‘വൃത്തികേട് കാട്ടുന്നവരെ ഇനിയും വിലക്കും, മമ്മൂട്ടിയല്ല ആരു പറഞ്ഞാലും’: സുരേഷ്കുമാർ
‘‘മമ്മൂട്ടിയല്ല ആരു പറഞ്ഞാലും നിർമാതാക്കളുടെ അന്നം മുട്ടിക്കുന്നവന്റെ അന്നം ഞങ്ങൾ മുട്ടിക്കുക തന്നെ ചെയ്യും. മലയാള സിനിമാ രംഗത്തിന് അതിന്റേതായ അന്തസ്സും അച്ചടക്കവും ഉണ്ട്. വൃത്തികേട് കാട്ടുന്നവരെ ഇനിയും വിലക്കും. ആരുടെയും അന്നം മുട്ടിക്കുന്നവനല്ല, എല്ലാവർക്കും അന്നം ഊട്ടുന്നവനാണ് നിർമാതാവ്.
‘‘മമ്മൂട്ടിയല്ല ആരു പറഞ്ഞാലും നിർമാതാക്കളുടെ അന്നം മുട്ടിക്കുന്നവന്റെ അന്നം ഞങ്ങൾ മുട്ടിക്കുക തന്നെ ചെയ്യും. മലയാള സിനിമാ രംഗത്തിന് അതിന്റേതായ അന്തസ്സും അച്ചടക്കവും ഉണ്ട്. വൃത്തികേട് കാട്ടുന്നവരെ ഇനിയും വിലക്കും. ആരുടെയും അന്നം മുട്ടിക്കുന്നവനല്ല, എല്ലാവർക്കും അന്നം ഊട്ടുന്നവനാണ് നിർമാതാവ്.
‘‘മമ്മൂട്ടിയല്ല ആരു പറഞ്ഞാലും നിർമാതാക്കളുടെ അന്നം മുട്ടിക്കുന്നവന്റെ അന്നം ഞങ്ങൾ മുട്ടിക്കുക തന്നെ ചെയ്യും. മലയാള സിനിമാ രംഗത്തിന് അതിന്റേതായ അന്തസ്സും അച്ചടക്കവും ഉണ്ട്. വൃത്തികേട് കാട്ടുന്നവരെ ഇനിയും വിലക്കും. ആരുടെയും അന്നം മുട്ടിക്കുന്നവനല്ല, എല്ലാവർക്കും അന്നം ഊട്ടുന്നവനാണ് നിർമാതാവ്.
‘‘മമ്മൂട്ടിയല്ല ആരു പറഞ്ഞാലും നിർമാതാക്കളുടെ അന്നം മുട്ടിക്കുന്നവന്റെ അന്നം ഞങ്ങൾ മുട്ടിക്കുക തന്നെ ചെയ്യും. മലയാള സിനിമാ രംഗത്തിന് അതിന്റേതായ അന്തസ്സും അച്ചടക്കവും ഉണ്ട്. വൃത്തികേട് കാട്ടുന്നവരെ ഇനിയും വിലക്കും. ആരുടെയും അന്നം മുട്ടിക്കുന്നവനല്ല, എല്ലാവർക്കും അന്നം ഊട്ടുന്നവനാണ് നിർമാതാവ്. ആരായാലും ഇതു മനസ്സിലാക്കിയ ശേഷം പ്രതികരിക്കണം.’’
മലയാള സിനിമയിൽ ഇങ്ങനെ തുറന്നു പറയാൻ തന്റേടമുള്ള ഒരാളേ ഉള്ളൂ. അതാണ് കേരള ഫിലിം ചേംബർ പ്രസിഡന്റും പ്രശസ്ത നിർമാതാവുമായ ജി. സുരേഷ്കുമാർ. നടൻ ശ്രീനാഥ് ഭാസിയെ വിലക്കിയതിനെതിരെ മമ്മൂട്ടി പ്രതികരിച്ചതാണ് അദ്ദേഹം തിരിച്ചടിക്കാൻ കാരണം.
