നടി മാലാ പാര്‍വതിയുടെ അമ്മ ഡോ. കെ. ലളിത അന്തരിച്ചു
Mail This Article
നടി മാലാ പാര്‍വതിയുടെ അമ്മയും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായിരുന്ന ഡോ. കെ. ലളിത (85) അന്തരിച്ചു. പട്ടം എസ്യുടി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരളിലെ അര്‍ബുദബാധയെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലൈ 12 മുതല്‍ ചികിത്സയിലായിരുന്നു.
‘‘അമ്മ യാത്രയായി! തിരുവനന്തപുരം, പട്ടം എസ്യുടി ആശുപത്രിയില്‍ വച്ചായിരുന്നു. 5.48 ന്. ജൂലൈ 12 മുതൽ, ചികിത്സയിലായിരുന്നു. ലിവറിൽ സെക്കണ്ടറീസ് അറിഞ്ഞത് 12ന്. മാരകമായ രോഗം, ഞങ്ങൾക്ക് പരിചരിക്കാൻ, ശുശ്രൂഷിക്കാൻ 22 ദിവസമേ കിട്ടിയൊള്ളു.’’–മാലാ പാർവതി സമൂഹമാധ്യമത്തിൽ കുറിച്ചു.
ആയിരക്കണക്കിനു കുഞ്ഞുങ്ങളാണ് ഡോ.കെ.ലളിതയുടെ കൈകളിലൂടെ ലോകത്തെ കണ്ണു തുറന്നു നോക്കിയത്. ഗൈനക്കോളജി മേഖലയിലെ വിശ്വാസ്യതയുടെ മുഖമായിരുന്ന ലളിത അവസാനകാലത്തും സ്വന്തം മേഖലയിൽ സജീവമായിരുന്നു.
മഹാകവി കുമാരനാശാന്റെ ഭാര്യ ഭാനുമതി അമ്മ ആശാന്റെ മരണശേഷം 13 വർഷത്തിനുശേഷം പുനർവിവാഹം ചെയ്തിരുന്നു. ഏജീസ് ഓഫിസ് ഉദ്യോഗസ്ഥനായ സി.ഒ.കേശവന്റെയും ഭാനുമതിയമ്മയുടെയും നാലു മക്കളിൽ മൂത്തയാളാണ് ഡോ.ലളിത. 1954ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് നാലാം റാങ്കോടെയാണ് ലളിത എംബിബിഎസ് പാസായത്. പോസ്റ്റ് ഗ്രാജുവേഷന് ഗൈനക്കോളജിക്കാണ് ചേർന്നത്. ആദ്യം സംസ്ഥാന ഹൈൽത്ത് സർവീസിലായിരുന്നു. 1964ൽ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തി. എസ്എടി സൂപ്രണ്ടായിരുന്ന അവർ 1992ലാണ് സര്‍വീസിൽനിന്ന് വിരമിച്ചത്. പിന്നീട് സ്വകാര്യ ആശുപത്രിയിൽ സേവനം തുടർന്നു.
ആരോഗ്യസ്ഥിതി അനുവദിക്കുന്നിടത്തോളം ആരോഗ്യമേഖലയിൽ തുടരുമെന്ന് ഡോ.ലളിത പറയാറുണ്ടായിരുന്നു. അമ്മയും കുഞ്ഞും സുരക്ഷിതമായി ഇരിക്കണമെന്ന ചിന്ത മാത്രമാണ് ഓരോ പ്രസവ സമയത്തും മനസിലുണ്ടാകുന്നതെന്നും അവർ പറഞ്ഞിരുന്നു. ലളിത ഒരു ലക്ഷത്തിനടുത്ത് പ്രസവമെടുത്തിട്ടുണ്ടാകുമെന്നാണ് സഹപ്രവർത്തകർ പറയുന്നത്. പ്രമുഖ സാംസ്കാരിക പ്രവർത്തകനും വയലാർ രാമവർമ സാഹിത്യ ട്രസ്റ്റിന്റെ സാരഥിയുമായിരുന്ന പരേതനായ സി.വി.ത്രിവിക്രമനാണ് ഭർത്താവ്. മാനേജ്മെന്റ് വിദഗ്ധയായ ലക്ഷ്മി എസ്.കുമാരൻ, നടി മാലാ പാർവതി എന്നിവരാണ് മക്കള്‍. സംസ്കാരം വൈകിട്ട് 5.30 ന് ശാന്തികവാടത്തിൽ.