ADVERTISEMENT

നിന്റെ എല്ലാ ഇഷ്ടങ്ങളും നടത്തിത്തന്ന ഞങ്ങളോടുതന്നെ നീയിതു ചെയ്യണം മോളേ’’...മൂക്കുചീറ്റി സാരിത്തലപ്പു കൊണ്ട് കണ്ണീരുതുടച്ച് ജയയോട് അമ്മ പറയുന്നു. ‘ജയ ജയ ജയ ജയഹേ’യിൽ നായികയായ ജയയുടെ ജീവിതം കോഞ്ഞാട്ടയാക്കി മാറ്റുന്നത് ഇതേ അമ്മയുമച്ഛനും തീരുമാനിച്ച് അടിച്ചേൽപ്പിച്ച തീരുമാനങ്ങളാണ്. ബേസിൽ ജോസഫും ദർശനയും പ്രേക്ഷകരുടെ  മനസ്സുനിറയെ ചിരിയും തല നിറയെ ചിന്തയും നിറച്ച് നിറഞ്ഞാടുകയാണ് ജയ ജയ ജയഹേയിൽ. ജയയുടെ അമ്മയായെത്തി ചിത്രത്തിൽ ആദ്യാവസാനം നിറഞ്ഞുനിൽക്കുകയാണ് ഉഷ ചന്ദ്രബാബു. കാതുകുത്ത് മുതൽ കല്യാണശേഷമുള്ള കലഹം വരെ ആഅമ്മ കയറി ഇടപെടുന്നുണ്ട്. 

 

കോഴിക്കോടൻ നാടകവേദിയുടെ കരുത്ത് ‘ജയ ജയ ജയ ജയഹേയി’ലൂടെ വെള്ളിത്തിരയിലെത്തിച്ച ഉഷ ചന്ദ്രബാബു കോഴിക്കോട്ടെ സാംസ്കാരികപ്രവർത്തകരുടെ പ്രിയപ്പെട്ട ‘ഉഷേച്ചി’യാണ്. 

 

∙ സിനിമയിലേക്കുള്ള വഴി

usha-chandrababu2

 

‘‘ കെ.പി.സിദ്ധാർഥ് സംവിധാനം ചെയ്ത വേല എന്ന ഷോർട്ഫിലിമാണ്  സിനിമയിലേക്കു വഴി തെളിച്ചത്. ഈ ചിത്രംകണ്ട് കുറേപ്പേർ നല്ല അഭിപ്രായം പറഞ്ഞു. ഒരൊറ്റ കഥാപാത്രമുള്ള ഷോർട്ഫിലിമായിരുന്നു അത്. ഇതു കണ്ടാണ് റോഷാക്കിൽ അഭിനയിക്കാനുള്ള അവസരം തേടിയെത്തിയത്.’’ ഉഷ ചന്ദ്രബാബു പറയുന്നു. 

 

usha-chandrababu-2

‘‘റോഷാക്കിൽ പൊലീസുകാരിയുടെ വേഷമാണ്. ഡയലോഗൊന്നുമില്ല. ബിന്ദു പണിക്കരെ അറസ്റ്റ് ചെയ്യുന്ന സീനിലൊക്കെ എന്നെ കാണിക്കുന്നുണ്ട്. റോഷാക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിൽ ഒരവസരമുണ്ടെന്ന് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രശാന്തേട്ടൻ പറഞ്ഞത്. ജയയുടെ അമ്മയുടെ വേഷത്തിലേക്ക് അഭിനേത്രിയെ കിട്ടിയിട്ടില്ല. അങ്ങനെ റോഷാക്കിന്റെ സെറ്റിൽനിന്നാണ് ജയ ജയ ജയ ജയഹേയിൽ അഭിനയിക്കാൻ വന്നത്. ചിത്രീകരണം കൊല്ലം കൊട്ടിയം ഭാഗത്തുവച്ചായിരുന്നു.’’ രണ്ട് ഹിറ്റ് സിനിമകളുടെ ഭാഗമായി വെള്ളിത്തിരയിലേക്ക് കടന്നുവരാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് ഉഷ ചന്ദ്രബാബു പറയുന്നത്.

 

∙ അഭിനയം സിരകളിൽ

 

തൃശൂർ ജില്ലയിലെ ചേലക്കരയെന്ന ഗ്രാമത്തിലാണ് ഉഷ ചന്ദ്രബാബു  ജനിച്ചത്.  അച്ഛൻ എം.കെ.രാഘവൻ നാടകനടനായിരുന്നു. അച്ഛനാണ് ഉഷയെ അഭിനയത്തിലേക്ക് കൊണ്ടുവന്നത്. സ്കൂൾക്കാലംതൊട്ട് അഭിനയരംഗത്തെത്തി. കെ.ടി.മുഹമ്മദിന്റെ തീക്കനലായിരുന്നു ആദ്യനാടകം. ‌വെസ്റ്റ്ഹിൽ സ്വദേശിയായ ചന്ദ്രബാബു നാടകപ്രവർത്തകനാണ്.  രംഗപടം മുതൽ പിന്നണി സംഗീതത്തിൽ വരെ സജീവമായി നിൽക്കുന്ന ചന്ദ്രബാബുവുമായുള്ള വിവാഹമാണ് ഉഷയെ നാടകവേദിയിൽ ഉറപ്പിച്ചുനിർത്തിയത്.