മമ്മൂട്ടിയോ മോഹൻലാലോ അല്ല ആരു പറഞ്ഞാലും അതിനോട് തങ്ങൾ ശക്തമായി പ്രതികരിക്കുമെന്നു സുരേഷ്കുമാർ പറഞ്ഞു. ആരെയും പേടിയില്ല. പ്രതികരിക്കാൻ ഭയമോ മടിയോ ഇല്ല. ആരു വൃത്തികേടു കാട്ടിയാലും ഇനിയും നടപടി എടുക്കും. തിലകൻ ഉൾപ്പെടെ എത്രയോ പേരെ താര സംഘടനയായ അമ്മ വിലക്കിയിട്ടുണ്ട്. അതു ചോദ്യം ചെയ്യാൻ നിർമാതാക്കളുടെ സംഘടനയോ ഫിലിം ചേംബറോ ശ്രമിച്ചിട്ടില്ല. അത് അവരുടെ ആഭ്യന്തര കാര്യം എന്നു പറഞ്ഞു തങ്ങൾ സംയമനം പാലിക്കുകയാണ് ചെയ്തത്. അതേ രീതിയിൽ അന്തസ്സ് ഉള്ള നിലപാട് എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുന്നു. പ്രശ്നം ഉണ്ടാക്കുന്നവർക്കെതിരെ നടപടി എടുത്താൽ ഇവർക്ക് എന്താണ് കുഴപ്പം എന്നു മനസ്സിലാകുന്നില്ല. ഇത്തരക്കാർ ഭാവിയിൽ പ്രശ്നം ഉണ്ടാക്കാതിരിക്കാനാണ് നടപടി എടുക്കുന്നത്.
എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് മുന്നിൽ കാണുന്ന ആരെയെങ്കിലും വിലക്കുകയല്ല നിർമാതാക്കളുടെ സംഘടന ചെയ്യുന്നതെന്നു സുരേഷ്കുമാർ ചൂണ്ടിക്കാട്ടി. ഒരുപാട് സഹിച്ചു വശം കെടുമ്പോഴാണ് വിലക്കുന്നത്. താരങ്ങളിൽ ചിലർ എന്തു ചെയ്താലും നിർമാതാക്കൾ അതു മുഴുവൻ നിശബ്ദം സഹിക്കുകയാണ് പതിവ്. പരാതി നൽകിയാൽ നിർമാണം തടസ്സപ്പെടും. പടം ഇറങ്ങിയില്ലെങ്കിൽ കോടികൾ മുടക്കുന്നയാളുടെ പണം വെള്ളത്തിലാകും. അത് പേടിച്ച് ആരും പരാതി നൽകാറില്ല. അള മുട്ടിയാൽ ചേരയും കടിക്കും. നിവൃത്തിയില്ലാതെ വരുമ്പോഴാണ് നിർമാതാക്കൾ പ്രതികരിക്കുന്നത്. അന്നമൂട്ടുന്ന നിർമാതാവിന് ഒപ്പം നിൽക്കാൻ ഫിലിം ചേംബറിനും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ബാധ്യത ഉണ്ട്. നിർമാതാവ് ഉണ്ടെങ്കിലേ സിനിമ ഉള്ളൂ എന്ന് എല്ലാവരും മനസ്സിലാക്കണം–സുരേഷ്കുമാർ മനോരമ ഓൺലൈൻ പ്രീമിയത്തിന് പ്രത്യേകം അനുദവിച്ച അഭിമുഖത്തിൽ പറയുന്നു.
മമ്മൂട്ടി കാര്യങ്ങൾ വേണ്ട രീതിയിൽ മനസ്സിലാക്കാതെ പ്രതികരിച്ചത് ആയിക്കൂടേ?
‘‘അദ്ദേഹം കാര്യങ്ങൾ പൂർണമായി മനസ്സിലാക്കിയിട്ടുണ്ടോ എന്ന് എനിക്കു സംശയം ഉണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് അറിഞ്ഞ ശേഷം വേണം മമ്മൂട്ടിയെ പോലെ ഒരാൾ പ്രതികരിക്കാൻ. അതിനു പകരം ചാടിക്കയറി പ്രതികരിച്ചതു ശരിയായില്ല. പത്രസമ്മേളനത്തിൽ ചോദ്യം വരുമ്പോൾ പരിശോധിച്ചു പറയാം എന്ന് അദ്ദേഹത്തിനു മറുപടി നൽകാമായിരുന്നു. മമ്മൂട്ടിയുടെ അഭിപ്രായം വന്നയുടൻ പല മാധ്യമ പ്രവർത്തകരും പ്രതികരണത്തിനായി എന്നെ സമീപിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് എന്തെന്ന് അന്വേഷിച്ചു മനസ്സിലാക്കിയ ശേഷം പ്രതികരിക്കാമെന്നു ചൂണ്ടിക്കാട്ടി ഞാൻ ഒഴിഞ്ഞു മാറി. മമ്മൂട്ടി പറഞ്ഞത് പൂർണമായി മനസ്സിലാക്കിയ ശേഷമാണ് ഇപ്പോൾ ഞാൻ പ്രതികരിക്കുന്നത്.
