ADVERTISEMENT

ബോക്സ്ഓഫിസിൽ വെന്നിക്കൊടി പാറിച്ച് മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ. നാലാം ദിവസത്തിലേക്ക് പിന്നിടുമ്പോൾ 230 കോടിയാണ് ചിത്രം ലോകമൊട്ടാകെ വാരിക്കൂട്ടിയത്. ഓവർസീസ് കലക്‌ഷനിലൂടെ മാത്രം  നൂറു കോടി നേടി. 

 

വിദേശ രാജ്യങ്ങളിലും അപ്രതീക്ഷിത പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. 40 കോടിയാണ് ഇന്ത്യയ്ക്കു പുറത്തുനിന്നും ചിത്രം ആദ്യദിനം വാരിയത്. അമേരിക്കൻ ബോക്‌സ് ഓഫിസില്‍ നിന്നുമാത്രം 15 കോടി കലക്‌ഷൻ ലഭിച്ചു. ഐമാക്സിലാണ് വിദേശരാജ്യങ്ങളിൽ ചിത്രം എത്തുന്നത്.

 

കേരളത്തിൽ ഇതുവരെ കലക്‌ഷൻ പത്ത് കോടി പിന്നിട്ടു കഴിഞ്ഞു. ഇതോടെ ഈ വർഷം ആഗോള ബോക്സ്ഓഫിസ് കലക്‌ഷനിൽ ഏറ്റവും വലിയ ഓപ്പണിങ് ലഭിക്കുന്ന ചിത്രമായി പൊന്നിയിൻ സെൽവന്‍ മാറി.

 

ഐശ്വര്യ റായി, വിക്രം, കാര്‍ത്തി, ജയറാം, ജയം രവി, തൃഷ, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി, ലാൽ, പ്രകാശ് രാജ്, റഹ്മാൻ തുടങ്ങിയ താരങ്ങൾ അതിഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. പൊന്നിയിൻ സെൽവൻ എന്ന സിനിമയുടെ ടൈറ്റിൽ കഥാപാത്രമായി ജയം രവി എത്തുന്നു. രാജ രാജ ചോഴനായാണ് ജയം രവി അഭിനയിക്കുന്നത്. ആദിത്യ കരികാലന്റെ ഇളയസഹോദരനാണ് അരുൾമൊഴി വർമനെന്ന രാജ രാജ ചോഴൻ. ആദിത്യ കരികാലനായി എത്തുന്ന വിക്രം, വന്തിയ തേവൻ എന്ന കാർത്തി, നന്ദിനി രാജകുമാരിയായ ഐശ്വര്യ റായി, കുന്ദവൈ രാഞ്ജി തൃഷ എന്നിവരാണ് ആദ്യ ഭാഗത്തിൽ നിറഞ്ഞുനിൽക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ. ചോള രാജാവായിരുന്ന അരുൾമൊഴി വർമനെ (രാജരാജ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവൽ. 

 

സംഗീതം എ.ആർ. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ്. ഇളങ്കോ കുമാരവേലാണ് തിരക്കഥ. രാജീവ് മേനോൻ ചിത്രം ‘സർവം താളമയ’ത്തിന്റെ തിരക്കഥാകൃത്താണ് ഇളങ്കോ കുമാരവേൽ. നിർമാണം മണിരത്നവും ലൈക പ്രൊ‍ഡക്‌ഷൻസും ചേർന്നാണ്. അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. ‌അതു ചുരുക്കി, രണ്ടു ഭാഗങ്ങളായുള്ള സിനിമയുമായാണ് മണിരത്നത്തിന്റെ വരവ്. രണ്ടാം ഭാഗം അടുത്തവർഷം തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com