 

കോഴിക്കോട് ചിരന്തനയിലൂടെയാണ് ഉഷയും ചന്ദ്രബാബുവും പ്രഫഷണൽ നാടകരംഗത്തേക്കെത്തിയത്. ചിരന്തന തിയേറ്റേഴ്സ്, കോഴിക്കോട് സങ്കീർത്തന, സ്റ്റേജ് ഇന്ത്യ, വടകര വരദ, ഗുരുവായൂർ ബന്ധുര, കലിംഗ എന്നിങ്ങനെ കേരളത്തിലെ എണ്ണംപറഞ്ഞ പ്രഫഷണൽ‍ നാടകട്രൂപ്പുകളിലെ തിരക്കേറിയ അഭിനേത്രിയായി ഉഷ ചന്ദ്രബാബു മാറി.

പ്രഫഷണൽ നാടകത്തോടൊപ്പം തെരുവ് നാടകങ്ങളിലും സജീവമാണ് ഉഷ. പുരുഷൻ കടലുണ്ടി രചിച്ച അടുക്കള, അരക്കില്ലം, പ്രതീക്ഷയുടെ സൂര്യൻ, എ അബൂബക്കറിന്റെ ‘എന്നിട്ടും കുട്ട്യോളെന്താ ഇങ്ങനെ’ എന്നീ തെരുവ് നാടകങ്ങൾ അവതരിപ്പിച്ചു. അഞ്ഞൂറോളം വേദികളിൽ ഏകാംഗനാടകങ്ങളും അവതരിപ്പിച്ചു. 1989-ൽ പി എൻ മേനോന്റെ മണിയോർഡർ എന്ന ടെലിഫിലിമിൽ അഭിനയിച്ചു.

 

∙ വീട്ടിലിരിപ്പുണ്ട്, നാല് സ്റ്റേറ്റ് അവാർഡ് 

 

നാടകവേദിയിലെ അഭിനയമികവിനു നാലു തവണയാണ് കേരളസംഗീതനാടക അക്കാദമിയുടെ സംസ്ഥാനപുരസ്കാരം ഉഷയെത്തേടിയെത്തിയത്. കോഴിക്കോട് സങ്കീർത്തന ക്ക് വേണ്ടി ജയൻതിരുമന രചിച്ച് സംവിധാനം ചെയ്ത നവരസ നായകനിലെ അഭിനയത്തിനാണ് ഉഷയ്ക്ക് 2005ൽ ആദ്യമായി സംസ്ഥാന അവാർഡ് ലഭിച്ചത്. ജയൻതിരുമന - മനോജ് നാരായണൻ ടീമിന്റെതന്നെ കടത്തനാട്ടമ്മയിലെ അഭിനയത്തിനായിരുന്നു 2007ൽ അവാർഡ് ലഭിച്ചത്.

 

കോഴിക്കോട് രംഗഭാഷയ്ക്കു വേണ്ടി ജയൻതിരുമന രചിച്ച് മനോജ് നാരായണൻ സംവിധാനം ചെയ്ത വർത്തമാനത്തിലെ കണ്ണകി എന്ന നാടകത്തിൽ കണ്ണകിയായി വേഷമിട്ട് 2012ൽ മൂന്നാമതും സംസ്ഥാന അവാർഡ് നേടി.ബഷീറിന്റെ നാലു ചെറുകഥകളെ കോർത്തിണക്കി കോഴിക്കോട് നവചേതന അരങ്ങിലെത്തിച്ച നയാ പൈസ എന്ന നാടകത്തിൽ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് കഴിഞ്ഞ വർഷം മികച്ച നടിക്കുള്ള സംസ്ഥാനപുരസ്കാരം നാലാം തവണയും ഉഷ നേടിയത്.

 

∙ വരുമോ മികച്ച വേഷങ്ങൾ?

 

നാടകവും സിനിമയും രാഷ്ട്രീയവും സാമൂഹികപ്രവർത്തനവും ഇഴചേർന്ന ജീവിതമാണ് ഉഷയുടേത്. ചേളന്നൂർ കണ്ണങ്കര മുതുവാട്ട്താഴത്ത് കിഴക്കെക്കര വീട്ടിലാണ് ഉഷയും ചന്ദ്രബാബുവും താമസിക്കുന്നത്.  രാജിഷ, ജിബീഷ് രാജ് എന്നിവരാണ് മക്കൾ. ‘‘ജയജയ ജയ ജയഹേ കണ്ട് അനേകം പേർ വിളിച്ച് അഭിനന്ദിക്കുന്നുണ്ട്. ചില സിനിമകളുടെ ചർച്ചകളൊക്കെ നടക്കുന്നുണ്ട്. നല്ല വേഷങ്ങൾ കിട്ടുമെന്നാണ് പ്രതീക്ഷ.’’ ഉഷ ചന്ദ്രബാബു പറഞ്ഞു നിർത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com