ശ്രീനാഥ് ഭാസിക്ക് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന നാലു സിനിമകൾ പൂർത്തിയാക്കാൻ അനുമതി നൽകിയിട്ടുണ്ട്. അയാൾ നന്നാകാൻ വേണ്ടിയാണ് നടപടി എടുക്കുന്നത്. നല്ല നടനാണ് ശ്രീനാഥ്. നന്നാകാൻ തീരുമാനിച്ചാൽ അയാൾക്കും സിനിമാ രംഗത്തിനും കൊള്ളാം. അതു മനസ്സിലാക്കിയ ശേഷം മമ്മൂട്ടി പ്രതികരിക്കണമായിരുന്നു.
നടപടി സ്വീകരിച്ചതിന് എതിരെ മമ്മൂട്ടി പറയുമ്പോൾ ഞങ്ങൾ എന്താ പേടിച്ചിരിക്കണോ? ഞങ്ങൾ വെറുതെ ആരെയും വിലക്കാറില്ല. ഇതു സംബന്ധിച്ചു മമ്മൂട്ടിയുമായി ഞാൻ ഇതുവരെ സംസാരിച്ചിട്ടുമില്ല.’’
അമ്മ വഴി പ്രശ്നം തീർക്കാമല്ലോ?
‘‘പുതിയ തലമുറയിൽ പെട്ട പല താരങ്ങളും അമ്മയിൽ അംഗത്വം എടുക്കുന്നില്ല. ഇത്തരം ആളുകൾക്ക് എതിരെ ഞങ്ങൾ അമ്മയിൽ പരാതിപ്പെട്ടാൽ അയാൾ ഞങ്ങളുടെ അംഗം അല്ലെന്ന് ആയിരിക്കും മറുപടി. സാധാരണ ഏതെങ്കിലും നടനെതിരെ പരാതി വന്നാൽ നിർമാതാക്കളുടെ സംഘടന അമ്മയ്ക്കു കത്ത് എഴുതുകയാണ് പതിവ്. അവർ അയാളെയും കൂട്ടി ചർച്ചയ്ക്ക് എത്തും. ഇരു കൂട്ടരും സംസാരിച്ചു പ്രശ്നം തീർക്കും. എന്നാൽ ഇത്തരം പ്രശ്നങ്ങൾ മൂൻകൂട്ടി കണ്ട് ആയിരിക്കും ചില താരങ്ങൾ അമ്മയിൽ അംഗത്വം എടുക്കാത്തതെന്നു കരുതുന്നു. ഇത്തരക്കാർക്ക് എതിരെ നിർമാതാവിന്റെ പരാതി ലഭിച്ചാൽ പരിഹരിക്കാൻ നിലവിൽ സംവിധാനം ഇല്ല.അങ്ങനെ വരുമ്പോൾ നടപടി എടുക്കേണ്ടി വരുന്നു.
നടൻ ഷെയ്ൻ നിഗത്തിനെതിരെ മുൻപ് നടപടി എടുക്കുകയും പിന്നീട് പ്രശ്നം പരിഹരിക്കുകയും ചെയ്തിരുന്നു. അയാൾ ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നുണ്ട്. ശ്രീനാഥ് ഭാസി ഉൾപ്പെടെ പല യുവ താരങ്ങളും സമയത്ത് ഷൂട്ടിങ്ങിന് എത്തുന്നില്ലെന്നു പരാതി ഉണ്ട്. ഇതു മൂലം ചിത്രീകരണം വൈകുന്നു. ഷൂട്ടിങ് ദിവസങ്ങൾ നീണ്ടു പോയാൽ നിർമാതാവിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകും. താരങ്ങളുടെ കാലു പിടിച്ച് ഷൂട്ടിങ്ങിനു കൊണ്ടു വരാനൊന്നും ഇനി ഞങ്ങൾ ഇല്ല. ശ്രീനാഥ് ഭാസിയുടെ വിലക്ക് ഒരു സന്ദേശം ആണ്. ഞങ്ങളെ ഉപദ്രവിക്കുന്നവരെ ഞങ്ങൾ വിലക്കും എന്ന സന്ദേശം.ഇനി ഇത്തരം കാര്യങ്ങൾ സിനിമയിൽ അനുവദിക്കില്ല.’’
