നല്ല സിനിമകൾ ചെയ്യാൻ വേണ്ടി മാത്രം വന്നൊരാളാണ് ഞാൻ: ഉണ്ണി മുകുന്ദൻ അഭിമുഖം

unni-mukundan
ഉണ്ണി മുകുന്ദൻ
SHARE

മല്ലുസിങ് ആയും മസിലളിയനായും മലയാളികളുടെ മനം കവർന്ന ഉണ്ണിമുകുന്ദൻ സിനിമയിലും സാമൂഹ്യരംഗത്തും ഏറെ ചർച്ച ചെയ്യപ്പെടുന്ന വ്യക്തിത്വമാണ്. അഭിനയമികവിനേക്കാളുപരി ഒരുപക്ഷേ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലൂടെയാണ് അദ്ദേഹം ചർച്ചയാക്കപ്പെട്ടത്. ഉണ്ണിമുകുന്ദൻ അഭിനയിക്കുകയും, നിർമിക്കുകയും ചെയ്ത മേപ്പടിയാൻ എന്ന ചിത്രവും രാഷ്ട്രീയ ചർച്ചകൾക്കുവഴിവച്ചു. സിനിമയിൽ സേവാഭാരതിയുടെ ആംബുലൻസ് മാസ്ക് ചെയ്യാതെ ഉപയോഗിച്ചതാണ് ഏറെ ചർച്ചയായത്. വ്യക്തമായ രാഷ്ട്രീയനിലപാടുകൾ പ്രചരിപ്പിക്കാനാണ് അത്തരം രംഗങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയതെന്നുമായിരുന്നു വിമർശനം. ഇപ്പോഴിതാ തന്റെ രാഷ്ട്രീയം തുറന്നുപറയുകയാണ് താരം. ഉണ്ണിമുകുന്ദൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമായ ഷെഫീക്കിന്റെ സന്തോഷം പ്രമോഷനോടനുബന്ധിച്ചുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘‘സിനിമ കാണാത്തവർ പറഞ്ഞ കാര്യങ്ങളാണ് ഇതൊക്കെയും. സിനിമ കണ്ടവർക്ക് ഇത്തരത്തിൽ ഒരു ചിന്ത പോലും വരില്ല. കാരണം അത്തരത്തിലൊരു എലമെന്റ് ആ സിനിമയിൽ ഇല്ല. എന്നാൽ സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപ്പറയാൻ പറ്റില്ല. കേരളത്തിൽ സമൂഹികസേവനം ചെയ്യുന്ന പ്രസ്ഥാനമാണ് സേവാഭാരതി. എന്നെ സംബന്ധിച്ച് ഷൂട്ടിങ് സമയത്ത് ഫ്രീയായി ആംബുലൻസ് തന്നത് അവരാണ്. കൊറോണ സമയമായിരുന്നു ഷൂട്ടിങ് നടന്നത്. അന്ന് പ്രൈവറ്റ് ആംബുലൻസ് കിട്ടിയെങ്കിലും ഒരു അത്യവശ്യം വന്നാൽ വണ്ടി കൊണ്ടു പോകും എന്നാണ് അവർ പറഞ്ഞത്. പത്ത് പന്ത്രണ്ട് ദിവസം അങ്ങനെയൊരു സ്ട്രെയിനെടുത്ത് എനിക്ക് ഷൂട്ട് ചെയ്യാൻ കഴിയില്ല. 

