ADVERTISEMENT

ഇതൊരു സാങ്കൽപിക സീനാണ്. സീൻ ഒന്ന് എന്നു പറയാം. നമ്മുടെ നാട്ടിലെ ഏതെങ്കിലും ഒരു നേതാവിന്റെ പത്രസമ്മേളനം. ഇതിനിടയിൽ ചോദ്യം ചോദിച്ച ആളോട് അദ്ദേഹം തട്ടിക്കയറുന്നു, പച്ചത്തെറി പറയുന്നു. നേതക്കന്മാർക്കു പിന്നിൽ പാർട്ടിയും അണികളുമൊക്കെ എല്ലാ സംരക്ഷണവുമായി ഉണ്ടെങ്കിലും പിന്നീടുള്ള അവസ്ഥ എന്താകും ? നാടു മുഴുവൻ ഇളകും. നാവു പിഴച്ച പലരുടെയും കഥകൾ നാം കണ്ടതാണ്.

ഇതു ശരിക്കുള്ള സീൻ – സീൻ രണ്ട്.

പത്ര സമ്മേളനത്തിനിടയിൽ ചോദ്യം ചോദിച്ച ആളോടു യുവ നടൻ പച്ചത്തെറി പറയുന്നു. പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറയുന്നു. പരസ്പര ബന്ധമില്ലാത്ത എന്തെല്ലാമോ തത്വം പറയുന്നു. ഇത് ഒരു നടൻ ചെയ്തു, ഇപ്പോൾ രണ്ടാമത്തെ നടനും ചെയ്തു. കേരളം ഇളകുന്നില്ല, സാംസ്കാരിക നായകന്മാർ വാളെടുക്കുന്നില്ല. എല്ലാം ശാന്തം.


ഇതാണു സിനിമയുടെ ശക്തി. ഏതു വൃത്തികേടും ഒരു പരിധി വരെ ക്ഷമിച്ചു കൊടുക്കും. എന്തു കേസിൽ പെട്ടാലും കുറച്ചു കഴിഞ്ഞാൽ മറക്കും. പെണ്ണുകേസിൽ പെട്ട ഏതെങ്കിലും രാഷ്ട്രീയ നേതാവോ സാംസ്കാരിക നായകനോ കായിക താരമോ തിരിച്ചു ജീവിതത്തിലേക്കു വരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? കോടതി വിധി അനുകൂലമായാൽപോലും ജനം വെറുതെ വിടില്ല. പക്ഷേ ഇതിൽ പലതിലും പെട്ട എത്രയോ താരങ്ങൾ അഭിനയിച്ചുകൊണ്ടേയിരിക്കുന്നു. എത്രയോ കാലമായി ജനം അവരോടു ക്ഷമിക്കുകയും ചെയ്യുന്നു. ഇതാണു സിനിമയുടെ മാജിക്.

തെറി പറഞ്ഞ താരത്തിനെതിരെ കേസെടുത്ത ഉടനെ രക്ത പരിശോധന നടത്തി, ഏതു ലഹരിയിലാണ് അമർന്നിരിക്കുന്നതെന്നു കണ്ടെത്തണമെന്നു നിർമാതാവ് സിയാദ് കോക്കർ പറയുന്നതു കേട്ടു. സിയാദ്ക്ക, സത്യത്തിൽ ഓരോ സെറ്റിലും പരിശോധന വേണ്ടേ. ഇവരൊക്കെ താരമാകുന്നതു സെറ്റുകളിലെത്തിയല്ലേ. ചീത്ത പറഞ്ഞ് ആടിക്കുഴഞ്ഞ അതേ മാന്യൻ മാസങ്ങളോളം വിട്ടു നിന്നു പല നിർമാതാക്കളെയും കുഴക്കിയപ്പോൾ പരാതിയില്ലായിരുന്നല്ലോ. മലയാളത്തിലെ നാലോ അഞ്ചോ സിനിമകളെങ്കിലും ലഹരികോപ്രായങ്ങളുടെ കളികൾ കൊണ്ടു നീണ്ടുപോയിട്ടില്ലേ. എടുത്ത സിനിമ വരെ ഇറക്കാൻ പറ്റാതിരിക്കുന്നു. ഒരു മുതിർന്ന നടൻ പറഞ്ഞത് അടുത്ത കാലത്തൊരു സിനിമയുടെ പിന്നണി സംഗീതം ഓരോ ദിവസവും മാറ്റിക്കൊണ്ടിരിക്കുന്നതിനാൽ സിനിമ ഇറക്കാൻ പറ്റുന്നില്ലെന്നാണ്.

സിനിമയൊരു മാജിക്കും അനുഗ്രഹവുമാണ്. എപ്പോൾ എന്തു സംഭവിക്കുമെന്നറിയില്ല. എത്രയോ പാവങ്ങളുടെ ജീവനുമാണിത്. തലയ്ക്കു വെളിവു നഷ്ടപ്പെട്ട ചിലരുടെ കോപ്രായത്തരം കൊണ്ട് ഇല്ലാതാകുന്നത് എത്രയോ പേരുടെ അന്നമാകും. ഇത്തരം കോമാളികളെ കണ്ടാൽ ഏതെങ്കിലും നല്ല വീട്ടിലെ കുട്ടിയെ സിനിമയിലേക്കു പോകാൻ വിടുമോ? അഭിനയിക്കാൻ മാത്രമല്ല ആർട് ഡയറക്ടറായോ ക്യാമറാമാനായോ വിടുമോ? ഇതുപോലുളള ലഹരികളുടെ കൂടെ ചേരുമെന്നു പേടിക്കില്ലേ. അതോടെ ഇത് ആർക്കും വേണ്ടാത്തവരുടെ കുപ്പത്തൊട്ടിയാകും.

തെറ്റി അയച്ച ഇ മെയിലിൽനിന്നാണ് അഖിൽ സത്യന്റെ ഫഹദ് ഫാസിൽ സിനിമയിലെ നായികയെ കിട്ടിയത്. ചെറിയൊരു വേഷത്തിനായി അയച്ച മെയിലിലെ കുട്ടി നായികയാകുന്നു. പ്യൂണായി അപേക്ഷിച്ച ഏതെങ്കിലും ആളെ ജനറൽ മാനേജരായി നിയമിച്ചതായി കേട്ടിട്ടുണ്ടോ? അതാണു പറഞ്ഞത് സിനിമയൊരു മാജിക്കാണെന്ന്. അവിടേക്കാണ് ഇത്തരം കോപ്രായങ്ങൾ കടന്നു വരുന്നത്. ചേംബറും നിർമാതാക്കളും വിതരണക്കാരും ഇടയ്ക്കിടെ ഉറയിൽനിന്ന് ഊരാറുള്ള വാൾ ഊരേണ്ടത് ഇവർക്കെതിരെയാണ്.

നിരോധനത്തിന്റെ പടവാൾ മലയാള സിനിമ എത്രയോ തവണ കണ്ടിരിക്കുന്നു. എന്തെല്ലാം പറഞ്ഞാലും അയാളൊരു നല്ല നടനാണെന്ന് ഒരു ലഹരിക്കോമാളിയെക്കുറിച്ചു പറയുന്നതു കേട്ടു. മലയാള സിനിമയ്ക്കു വേണ്ടതു നല്ല നടന്മാരെയല്ല, കുടുംബത്തിൽ കയറ്റാവുന്ന നല്ല നടന്മാരെയാണ്. കാരണം, മലയാള സിനിമയൊരു കുടുബ ചിത്രമാണ്. അത് ഇനിയും ഓടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com