നിർമാതാവിനു വില ഇല്ലാതായോ?
‘‘നിർമാതാക്കൾ കാശ് കൊടുത്താലേ തന്റെ വീട്ടിലെ അടുപ്പിൽ തീ എരിയൂ എന്ന് പറഞ്ഞിരുന്ന സീനിയർ താരങ്ങൾ ജീവിച്ചിരുന്ന നാടാണ് ഇത്. നസീർ സർ എല്ലായ്പ്പോഴും ഇക്കാര്യം പറയുമായിരുന്നു. സുകുമാരി, ജയഭാരതി തുടങ്ങിയവരും ഇങ്ങനെ പറയുന്നതു ഞാൻ കേട്ടിട്ടുണ്ട്.
പണ്ട് സിനിമയ്ക്കു വരുമാനം ലഭിക്കുന്നതിനു തിയറ്റർ മാത്രം ആയിരുന്നു ആശ്രയം.മറ്റ് വരുമാന മാർഗങ്ങൾ ഒന്നും ഇല്ല.സാറ്റലൈറ്റ് അവകാശവും ഒടിടിയും ഇല്ലാതിരുന്ന കാലത്ത് പണം മുടക്കാൻ മുന്നോട്ടു വന്ന നിർമാതാക്കളെ വിസ്മരിക്കരുത്. പടം പൊളിഞ്ഞു കുത്തുപാള എടുത്തവർ ഉൾപ്പെടെയുള്ള നിർമാതാക്കളാണ് ഈ വ്യവസായത്തെ നിലനിർത്തിയത് എന്ന് ഓർക്കണം. അത്തരക്കാരെ സഹായിക്കാൻ മമ്മൂട്ടിയും മോഹൻലാലും ശ്രമിക്കണം. അങ്ങനെയുള്ള 5 നിർമാതാക്കൾക്ക് ഒരുമിച്ചു ഡേറ്റ് കൊടുത്താൽ അവർ എല്ലാവരും ചേർന്ന് ഒരു സിനിമ നിർമിച്ചു കൊള്ളും. തമിഴ്നാട്ടിൽ രജനീകാന്തിനെ പോലുള്ളവർ ഇങ്ങനെ നിർമാതാക്കളെ സഹായിക്കാറുണ്ട്.
പണ്ട് താൻ അഭിനയിച്ച പടം പൊളിഞ്ഞാൽ നസീർ സർ പ്രതിഫലം പോലും നോക്കാതെ ആ നിർമാതാവിന്റെ അടുത്ത ചിത്രത്തിൽ അഭിനയിക്കുമായിരുന്നു. അത്തരം സമീപനമാണ് ഞങ്ങൾ താരങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നത്. ഇന്നിപ്പോൾ എല്ലാ നടന്മാരും നിർമാതാക്കൾ കൂടിയാണ്. ഇപ്പോൾ സിനിമ എടുത്താൽ ലാഭം ഉറപ്പാണ് എന്ന് അവർക്ക് അറിയാം. സാറ്റലൈറ്റ് റൈറ്റും ഒടിടിയും കിട്ടുന്നതോടെ പണം അവരുടെ പോക്കറ്റിൽ വീഴും. ഇനി നിർമാതാവ് ഇല്ലെങ്കിലും പ്രശ്നമില്ല എന്ന ചിന്തയുള്ളവർ ഉണ്ട്.
സിനിമാ രംഗത്തെ ലഹരി ഉപയോഗം?
ചലച്ചിത്ര മേഖലയിൽ ധാരാളം പേർ ലഹരി ഉപയോഗിക്കുന്നുണ്ട്. ഇതിന് എതിരെ സർക്കാർ പിന്തുണയോടെ ശക്തമായ നിലപാട് സ്വീകരിക്കാനാണ് ഞങ്ങളുടെ തീരുമാനം. ലഹരി മരുന്ന് ഉപയോഗിക്കുന്നവരെ വിലക്കും. സെറ്റിൽ എത്തിയാൽ പല താരങ്ങളുടെയും ഉള്ളിലുള്ള ലഹരിയാണ് സംസാരിക്കുന്നത്. അത് അവരുമായി സംസാരിക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും. ലൊക്കേഷനുകളിൽ നിയന്ത്രണം കർശനമാക്കാനാണ് ആലോചിക്കുന്നത്. നിർമാതാവ് വാടകയ്ക്ക് എടുത്ത കാരവാനുകളിലും മറ്റും പരിശോധിക്കും.