ഒരു ആംബുലൻസ് വാടകയ്ക്ക് എടുത്തിട്ട് ഞാൻ അതിൽ സേവാഭാരതി എന്ന സ്റ്റിക്കർ ഒട്ടിച്ചതല്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ അത് ഒരു അജൻഡയാണ്. ഒരു പ്രസ്ഥാനം അവരുടെ പ്രോഡക്ട് നമുക്ക് തരുകയാണെങ്കിൽ ഒരു താങ്ക്സ് കാർഡ് വയ്ക്കണം. ആ വണ്ടി ഓടിച്ചിട്ട് ഞാൻ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റും പറയാൻ ആഗ്രഹിച്ചിട്ടില്ല. ഹനുമാൻ സ്വാമിയെ എന്തിനു പൂജിക്കുന്നു, കൊറോണ മാറ്റിത്തരുമോ എന്നുള്ള ചോദ്യങ്ങളൊന്നും പ്രോത്സാഹിപ്പിക്കാറില്ല. അങ്ങനെയൊന്നും ഒരാളോടു സംസാരിക്കാൻ പാടില്ല, അത് തെറ്റാണ്. മറ്റൊരാളുടെ സ്വകാര്യതയിലേക്കു കടന്നു ചെന്ന് എന്തിനു ഇങ്ങനെ ചെയ്യുന്നു എന്നു ചോദിക്കുന്നത് തെറ്റാണ്. എത്രയോ നടന്മാർ ശബരിമലയ്ക്കു പോകുന്നതായും ഹജ്ജിനു പോകുന്നതായും കാണിക്കുന്നുണ്ട്. അതൊന്നും വിവാദമാകുന്നില്ല, ചർച്ചയാകുന്നില്ല. ഞാൻ കറുപ്പ് ഇട്ടാൽ പ്രശ്നം. സെലക്ടഡായ ആളുകൾ ഇതിനെ വാർത്തയാക്കി, സിനിമ കാണാത്തവർ അതിനെ ഊതി വീർപ്പിച്ചു. എന്നെ സംബന്ധിച്ച് എന്റെ സിനിമ വിജയിച്ചു. ക്രിമിനൽ ആക്റ്റിവിറ്റികൾ ഒന്നും ഇല്ലാതെ സാധാരണക്കാരന്റെ ജീവിതം ത്രില്ലടിപ്പിക്കുന്നതാണെന്നു കാണിച്ചു തരുന്ന സിനിമയാണ് മേപ്പടിയാൻ. 

എന്റെ പേര് വർഗീയമായ രീതിയിൽ പറയുന്നത് ഇഷ്ടമല്ല. എനിക്കൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് പറയണമെങ്കിൽ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടാൽ പോരെ? സിനിമ എടുക്കണോ? പ്രൊ ബിജെപി ആയാലും എന്റേത് നാഷ്നലിസ്റ്റ് വാല്യൂസ് ആണ്. രാജ്യത്തിനെതിരെയുള്ള ഒരു കാര്യങ്ങളും ഞാൻ അനുകൂലിക്കില്ല. ഇതൊക്കെയാണ് എന്റെ പൊളിറ്റിക്സ്. ഒരു മുപ്പത് വയസ്സൊക്കെ കഴിയുമ്പോൾ എല്ലാവർക്കും ഒരു പൊളിറ്റിക്കൽ ഔട്ട്ലുക്ക് ഉണ്ടാവും. യുവാക്കൾക്ക് അങ്ങനെയൊരു ഔട്ട്ലുക്ക് ഉണ്ടായിരിക്കണം. കാരണം നമ്മൾ വോട്ടു ചെയ്യുന്നത് അടുത്ത തലമുറയ്ക്കു വേണ്ടിയാണ്, അടുത്ത അഞ്ച് വർഷത്തേക്കു വേണ്ടിയല്ല. ഞാൻ അടക്കമുള്ള എല്ലാവരും പൊളിറ്റിക്കലി ചാർ‍ജ്ഡാണ്. എത്രയോ നടന്മാർ പരസ്യമായി ഇലക്‌ഷൻ ക്യാംപെയ്നുകൾക്ക് പോകുന്നു. എന്റെ ഭാഗത്തു നിന്ന് അങ്ങനെയൊന്നും ഉണ്ടായിട്ടില്ല

ഇന്ത്യൻ പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നൽകിയാൽ അതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആയി ഒരാൾ കാണുകയാണെങ്കിൽ അത് അയാളുടെ കുറവാണെന്ന് ഞാൻ മനസ്സിലാക്കും. ഞാൻ നല്ല സിനിമകൾ ചെയ്യാൻ വേണ്ടി മാത്രം വന്നൊരാളാണ്. സിനിമ കണ്ട് ആഗ്രഹിച്ച് വന്നതാണ്. ഇതാണ് എന്റെ ജീവിതം. ഹിഡൺ അജണ്ടകളൊന്നും തന്നെയില്ല.’’–ഉണ്ണി മുകുന്ദൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS