ലാലിന്റെ കല്യാണദിനം വച്ച അതേ കണ്ണാടിയാണ് ബറോസിന്റെ പൂജയ്ക്കും വച്ചത്: മമ്മൂട്ടി
Mail This Article
സിനിമ കഴിഞ്ഞാൽ മമ്മൂട്ടിക്ക് ഏറെ ഇഷ്ടം കൂളിങ്ഗ്ലാസുകളോടും വാഹനങ്ങളോടുമാണെന്ന് ആരാധകർക്ക് അറിയുന്ന കാര്യമാണ്. എന്നാൽ പുതിയത് വരുമ്പോൾ പഴയത് വലിച്ചെറിയുന്ന ആളല്ല അദ്ദേഹമെന്ന് വ്യക്തമാക്കുകയാണ് പുതിയ വെളിപ്പെടുത്തൽ. ഇപ്പോൾ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞൊരു കാര്യം സൈബർ ഇടങ്ങളിൽ കൗതുകത്തോടെയാണ് ആരാധകർ പങ്കിടുന്നത്.
മോഹൻലാലിന്റെ കല്യാണത്തിന് പങ്കെടുക്കുമ്പോൾ വച്ചിരുന്ന കണ്ണാടിയാണ് വർഷങ്ങൾക്കിപ്പുറം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജാവേളയിലും വച്ചതെന്ന് മമ്മൂട്ടി പറയുന്നു. പ്രിയപ്പെട്ട കാര്യങ്ങൾ നിധി പോലെ സൂക്ഷിക്കുന്നതിലും അദ്ദേഹം ശ്രദ്ധവയ്ക്കുന്നു എന്നത് കൗതുകം നിറയ്ക്കുന്നതാണ്. 1988ലായിരുന്നു മോഹൻലാലിന്റെ വിവാഹം.
പുതിയ ചിത്രമായ റോഷാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. വെള്ള ജുബ്ബയും മുണ്ടും കണ്ണടയും വച്ച് കാറിൽ മോഹൻലാലിന്റെ കല്യാണത്തിന് എത്തുന്ന വിഡിയോ ഇപ്പോഴും ഹിറ്റാണ്. സംഘം സിനിമയുടെ ലൊക്കേഷനിൽ നിന്നായിരുന്നു അന്ന് മമ്മൂട്ടിയുടെ വരവ്.
കൂളിങ് ഗ്ലാസ് മാത്രമല്ല വസ്ത്രങ്ങളും അതുപോലെ തന്നെ താരം സൂക്ഷിച്ചുവയ്ക്കുന്നുണ്ട്. 1993ൽ ബോക്സർ മുഹമ്മദ് അലിക്കൊപ്പമുള്ള ചിത്രത്തിൽ മമ്മൂട്ടി ധരിച്ചിരുന്ന ഷർട്ട് അദ്ദേഹം ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്ന് അഭിമുഖത്തിനിടെ സഞ്ജു ശിവറാമും പറയുകയുണ്ടായി.