലമാണ്. പഠിത്തത്തിനിടയ്ക്ക് ഒഴിവു കിട്ടുമ്പോൾ എക്സ്ട്രാ കരിക്കുലർ പരിപാടികൾ ചെയ്യാൻ എനിക്ക് വലിയ താല്പര്യമാണ്. ഒരിക്കലും ഞാൻ പഠനം മാത്രമായി നടന്നിട്ടില്ല. യുഎസിൽനിന്ന് ഫൈനൽ സെമസ്റ്ററിലെ അവധിക്ക് വീട്ടിൽ വന്നപ്പോഴാണ് സിനിമയുടെ ഓഡിഷനു പോയത്. എങ്ങനെയാണ് അഭിനയം എന്നൊക്കെ കണ്ടു മനസ്സിലാക്കുകയായിരുന്നു ഉദ്ദേശ്യം. രണ്ടു സിനിമ കഴിഞ്ഞു പാപ്പനിൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ തിരിച്ചു പോകാൻ തോന്നുന്നില്ല. നല്ല സിനിമകൾ ചെയ്ത് ഇവിടെത്തന്നെ നിൽക്കാനാണ് താല്പര്യം.

പാപ്പന്റെ അനുഗ്രഹം

പാപ്പനിലെ എന്റെ കഥാപാത്രം സ്വീകരിക്കപ്പെടുന്നത് വലിയൊരു അനുഗ്രഹം പോലെയാണ് എനിക്ക് തോന്നുന്നത്. വിൻസി എന്ന കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കുന്നതിനേക്കാൾ പാപ്പൻ എന്ന സിനിമ എല്ലാവരും ഏറ്റെടുത്തതിൽ ഒരുപാട് സന്തോഷമുണ്ട്. വിൻസിയെ പ്രേക്ഷകർ സ്വീകരിച്ചു, നല്ല പ്രതികരണങ്ങൾ കിട്ടുന്നുണ്ട്. അത് ദൈവാനുഗ്രഹമായി കാണുന്നു. അതിനൊരു അവസരം തന്ന നിർമാതാക്കളോടും ജോഷി സാറിനോടും മറ്റെല്ലാ അണിയറപ്രവർത്തകരോടും നന്ദി പറയുന്നു. പടം കണ്ടിട്ട് സിനിമാ മേഖലയിൽ നിന്ന് ഒരുപാടു പേർ വിളിക്കുന്നുണ്ട്. പുതിയ കഥകൾ കേൾക്കുന്നുണ്ട്. ഇവരെല്ലാം വിളിച്ച് നല്ല റിവ്യൂ പറയുമ്പോൾ അതൊരു പ്രചോദനം ആണ്.

പാപ്പന്റെ സെറ്റ് രണ്ടു കയ്യും നീട്ടി സ്വീകരിച്ചു

പാപ്പന്റെ സെറ്റിൽ ഞാൻ ആയിരുന്നു ഏറ്റവും അഭിനയ പരിചയം കുറവുള്ള വ്യക്തി. പക്ഷേ അവിടെയുള്ള ഓരോ താരവും എന്നെ ഒരുപാട് സഹായിച്ചു. ഒരു പുതുമുഖമായ എന്നെ എല്ലാവരും രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. ഡയലോഗ് മറക്കുമോ, നന്നായി ചെയ്യാൻ കഴിയുമോ എന്നിങ്ങനെ ഒരുപാട് ടെൻഷനുമായിട്ടാണ് ഞാൻ ഓരോ ഷോട്ടിനും തയ്യാറെടുക്കുന്നത്. പക്ഷേ കൂടെ ഉള്ളവർ വളരെ കൂൾ ആയിരുന്നു. തെറ്റിയാലും അവർ അത് വളരെ ഈസി ആയിട്ട് എടുക്കും.

neetha-pillai-4

 

ടിനി ചേട്ടൻ, നന്ദു ചേട്ടൻ, ആശ ചേച്ചി, ഷമ്മി ചേട്ടൻ, വിജയ രാഘവൻ സർ തുടങ്ങി എല്ലാവരും എനിക്ക് ഓരോന്ന് പറഞ്ഞു തന്നിട്ടുണ്ട്. അവരുടെ ഒക്കെ അനായാസമായ അഭിനയം കാണുമ്പോൾ ആരാധനയാണ് തോന്നിയിട്ടുള്ളത്. എന്റെ നിൽപ്പ് ഇങ്ങനെയായാൽ നന്നാകും എന്നൊക്കെ ഷോട്ടിന് ഇടയ്ക്ക് വിജയരാഘവൻ സാർ പറയും. പാപ്പന്റെ സെറ്റ് എനിക്കൊരു ക്രാഷ് കോഴ്സ് പോലെ ആയിരുന്നു. ജോഷി സാറിന്റെ സ്ഥാപനത്തിലേക്ക് ഒരു അഡ്മിഷൻ കിട്ടുക, അദ്ദേഹത്തിൽനിന്ന് പഠിക്കുക എന്നത് വലിയ കാര്യമാണ്.

കുടുംബം എന്റെ ശക്തി

ഞാൻ ജനിച്ചതും വളർന്നതും കൊച്ചിയിലാണ്. എന്റെ അച്ഛന്റെ സ്ഥലം തൊടുപുഴ ആണ്. ലോക്ഡൗൺ സമയത്ത് ഞങ്ങൾ അങ്ങോട്ടേക്ക് മാറി. അമ്മ മഞ്ജുള. ഫെഡറൽ ബാങ്കിൽ മാനേജർ ആണ്. അച്ഛൻ വിജയൻ എൻജിനീയർ ആണ് അദ്ദേഹം റിട്ടയർ ആയി. എനിക്ക് ഒരു അനുജത്തിയാണുള്ളത്, മനീഷ പിള്ള. എന്റെ അച്ഛന് ഞാൻ പഠിച്ച ഫീൽഡിൽ തന്നെ ജോലി ചെയ്യണം എന്നായിരുന്നു ആഗ്രഹം. പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞു ഞാൻ അവിടെ ജോലി ചെയ്യാതെ തിരിച്ചു വന്നു സിനിമ ചെയ്തതിൽ അച്ഛന് വിഷമമുണ്ടായിരുന്നു. എടുക്കുന്നത് നല്ലൊരു തീരുമാനം ആണോ എന്നൊരു സംശയം മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു. പക്ഷേ ഞാൻ എടുക്കുന്ന എന്തു തീരുമാനത്തിനും അവർ കൂടെ ഉണ്ടാകും. പാപ്പൻ കണ്ടിട്ട് അവർ സന്തോഷത്തിലാണ്. എന്റെ കഥാപാത്രത്തിന് കിട്ടുന്ന പോസിറ്റീവ് പ്രതികരണങ്ങൾ കണ്ടപ്പോൾ അവർക്കും സന്തോഷമുണ്ട്.

neetha-asha

സ്വപ്‌നങ്ങൾ

അഞ്ചുവർഷമായി ഞാൻ സിനിമാ രംഗത്ത് വന്നിട്ട്. മൂന്നു ചിത്രങ്ങൾ ചെയ്തു. പാപ്പൻ കൂടി ചെയ്തപ്പോൾ ഒരു ആത്മവിശ്വാസം ഒക്കെ വന്നിട്ടുണ്ട്. പാപ്പനിൽ വളരെ ബോൾഡ് ആയ കഥാപാത്രം ആയിരുന്നു ചെയ്തത്. ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യണം എന്നുണ്ട്. നല്ല കഥാപാത്രങ്ങൾ ഏതു വന്നാലും ചെയ്യണം എന്നാണ് വിചാരിക്കുന്നത്.

പാപ്പനും കൂട്ടർക്കും നന്ദി

എന്നിൽ വിശ്വാസം അർപ്പിച്ച് പാപ്പനിലെ എസിപി വിൻസി എന്ന ഇത്രയും വലിയൊരു കഥാപാത്രം എന്നെ ഏൽപ്പിച്ചതിന് ജോഷി സാറിനോടും നിർമാതാക്കളായ ഡേവിഡ് കാച്ചപ്പിള്ളി സാറിനോടും ശ്രീഗോകുലം ഗോപാലൻ സാറിനോടും, ഇഫാർ മീഡിയയോടുമാണ് എനിക്കാദ്യം നന്ദി പറയാനുള്ളത്. ജോഷി സാറും അഭിലാഷ് ജോഷിയും എന്റെ കഥാപാത്രം നന്നാക്കാൻ തുടർച്ചയായി എന്നെ സഹായിച്ചുകൊണ്ടിരുന്നു. ഷാൻ എ സി പി വിൻസിയെ വളരെ നന്നായി എന്റെ മനസ്സിൽ പ്രതിഷ്ഠിച്ചു. സിനിമാട്ടോഗ്രാഫർ അജയ് കാച്ചപ്പിള്ളി തന്നിട്ടുള്ള ഇൻപുട്സ് എന്റെ കഥാപാത്രത്തെ നന്നാക്കാൻ എന്നെ ഒരുപാട് സഹായിച്ചിരുന്നു.

 

ചായ തരുന്ന ചേട്ടൻ മുതൽ സെറ്റിൽ ഉണ്ടായിരുന്ന എല്ലാവരോടും സ്നേഹവും കടപ്പാടുമുണ്ട്. ഒപ്പം അഭിനയിച്ച അഭിഷേക് രവീന്ദ്രൻ, സാധിക, ചന്തുനാഥ്‌, കനിക ചേച്ചി, ഗോകുൽ സുരേഷ് തുടങ്ങി എല്ലാവരും ഒരുപാട് സഹായിച്ചിട്ടുണ്ട്. സീനിയർ താരങ്ങളെക്കുറിച്ച് ഞാൻ മുൻപേ പറഞ്ഞിട്ടുണ്ട് എല്ലാവരും വലിയ പിന്തുണയാണ് നൽകിയത്. സുരേഷ് ഗോപി സർ സ്നേഹത്തോടെയാണ് എന്നെ ഒപ്പം നിർത്തിയതും എനിക്ക് ഓരോ കാര്യങ്ങൾ പറഞ്ഞു തന്നതും. എല്ലാറ്റിനുമുപരി എന്റെ കഥാപാത്രം ഏറ്റെടുത്ത പ്രേക്ഷകരോട് ഒരുപാട് നന്ദിയും സ്നേഹവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com