ADVERTISEMENT

വിഷ്ണു ഉണ്ണികൃഷ്ണൻ–ജോണി ആന്റണി കൂട്ടുകെട്ടിൽ തിയറ്ററുകളിൽ വിജയമായി പ്രദർശനം തുടരുന്ന  വി.സി. അഭിലാഷ്  ചിത്രം സബാഷ് ചന്ദ്രബോസിനെ കുറിച്ച് വൈകാരിക കുറിപ്പുമായി നടനും വിഷ്ണുവിന്റെ ഉറ്റ സുഹൃത്തുമായ ബിബിൻ ജോർജ്. ചിത്രത്തിന് കിട്ടുന്ന വലിയ സ്വീകാര്യത വിഷ്ണുവിന്റെ കൂട്ടുകാരനെന്ന നിലയിൽ നിലയിൽ, തന്നെ ഒരു പഴയ കാലത്തേക്ക് കൊണ്ട് പോയതായി ബിബിൻ പറയുന്നു.  തിയറ്ററിലെ കൂട്ടച്ചിരിയും ഒടുവിൽ പടം കഴിയുമ്പോളുള്ള നിറഞ്ഞ കയ്യടികളും കണ്ടപ്പോൾ ഞാൻ ഞങ്ങളുടെ പഴയ കാലം ഓർത്ത് പോയി. സിനിമ മാത്രം സ്വപ്നം കണ്ട് കൊച്ചി നഗരത്തിലൂടെ സൈക്കിളോടിച്ച് നടന്ന തങ്ങൾക്ക് ഇന്ന് ആ സ്വപ്നങ്ങളുടെ ഒരറ്റത്തെങ്കിലും തൊടാൻ സാധിക്കുന്നല്ലോ എന്ന് വൈകാരികമായി ബിബിൻ  പറയുന്നു. 

 

ബിബിന്റെ കുറിപ്പ് വായിക്കാം:

 

ഇത് എഴുതാൻ തുടങ്ങുമ്പോൾ അൽപം കണ്ണ് നനയുന്നുണ്ട് എനിക്ക്. ഇന്നലെ സബാഷ് ചന്ദ്രബോസ് ഒരിക്കൽ കൂടി കണ്ടു.  വിഷ്ണുവിന്റെ ചന്ദ്രബോസായുള്ള പരകായ പ്രവേശവും ജോണിച്ചേട്ടന്റെ യതീന്ദ്രനും  അഭിലാഷേട്ടന്റെ എഴുത്തും സംവിധായക മികവും ഒക്കെച്ചേർന്ന് ഒരു നെടുമങ്ങാടൻ ഗ്രാമത്തിലായിരുന്നു കുറേ നേരം. തിയറ്ററിൽ ആളുകൾ വരുന്നില്ല എന്ന സങ്കടം സബാഷ് ചന്ദ്രബോസ് മാറ്റുകയാണ്. 

 

തിയറ്ററിലെ കൂട്ടച്ചിരിയും ഒടുവിൽ പടം കഴിയുമ്പോളുള്ള നിറഞ്ഞ കയ്യടികളും കണ്ടപ്പോൾ ഞാൻ ഞങ്ങളുടെ പഴയ കാലം ഓർത്ത് പോയി.  സിനിമ മാത്രം സ്വപ്നം കണ്ട് കൊച്ചി നഗരത്തിലൂടെ ഞങ്ങൾ വിഷ്ണുവും റിതിനും ഞാനുമൊക്കെ സൈക്കിളുമോടിച്ച് നടന്ന ഒരു പൂർവകാലം ഓർത്ത് പോയി. അവിടെ നിന്ന് ഒരുപാട് ഉയരങ്ങളിലേക്കൊന്നും പോയിട്ടില്ലെങ്കിലും ആഗ്രഹിച്ച ഏതൊക്കെയോ സ്വപ്നങ്ങളുടെ അറ്റങ്ങളിലെങ്കിലും ഒന്ന് തൊടാൻ പറ്റുന്നുണ്ടല്ലോ എന്ന് ചിന്തിക്കുമ്പോൾ കണ്ണ് നിറയാതിരിയ്ക്കുന്നതെങ്ങനെ ? ആ സൈക്കിളിൽ ഇനിയും ഞങ്ങൾക്ക് ഒരുപാട് ദൂരം പോകാനുണ്ട്. അതിനുള്ള പ്രചോദനം പ്രേക്ഷകരുടെ ഈ പിന്തുണയാണ്.  

 

വിഷ്ണു നായകനായ സിനിമയാണ് സബാഷ് ചന്ദ്രബോസെങ്കിലും ഈ സിനിമയുടെ വലിയ വിജയത്തിന് എന്നെയും തേടിവരുന്നുണ്ട് ഒരുപാട് വിജയാശംസകൾ. എന്ത് കൊണ്ടായിരിക്കും അത് ? ആലോചിച്ചപ്പോൾ ഒരുത്തരമേ കിട്ടുന്നുള്ളൂ. ഞങ്ങളുടെ കലർപ്പിലാത്ത  സൗഹൃദത്തിന് കൂടിയാണ് ആ അഭിനന്ദനങ്ങൾ. ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോൾ ചന്ദ്രബോസിന്റെ കോൾ വരികയാണ്. അഭിനന്ദനങ്ങൾ ഷെയർ ചെയ്യാനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com