രോഗം മൂർധന്യത്തില്‍, കരൾ മാറ്റിവയ്ക്കലാണ് പരിഹാരം: സഹായം തേടി നടൻ വിജയൻ കാരന്തൂർ
Mail This Article
ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനാണ് വിജയൻ കാരന്തൂർ. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലാണ് താരം. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർച്ഛിച്ചെന്നും കരൾ മാറ്റിവയ്ക്കുക മാത്രമാണ് ഏക പോംവഴിയെന്നും ദാതാവിനെ കണ്ടെത്താൻ സഹായിക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അഭ്യർഥിച്ചു.
സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധി പേരാണ് വിജയന്റെ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നിരവധി നാടകങ്ങളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംവിധായകൻ, പരിശീലകൻ തുടങ്ങിയ മേഖലകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1973ൽ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ് വിജയൻ സിനിമയിലെത്തുന്നത്. വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പരുന്ത്, സാൾട്ട് ആൻ്‍ഡ് പെപ്പർ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.
‘‘പ്രിയപ്പെട്ടവരേ, കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സയ്ക്കായി നല്ലൊരു തുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർധന്യാവസ്ഥയിലാണ്. കരൾ മാറ്റിവയ്ക്കുക മാത്രമാണ് ഏക പോംവഴി. ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ട് ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു..’’–വിജയന്റെ വാക്കുകൾ.