പഴയ കാലത്തെപ്പോലെ സിറിഞ്ചോ കഞ്ചാവോ ആണെങ്കിൽ നമുക്ക് പരിശോധിച്ചു കണ്ടെത്താമായിരുന്നു. സ്റ്റാമ്പും ഗുളികയും ഉപയോഗിക്കുന്നവരെ പിടി കൂടാൻ ബുദ്ധിമുട്ടാണ്. ഇത്തരം സാധനങ്ങൾ ആരും കാണാതെ ആയിരിക്കും ഒളിപ്പിക്കുക. സംശയം തോന്നിയാൽ ഞങ്ങൾ പൊലീസിന്റെ സഹായം തേടും. അവർക്ക് കാര്യങ്ങൾ തെളിയിക്കാൻ ശാസ്ത്രീയ സംവിധാനം ഉണ്ടല്ലോ.
ലഹരിയുടെ പേരിൽ യുവ തലമുറയിലെ എല്ലാവരെയും അടച്ച് ആക്ഷേപിക്കാൻ സാധിക്കില്ല. എല്ലാ യുവാക്കളും ലഹരി ഉപയോഗിക്കുന്നവരാണ് എന്ന് ഞങ്ങൾക്ക് പരാതി ഇല്ല. മദ്യപിക്കുക പോലും ചെയ്യാത്ത മാന്യന്മാരായ പല യുവ താരങ്ങളും നമ്മുടെ സിനിമയിൽ ഉണ്ട്. അവർക്ക് കൂടി പേരുദോഷം കേൾപ്പിക്കാനാണ് മറ്റു ചിലരുടെ ശ്രമം.
സ്ത്രീ പീഡനം തടയുന്നതിനുള്ള ആഭ്യന്തര സമിതികൾ എല്ലാ സെറ്റുകളിലും ഇപ്പോൾ ഉണ്ട്. ലഹരി ഉപയോഗത്തെ കൂടി ഈ സമിതിയുടെ പരിധിയിൽ കൊണ്ടു വരാൻ സാധിക്കുമോ എന്നു പരിശോധിക്കും. ലഹരി ഉപയോഗിക്കുമ്പോൾ ആണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്.അതിക്രമത്തിനു പ്രേരിപ്പിക്കുന്നത് ഉള്ളിലുള്ള ലഹരിയാണ്.
സിനിമയിൽ ശുദ്ധികലശം ആവശ്യമാണോ?
പ്രശ്നക്കാരായ താരങ്ങൾക്ക് എതിരെ പരാതി പറയാൻ ഇപ്പോൾ പ്രൊഡക്‌ഷൻ മാനേജർമാർക്ക് പോലും ഭയമാണ്. പരാതിപ്പെട്ടാൽ താരങ്ങൾ അവർക്കെതിരെ തിരിയും.അയാൾ കുഴപ്പക്കാരൻ ആണെന്നും ഇനിയുള്ള സിനിമകളിൽ അയാളെ വിളിക്കരുത് എന്നും ആയിരിക്കും പ്രചാരണം. പൊല്ലാപ്പ് ഒഴിവാക്കാനായി അവർ പലതും കണ്ടില്ലെന്നു നടിക്കുകയാണ്.
പ്രൊഡക്ഷൻ മാനേജർമാരുടെ യോഗം വിളിച്ചു ചേർത്ത് ആവശ്യമായ നിർദേശങ്ങൾ നൽകാനാണ് ഞങ്ങളുടെ തീരുമാനം. ശക്തമായ നിലപാട് എടുക്കുന്നവരെ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകും. സിനിമാ രംഗത്ത് ഒരു ശുദ്ധികലശം അത്യാവശ്യമാണ്. അത് ഫിലിം ചേംബറും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേർന്ന് ചെയ്യും.അതിനു മറ്റുള്ളവരുടെ സഹകരണം ഉണ്ടാകണം.ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ നിർമാതാക്കളുടെ യോഗം വിളിച്ചു ചേർത്ത് ഭാവി പരിപാടികൾ ആലോചിച്ചു തീരുമാനിക്കും.