മലയാളം, തെലുങ്ക്, ഹിന്ദി; 3 ഭാഷകളിലും തുടർ ഹിറ്റുകൾ; പാൻ ഇന്ത്യൻ ദുൽഖർ
Mail This Article
മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലും തുടരെ ബ്ലോക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച് ചരിത്രം സൃഷ്ടിക്കുകയാണ് ദുൽഖർ സൽമാൻ. 2021ൽ ‘കുറുപ്പി’ലൂടെ മലയാളത്തിന് സൂപ്പർഹിറ്റ് സമ്മാനിച്ച ദുൽഖർ പിന്നീട് ‘സീതാരാമ’ത്തിലൂടെ തെലുങ്കിലും ഇപ്പോൾ ‘ഛുപ്’ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും തരംഗം സൃഷ്ടിക്കുകയാണ്. ഇതിനിടെ തമിഴിൽ റിലീസ് ചെയ്ത ‘ഹേയ് സിനാമിക’യും ഒടിടി പ്ലാറ്റ്ഫോമിലൂടെ എത്തിയ ‘സല്യൂട്ടും’ മാത്രമാണ് ചലനം സൃഷ്ടിക്കാതെ പോയ ദുൽഖർ ചിത്രങ്ങൾ.
ഹേയ് സിനാമിക വലിയ വിജയമായില്ലെങ്കിലും മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഇൻഡസ്ട്രികളിൽ തുടർച്ചയായി സിനിമകൾ ചെയ്ത മറ്റൊരു നടനില്ലെന്നുതന്നെ പറയാം. ഇതിൽ തമിഴ് ഒഴികെ ബാക്കി സിനിമകളെല്ലാം ഹിറ്റുകൾ. മലയാളത്തിൽ മാത്രം ഒതുങ്ങിനിൽക്കാതെ മറ്റ് ഇന്ത്യൻ ഭാഷകളിലും മികച്ച പ്രകടനമാണ് ദുല്‍ഖര്‍ കാഴ്ചവയ്ക്കുന്നത്. ഇതരഭാഷകളിലെ മികച്ച തിരഞ്ഞെടുപ്പ് കൂടിയാണ് ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകരില്‍ സ്വന്തം സാന്നിധ്യമറിയിക്കാന്‍ ദുല്‍ഖറിനെ സഹായിച്ചിട്ടുള്ളത്. മറുഭാഷാ സിനിമകളില്‍ പലതരത്തിലുള്ള പരീക്ഷണ–നിരീക്ഷണങ്ങൾ ദുൽഖർ നടത്തിയിട്ടുണ്ട്.
കോവിഡിനെതിരെ പൊരുതിയ ‘കുറുപ്പ്’
കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകൾ വീണ്ടും സജീവമാക്കിയ സിനിമയാണ് കുറുപ്പ്. ലോകമാകെ 1500 സ്ക്രീനുകളിലായിരുന്നു റിലീസ്. കേരളത്തിലെ 505 തിയറ്ററുകളിൽ പ്രദർശിപ്പിച്ച് മികച്ച വിജയമാണ് സിനിമ േനടിയത്. അന്ന് 50 ശതമാനം സീറ്റുകളിൽ മാത്രമായിരുന്നു കാണികളെ അനുവദിച്ചത്. എന്നിട്ടും അത് ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി.
ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിര്‍മിച്ചത്. 35 കോടി രൂപ മുതല്‍മുടക്കില്‍ ഒരുങ്ങിയ കുറുപ്പിന്റെ ആഗോള ബിസിനസ് 112 കോടിയാണ്. തിയറ്റര്‍, ഒടിടി, ഡബ്ബിങ്, സാറ്റലൈറ്റ് റൈറ്റ്‌സ് ഉള്‍പ്പെടെയാണ് ചിത്രം വന്‍ തുക കലക്ട് ചെയ്തത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ കുറുപ്പിന്റെ സാറ്റലൈറ്റ് അവകാശം റെക്കോർഡ് തുകയ്ക്കാണ് സീ കമ്പനി സ്വന്തമാക്കിയത്.
പാൻ ഇന്ത്യൻ ചിത്രമായ സീതാരാമം
ദുൽഖർ സൽമാൻ, മൃണാൽ താക്കൂർ, രശ്മിക മന്ദാന എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് ഹാനു രാഘവപുടി സംവിധാനം ചെയ്ത തെലുങ്ക് പീരിയോഡിക്കൽ റൊമാന്റിക് ചിത്രമായ സീതാരാമം ഓഗസ്റ്റ് 5 നാണ് തിയറ്ററുകളിൽ എത്തിയത്. തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിൽ ആദ്യം റിലീസിനെത്തിയ സീത രാമം പിന്നീട് ഹിന്ദിയിലും വന്നു. ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. 30 കോടി രൂപ മുടക്കിയ ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. ദുൽഖർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. റിലീസ് ചെയ്ത് 15 ദിവസം കൊണ്ട് ചിത്രം 65 കോടി രൂപ സ്വന്തമാക്കിയിരുന്നു.
ബോളിവുഡിലെ മൂന്നാം അങ്കം
ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ഛുപ്. ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റ് താരങ്ങൾ. റൊമാന്റിക് ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ദുൽഖറിന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവാകും എന്നാണ് കരുതപ്പെടുന്നത്. ഇതിഹാസതുല്യനായ ചലച്ചിത്രകാരൻ ഗുരുദത്തിനും അദ്ദേഹത്തിന്റെ പ്രശസ്ത സിനിമ കാഗസ് കെ ഫൂലിനും ആദരമർപ്പിച്ചുള്ളതാണ് ഈ ചിത്രം.
അഡ്വാൻസ് ബുക്കിങ്ങിൽ മുൻനിര ബോളിവുഡ് ചിത്രങ്ങളെയാണ് ഛുപ് പിന്നിലാക്കിയത്. 1.25 ലക്ഷം ടിക്കറ്റുകളാണ് റിലീസിന് മുൻപായി വിറ്റു പോയിരിക്കുന്നത്. ആമിര്‍ ഖാന്‍റെ ലാല്‍ സിങ് ഛദ്ദ, ആലിയ ഭട്ടിന്‍റെ ഗംഗുഭായി കത്തിയവാഡി, രണ്‍ബീര്‍ കപൂറിന്‍റെ ഷംഷേര, അക്ഷയ് കുമാറിന്‍റെ സമ്രാട്ട് പൃഥ്രിരാജ് തുടങ്ങിയ ചിത്രങ്ങളെയാണ് ഛുപ് കടത്തിവെട്ടിയത്. നിരൂപകർക്കായി റിലീസിനു മുമ്പൊരുക്കിയ പ്രിവ്യു ഷോയിലും ചിത്രത്തിന് ഗംഭീര അഭിപ്രായം ലഭിച്ചിരുന്നു.